"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, April 23, 2017

ദൌത്യത്തോടൊപ്പം കരുത്തും പകരുന്നവൻ ക്രിസ്തു...

"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)
(ഇന്നത്തെ വായനഭാഗം - മാർക്കോ. 16,15-20)

"അച്ചന് സാധിക്കുന്നത് അച്ചൻ ചെയ്താൽ മതി, വലിയ മലമറിക്കാനൊന്നും അച്ചൻ പോകേണ്ടെന്ന്," പുതിയ നിയമനത്തിലെ ജോലിഭാരവും ഉത്തരവാദിത്വവും ഇച്ചിരി കൂടിപ്പോയിയെന്ന് അറിയിക്കാൻ വരുന്ന വൈദികരോട്, ദിവംഗതനായ വത്സലപിതാവ് മാർ ജോസഫ് കുണ്ടുകുളം പറയുമായിരുന്നത്രേ. തീർച്ചയായും, അയയ്ക്കപ്പെടുന്നവനെ സഹായിക്കാനും തുണയ്ക്കാനും അയച്ചവനുണ്ടാകുമെന്നുള്ളത് അയയ്ക്കപ്പെട്ടവൻ്റെ ഉറപ്പും വിശ്വാസവുമാണ്. ആ കരുത്തിലാണ് അവൻ്റെ തുടർന്നുള്ള പ്രവർത്തനം മുഴുവൻ ചലനാത്മകമാകുന്നത്. ഇത്തരത്തിലൊരു വാഗ്ദാനത്തിലേക്കും അതിൻ്റെ പരിപൂർത്തിയിലേക്കുമാണ് ഇന്നത്തെ വചനഭാഗം വിരൽ ചൂണ്ടുന്നത്. അത്തരമൊരു ഉറപ്പ്, നമുക്കു ദിശാബോധം മാത്രമല്ലാ, കരുത്തും ആത്മവിശ്വാസവും മേല്ക്കുമേൽ പ്രദാനം ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയാം.

 ഉത്ഥാനത്തിനു ശേഷം ശിഷ്യർക്കു പ്രത്യക്ഷപ്പെട്ട അവസരത്തിൽ യേശു അവരോടു കല്പിച്ചു, "നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15) ഗലീലി മഹാതടാകത്തോടു ചുറ്റിപ്പറ്റി മാത്രമായിരുന്നു ഭൂരിഭാഗം യേശുശിഷ്യരുടെയും ലോകം വികാസം പ്രാപിച്ചിരുന്നത്. തീർത്തും മുക്കുവരായ അവരെ സംബന്ധിച്ചിടത്തോളം, ഉത്ഥിതൻ്റെ ഈ കല്പന ചുമക്കാവുന്നതിലധികം ഭാരമായിരുന്നിരിക്കണം. എന്നിരുന്നാലും, അവർ യേശുവിൻ്റെ കല്പനയനുസരിച്ച് സ്വർഗ്ഗരാജ്യത്തിൻ്റെ സന്ദേശം മറ്റുള്ളവർക്കു പകരാൻ ആവേശപൂർവ്വം മുന്നിട്ടിറങ്ങി. ഗുരുവാണ് ആവശ്യപ്പെടുന്നത്, എന്നതിനാൽ, അവർക്ക് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആ പ്രയത്നങ്ങളെയും വിശ്വസ്ഥതയോടെയുള്ള സമർപ്പണത്തെയും തമ്പുരാൻ എന്തുമാത്രം വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ഇന്നത്തെ വചനഭാഗത്തിൻ്റെ അവസാനത്തിൽ നാം കാണുന്നു.

"അവർ എല്ലായിടത്തും പോയി വചനം പ്രഘോഷിച്ചു.കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു." (മാർക്കോ. 16,20) കർത്താവ് ഭാരം തരുന്നുണ്ടെങ്കിൽ മനസ്സിലാക്കുക, അതു വഹിക്കാനുള്ള കെല്പും അവിടുന്ന് പ്രദാനം ചെയ്യുന്നുണ്ട്. അവിടുന്ന് സഹനം നല്കുന്നുണ്ടെങ്കിൽ ഓർക്കുക, അതു സഹിക്കാനുള്ള ശക്തികൂടി അവിടുന്ന് നമുക്ക് നല്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, ഒരിക്കൽ വി. പൌലോസ് അപ്പസ്തോലൻ വിളിച്ചു പറഞ്ഞത്, "വചനത്തിനുവേണ്ടി ഞാൻ ഏറെ അദ്ധ്വാനിച്ചു. എന്നാലും ഞാനല്ലാ, എന്നിലെ ദൈവകൃയാണ് അദ്ധ്വാനിച്ചത്." അതിനാൽ, പ്രിയ സ്നേഹിതരേ, തമ്പുരാനു വേണ്ടി ദൌത്യങ്ങൾ ഏറ്റെടുക്കുവാനോ, ത്യാഗങ്ങൾ സഹിക്കാനോ, അല്പം പോലും മടി കാണിക്കേണ്ടതില്ല, കാരണം അവിടുന്ന് നമ്മോടൊപ്പമുണ്ട്, ഇന്നും എപ്പോഴും. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment