"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, September 19, 2016

"ഇത്രയും പരസ്യമായി നാണം കെടുത്തിയവനോട്, ഞാൻ ക്ഷമിക്കണോ?" (മത്താ. 10, 26-33)

"ഇത്രയും പരസ്യമായി നാണം കെടുത്തിയവനോട്, ഞാൻ ക്ഷമിക്കണോ?" (വായനഭാഗം - മത്താ. 10, 26-33)

ഓരോ മുറിവും, ചെറുതും വലുതുമായ, സകല ജീവികളുടെയും കണക്കു പുസ്തകത്തിൽ എഴുതി ചേർക്കപ്പെടുന്നുണ്ടത്രേ. ശരീരത്തിൽ "ഏറ്റതും," "ഏൽപ്പിക്കപ്പെട്ടതു"മായ ഓരോ മുറിവും, കൃത്യമായി എഴുതി ചേർക്കപ്പെടുന്നതു കൊണ്ടാണുപോലും, "മുറിവേറ്റ മൃഗത്തെ ഏറെ സൂക്ഷിക്കണ"മെന്നു പറയുന്നതെന്ന്, എവിടെയോ വായിച്ചത് ഓർത്തുപോകുന്നു. "ഏറ്റതു" മറന്നാലും "ഏൽപ്പിക്കപ്പെട്ടതു" എളുപ്പം മറക്കില്ലെന്നും കൂട്ടി വായിക്കാം. ശരീരത്തിനു ഏറ്റതിനേക്കാൾ മാരകമാണ്, മനസ്സിനും ആത്മാവിനും ഏല്ക്കുന്നതെന്ന്, കൂടുതൽ വിശകലനത്തിൽ നിന്ന്, തീർത്തും മനസ്സിലാക്കാവുന്നതാണ്. അഭിമാനത്തിന് ക്ഷതമേൽക്കുന്നതിനേക്കാൾ വലിയ ആഴം, ഒരു മുറിവിനും മനുഷ്യ ജീവിതത്തിൽ ഉണ്ടാകാനിടയില്ലായെന്നത്, ചില ബന്ധങ്ങളിലെ - കുടുംബ ജീവിതത്തിലാകാം, ബിസിനസ്സിലാകാം, സംഘനകളിലാകാം... - വഴിപിരിയലുകളുടെ വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാണല്ലോ.

തൻ്റെ ദുഃഖങ്ങളും ഭാരങ്ങളും പങ്കുവെക്കാൻ വന്ന ആ സാധു സ്ത്രീയുടെ മുഖം, ഞാൻ ഇന്നും വ്യക്തതയിൽ ഓർക്കുന്നു. ഭർത്താവിൽ നിന്നേറ്റ ശാരീരിക പീഡനങ്ങൾ ഓരോന്നും, പങ്കുവെച്ചിരുന്നപ്പോൾ എന്നതിനേക്കാൾ, തിളക്കവും തീവ്രതയും ഉള്ള കണ്ണുകളോടെയാണ്, ആത്മവിനേറ്റ മുറിവിനെ വിളിച്ചു പറഞ്ഞത്; "ഇത്രയും പരസ്യമായി നാണം കെടുത്തിയവനോട്, ഞാൻ ക്ഷമിക്കണോ? അച്ചൻ പറയ്." ഞാൻ തീർത്തും നിശ്ശബ്ദനായിപ്പോയി. ബലഹീനയെന്ന് പ്രത്യക്ഷത്തിൽ കാണപ്പെട്ടവൾ, പൊടുന്നനെ രൌദ്രഭാവം സ്വീകരിച്ചതുപോലെ. സ്വന്തം ഭവനത്തിലായിരിക്കെ സ്വീകരിച്ച, ശാരീരിക പീഡനങ്ങളെ പൊറുക്കാനും മറക്കാനും തയ്യാറായവൾ, മറ്റുള്ളവരുടെ മുമ്പിൽ വെച്ച്, തൻ്റെ അഭിമാനത്തെ ചോദ്യം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തത്, മാപ്പിരന്നാലും, ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്ന അവസ്ഥ. ദുരവസ്ഥയിലായിരിക്കുന്ന ആ സാധു സ്ത്രീയോടും കുടുംബത്തോടും സഹതപിക്കാൻ തീർത്തും പരുവപ്പെടുന്ന നമ്മുടെ മനസ്സുകളിലേക്ക്, ഇത്തരത്തിലുള്ള തൻ്റെ ദുഃഖവും വേദനയും, തമ്പുരാൻ പങ്കുവെക്കുന്നതാണ് ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ നാം വായിക്കുകയാണ്, "മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ, എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ, ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ, എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ ഞാനും തള്ളിപ്പറയു" (മത്താ. 10, 32-33) മെന്ന്. തൻ്റെ ശരീരത്തിൽ, നമുക്കുവേണ്ടി ഏൽക്കേണ്ടി വന്ന സഹനങ്ങളെക്കാളും പീഡകളേക്കാളും, അന്നും ഇന്നും എന്നും, അവിടുത്തെയും ദുഃഖിപ്പിക്കുന്നത്, നമ്മുടെ തള്ളിപ്പറയലുകളും ഒറ്റിക്കൊടുക്കലുമാണെന്ന്. എന്നാൽ, അനുതപിച്ച് തിരികെ ചെല്ലുമ്പോൾ, ക്ഷമിക്കാതിരിക്കാൻ മാത്രം മാനുഷിക ബലഹീനതയുള്ളവനല്ല അവിടുന്ന്. കുരിശിൽ കിടന്ന് അവിടുന്ന് പിതാവിനോട് പ്രാർത്ഥിച്ചു, "പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല." (ലൂക്കാ 23, 34) ആയതിനാൽ, നമ്മുടെ വാക്കുകളാലും പ്രവർത്തികളാലും ചിന്തകളാലും, ഇനിയും അവിടുത്തെ - കുടുംബങ്ങളിലും സമൂഹത്തിലും വ്യക്തിബന്ധങ്ങളിലും - തള്ളിപ്പറഞ്ഞും ഒറ്റിക്കൊടുത്തും, വീണ്ടും കുരിശിൽ ഏല്പിച്ച് നിത്യജീവൻ നഷ്ടമാക്കാതെ, ആയിരിക്കുന്ന എളിയ സാഹചര്യങ്ങളിൽ, സജീവ ഉത്തമ ക്രിസ്തുസാക്ഷിയായി ജീവിക്കാനാവശ്യമായ കൃപയ്ക്കായ് പ്രാർത്ഥിക്കാം. അതോടൊപ്പം തന്നെ, മനുഷ്യബന്ധങ്ങളിൽ, മുറിവുണ്ടാക്കുന്നവരേക്കാൾ, മുറിവുണക്കുന്ന തൈലവാഹകരാകാൻ നമുക്കു പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 

No comments:

Post a Comment