"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, April 9, 2017

ജനം മുഴുവൻ നശിക്കാതിരിക്കാനായി....

"ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല." (യോഹ. 11, 50)
(ഇന്നത്തെ വായന - യോഹ. 11,47-57)

ഓശാനവിളികളുടെ ആരവവും ആവേശവുമെല്ലാം പെട്ടെന്ന് കെട്ടടങ്ങിയതു പോലെ... ജെറൂസലേം നഗരവീഥികളുടെ 'ലുക്കു'തന്നെ ആകെ മാറിയിരിക്കുന്നു. ഇന്നലെവരെ ജനനിബിഢമായിരുന്നവൾ ഒന്നു ഇരുട്ടി വെളുക്കുമ്പോഴേക്കും തീർത്തും ഏകാകിനി ആയതുപോലെ... പാതി വാടിയും കരിഞ്ഞും പാതയോരത്തു അശ്രദ്ധമായി കിടക്കുന്ന ഒലിവിൻ ചില്ലകളും സൈത്തിൻ കൊമ്പുകളും പിന്നെ കുറെ ശിരോവസ്ത്രം കണക്കുള്ള തുണിക്കഷണങ്ങളും മൂകസാക്ഷികളായി പാറിനടക്കുന്നു. ഇവ കൂടാതെ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതു അവിടെയുമിവിടെയും കേൾക്കുന്ന കുറെ അടക്കം പറച്ചിലുകളും ഗൂഢാലോചനകളും മാത്രം. അതിലൊന്ന് കയ്യാഫാസിൻ്റേതായിരുന്നു, "ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല." (യോഹ. 11, 50)

ഒരുവെടിക്കു രണ്ടുപക്ഷിയെന്നതായിരുന്നു പ്രധാനാചാര്യനായിരുന്ന കയ്യാഫാസിൻ്റെ ഉന്നം. ഒന്ന്, തങ്ങളുടെ നിത്യ എതിരാളിയായ യേശുവിൻ്റെ മരണം. രണ്ട്, അതുവഴി ജനങ്ങളുടെയിടയിൽ തങ്ങൾക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടെടുക്കുക. പ്രത്യക്ഷത്തിൽ ആ രാഷ്ട്രീയക്കളി വൻവിജയമായിരുന്നു, താല്ക്കാലികമായിട്ടെങ്കിലും. കാരണം, യേശുവിന് ഓശാന വിളിച്ചവർത്തന്നെ "അവനെ കുരിശിൽ തറയ്ക്കുക," "അവനെ കുരിശിൽ തറയ്ക്കുക"  എന്നു ഇരട്ടി ആവേശത്തോടെ വിളിച്ചു പറഞ്ഞല്ലോ. എന്നാൽ, പാപിയുടെ വളർച്ച കണക്ക് അതിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതിന് ചരിത്രം സാക്ഷി.

നന്മയുടെയും സത്യത്തിൻ്റെയും രക്ഷയുടെയും ഓശാനവിളികൾക്കുനേരെ ഇന്നും ഗൂഢാലോചനകൾ നാലുപാടും ഉയരുന്നുണ്ട്, തമസ്ക്കരിക്കാനും എന്നന്നേക്കുമായി നശിപ്പിക്കാനുമായി. അവിടെ ക്രിസ്തുവിനെപ്പോലെ തിന്മയെ നന്മകൊണ്ട് ജയിക്കുവാനുള്ള മനോഭാവവും മനോധൈര്യവും സ്വീകരിക്കാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. പീഢാനുഭവ വാരത്തിൻ്റെ ഈ ആദ്യദിവസം തമ്പുരാൻ നമ്മെ ഇരട്ടി ശക്തി നല്കി അനുഗ്രഹിക്കട്ടെ, തിന്മയെ ഭയപ്പെടാതിരിക്കാനും നന്മയെ മുറുകെപ്പിടിക്കുവാനും,

No comments:

Post a Comment