"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, April 10, 2017

എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ....

"എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ." (യോഹ. 12, 26)
(ഇന്നത്തെ വായനഭാഗം - യോഹ. 12, 20-26)


അറിവ്, യേശുവിനെക്കുറിച്ചും അവനെ അയച്ചവനെ കുറിച്ചുമുള്ള അറിവ്, നിത്യജീവനാണെന്ന് വെളിപ്പെടുത്തിയ യോഹന്നാൻ്റെ സുവിശേഷം പലപ്പോഴും, സത്യാന്വേഷകർക്ക് ഏറെ പ്രിയപ്പെട്ട വഴികാട്ടിയാണ്. നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്? (യോഹ. 18,4; 20,15) അല്ലെങ്കിൽ എന്താണ് അന്വേഷിക്കുന്നത്? (യോഹ. 1,38)  എന്ന ചോദ്യങ്ങൾക്കൊപ്പം അവയുടെ ഉത്തരങ്ങളും ഏറെ വ്യക്തതയിൽ പ്രകാശിപ്പിക്കുന്ന സുവിശേഷമാണിത്. ഇന്നത്തെ വചനഭാഗവും അത്തരത്തിലുള്ള ഒരു ചോദ്യം ഉൾക്കൊള്ളുന്നു. "പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു." (യോഹ. 12, 21) യോഹന്നാൻ്റെ സുവിശേഷമനുസരിച്ച് "കാണുക" എന്ന ക്രിയ പലപ്പോഴും വിശ്വാസവും അറിവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ട് ഇവിടെ തന്നെ കാണാൻ ആഗ്രഹിക്കുന്നവർക്ക് തന്നിൽ പൂർണ്ണമായി വിശ്വസിക്കുവാനും അറിയാനുമുള്ള അനുഗമിക്കുവാനുമുള്ള മാർഗ്ഗം കൂടി യേശു വെളിപ്പെടുത്തുന്നതായി കാണാം.

യേശുവിനെ കണ്ടവരെല്ലാം തന്നെ, അവനെ മറ്റുള്ളവർക്ക് സാക്ഷ്യപ്പെടുത്തി സായൂജ്യമടയുന്ന മിഴിവുള്ള ഒത്തിരി ചിത്രങ്ങൾ തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ വരച്ചുചേർത്തിട്ടുണ്ട്.  ആദ്യശിഷ്യന്മാരും സമരിയാക്കാരി സ്ത്രീയും സുവിശേഷ ഗ്രന്ഥകാരൻ തന്നെയും അവരിൽ ഏതാനും ചിലർ മാത്രമാണ്. തൻ്റെ ലേഖനത്തിന് പ്രാരംഭമൊഴി കുറിക്കാൻ തുടങ്ങിയപ്പോൾ യോഹന്നാൻ്റെ മനസ്സിലേക്കു വന്ന ആദ്യ വാക്യങ്ങൾ തീവ്രമായ യേശുഅനുഭവത്തിൻ്റെ കുത്തൊഴുക്കായിരുന്നു. "ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട് സ്പർശിച്ചതുമായ ജീവൻ്റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു." (1യോഹ. 1,1) അതിനർത്ഥം ശരിയായ കാഴ്ചകൾ സാക്ഷ്യത്തിലേക്കും ശിഷ്യത്വത്തിലേക്കും നയിക്കുന്നുവെന്നല്ലേ?

തന്നെ കാണാൻ വന്നവർക്കുള്ള ഉത്തരമായി ഗോതമ്പുമണിയുടെ ഉപമ പങ്കുവെച്ചുകൊണ്ട് ക്രിസ്തു പറയുകയാണ്, "എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ." (യോഹ. 12, 26) മറ്റുവാക്കുകളിൽ പറഞ്ഞാൽ, യേശുവിനെ ശുശ്രൂഷിക്കാനും അനുഗമിക്കാനും ആഗ്രഹിക്കുന്നവൻ ആദ്യം അവിടുത്തെ നന്നായി കാണട്ടെ, അറിയട്ടെ, അനുഭവിക്കട്ടെ, അവൻ ആരാണെന്നും അവൻ്റെ വഴികളെന്തായിരുന്നെന്നും. യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറഞ്ഞുവെക്കുന്നുണ്ടല്ലോ, "അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു." (1 യോഹ,2,6) ക്രിസ്തുവിനെ കാണാനുള്ള ആഗ്രഹത്തോടൊപ്പം അവനെ, എനിക്കായി മരിക്കാനാൻ കുരിശിലേറുന്നവനെ, അനുഗമിക്കാനുള്ള കൃപയ്ക്കായ് പീഢാനുഭവ വാരത്തിലെ ഈ രണ്ടാം ദിവസം നമുക്കു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment