"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, September 4, 2016

കാരുണ്യത്തിൻ്റ മാലാഖയെ അനുസ്മരിക്കുമ്പോൾ... (മത്താ. 25, 31-40)

കാരുണ്യത്തിൻ്റ മാലാഖയെ അനുസ്മരിക്കുമ്പോൾ...  (വായനഭാഗം - മത്താ. 25, 31-40)


ഇന്നു കൽക്കത്തായിലെ വി. മദർ തെരേസായുടെ ആദ്യ തിരുനാൾ ദിനം. ഇന്നലെയായിരുന്നല്ലോ സാർവ്വത്രിക സഭ, മദർ തെരേസായെ ഔദ്യോഗികമായി വിശുദ്ധയായി പ്രഖ്യാപിച്ചതും, ലോകം മുഴുവനുമുള്ള ശതകോടികൾ, ജാതിമതഭേദമെന്യേ, ആദരിച്ചു വണങ്ങിയതും. കാരുണ്യത്തിൻ്റെ വാക്കുകളും പ്രവർത്തികളുമായി അനേകർക്ക് ക്രിസ്തുസ്നേഹം വെളിപ്പെടുത്തി കൊടുക്കുന്നതിന് തങ്ങളെതന്നെ സമർപ്പിച്ചിരിക്കുന്ന ഓരോരുത്തർക്കും തിരുനാൾ മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു. ഈ ദിവസങ്ങളൊക്കെ തന്നെ വിശുദ്ധയുടെ കാരുണ്യപ്രവർത്തികളെ കീർത്തിച്ച് ഏറെ പങ്കുവെക്കപ്പെട്ടതാണ്, ലോകമെങ്ങുമുള്ള ഒട്ടുമിക്ക മാധ്യമങ്ങൾ വഴി. ഒരുപക്ഷേ, നാമും അതു പങ്കാളികളായിട്ടുമുണ്ടാകാം. എങ്കിലും ഈ പുണ്യദിനത്തിൽ, കരുണാമയനായവനെ വെളിപ്പെടുത്താനായി അവരുടെ ജീവിതം എപ്രകാരം ദൈവം ക്രമപ്പടുത്തിയെന്ന് വിളിച്ചറിയിക്കുന്ന തിരുവചനഭാഗം നമുക്കു ധ്യാനിക്കാം.

അന്ത്യവിധിയാണ് ഉള്ളടക്കം, ഒത്തിരി വിഷയങ്ങളൊന്നും പരാമർശിക്കപ്പെടുന്നില്ല അവിടെ. താൻ സ്വർഗ്ഗം വിട്ടിറങ്ങി ഈ ഭൂമിയിൽ, എളിയവരിൽ എളിയവനായി അവതരിച്ചപ്പോൾ, മനുഷ്യരാൽ തിരസ്ക്കരിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തതുപോലെ, തൻ്റെ ശൂന്യവത്ക്കരണത്തിനും മഹത്വീകരത്തിനുശേഷവും, ഇന്നും എളിയവർ തിരസ്ക്കരിക്കപ്പെടുന്നുണ്ടോ, അവമാനിക്കപ്പെടുന്നുണ്ടോ എന്നറിഞ്ഞാൽ മാത്രം മതി തമ്പുരാന്. അവർ സ്വീകരിക്കപ്പെടുകയും, ഒപ്പം അംഗീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നറിയുന്ന കണക്ക്, സ്വർഗ്ഗകവാടം മലർക്കെ തുറക്കപ്പെടുകയായി, "എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നയാണ് ചെയ്തു തന്നത്" (മത്താ. 25, 40) എന്ന പ്രഖ്യാപത്തോടെ. കാരണം, തൻ്റെ മനുഷ്യവതാര രഹസ്യത്തിൻ്റെ വിളവെടുപ്പും കൂടിയാണവിടെ, ദൈവം തമ്പുരാൻ ഒത്തിരി ഹൃദയാഹ്ളാത്തോടെ അനുഭവിക്കുന്നത്. കൊട്ടിയടയ്ക്കപ്പെട്ട പറുദീസ വീണ്ടും തുറക്കപ്പെടുന്ന ദിവസം.

മനുഷ്യൻ അപരനിൽ ദൈവത്തെ ദർശിക്കാൻ തുടങ്ങുമ്പോൾ, സ്വർഗ്ഗം അവനു മുമ്പിൽ മലർക്കെ തുറക്കപ്പെട്ടു കഴിഞ്ഞു; അവനെ ദൈവമക്കളോടു ചേർക്കാൻ. കൽക്കത്തായിലെ വി. മദർ തെരേസാ പറയുന്നു, "ഞാൻ ഓരോ മനുഷ്യജീവിയിലും ദൈവത്തെ ദർശിക്കുന്നു. കുഷ്ടരോഗികളുടെ ചീഞ്ഞളിഞ്ഞ വൃണങ്ങൾ കഴുകുമ്പോൾ, ഞാൻ ക്രിസ്തുവിനെ തന്നെ ശുശ്രൂഷിക്കുന്നതുപോലെയുള്ള അനുഭവം. ഇതിലും സുന്ദരമായ മറ്റെന്ത് അനുഭവമാണ് എനിക്കുണ്ടാകാനുള്ളത്?" ഈ സ്വർഗ്ഗീയാനുഭവം തൻ്റെ മരണത്തിൻ്റെ നാൾ വരെയും അനുഭവിച്ചതിനാലാണ്, ഇന്ന് അവർ മണ്ണിലും വിണ്ണിലും ഒരുപോലെ ആദരിക്കപ്പെടുന്നത്.  ഈ അനുഭവത്തിന് നാമും അർഹരാകാൻ കാരുണ്യത്തിൻ്റെ മാലാഖയോട് പ്രാർത്ഥിക്കുകയും കാരുണ്യപ്രവർത്തികൾക്കായി, ചുറ്റുമുള്ള എളിയവരിൽ ക്രിസ്തുവിനെ കണ്ട് അവരെ ശുശ്രൂഷിക്കാൻ, നമ്മെ വീണ്ടും സമർപ്പിക്കുകയും ചെയ്യാം. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment