"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, September 25, 2016

"ദേ കറുത്ത പൂച്ച ചാടി..." (മർക്കോ. 8, 31-38)

ഭൂമിയിൽ എവിടെയായാലും, മാനവ സമൂഹം ഒത്തിരിയേറെ വ്യത്യസ്തതകളുടെയും വ്യതിരിക്തതകളുടെയും, ആകെത്തുകയാണെന്നു മനസ്സിലാക്കാൻ, വലിയ പ്രയാസമൊന്നുമില്ല. സമ്പത്ത്, വിജ്ഞാനം, കായിക-ബൌദ്ധിക ശേഷി തുടങ്ങീ ഏതു മേഖലയെടുത്താലും, വ്യക്തികൾ തമ്മിലും സമൂഹങ്ങൾ തമ്മിലും, ഏറെ അന്തരം ഉണ്ടെന്ന് കാണാൻ സാധിക്കും. ധനികനും ദരിദ്രനും തമ്മിലും, ജ്ഞാനിയും അജ്ഞനും തമ്മിലുമൊക്കെയുള്ള, അന്തരം കുറക്കാൻ ഒത്തിരി പരിശ്രമങ്ങളും പദ്ധതികളും ലോകമെമ്പാടും നടപ്പാക്കപ്പെടുമ്പോഴും, അവ തമ്മിലുള്ള അന്തരമെന്ന യാഥാർത്ഥ്യം, കൂടപ്പിറപ്പായി ഇനിയെങ്കിലും അംഗീകരിച്ചേ പറ്റൂ. എന്തിനേറെ, ഏത്ര ഉയർന്ന ജ്ഞാനിയുടെ ജീവിതത്തിലും അല്പം അന്ധവിശ്വാസത്തിൻ്റെ വേരുകൾ കാണാൻ സാധിക്കും. എന്നു പറഞ്ഞാൽ, അന്തരം സമൂഹത്തിൽ മാത്രമല്ല, അവനവനിൽതന്നെ ഉണ്ടന്നർത്ഥം.

അനുദിന ജീവിതത്തിൻ്റെ കണ്ണാടിയായി കണക്കാക്കാവുന്ന കലാ-സാഹിത്യ വേദികൾ, പ്രത്യേകിച്ച് നാടകങ്ങളും സിനിമകളുമൊക്കെ, പല തവണ ഉന്നതരുടെയും സാധാരണക്കാരുടെയും ഇടയിലെ, ചില അസാധാരാണ വിശ്വാസങ്ങളെ പകർത്തി കാണിച്ചിട്ടുണ്ട്. ജീവിതത്തിലെ ശകുനങ്ങളെന്നോ, വഴിമുടക്കികളെന്നോ ഒക്കെ, അതിനെ പേരുചൊല്ലി വിളിക്കാറുമുണ്ട്. യാത്രക്കിറങ്ങിയപ്പോൾ കറുത്ത പൂച്ച വട്ടം ചാടിയതും, ആരെങ്കിലും പിന്നിൽ നിന്ന് വിളിക്കുന്നതും, പല്ലി ചിലക്കുന്നതും തുടങ്ങീ ഒത്തിരിയേറെ വഴിമുടക്കികളെ കുറിച്ച് ഇതിനകം കേട്ടിട്ടുണ്ടാകുമല്ലോ. ഒരിക്കൽ വേദപാഠം എട്ടാം ക്ലാസ്സിലെ ഒരു കൊച്ചുമിടുക്കൻ, ടോജിയെന്നാണവൻ്റെ പേരെന്നാണ് എൻ്റെ ഓർമ്മ, മർക്കോസിൻ്റെ സുവിശേഷത്തിലെ പത്രോസിൻ്റെ വിശ്വാസ പ്രഖ്യപനവും, തുടർന്നുള്ള ഭാഗവും സ്റ്റേജിൽ സുന്ദരമായി അവതരിപ്പിച്ചപ്പോൾ, പത്രോസിനെ അവൻ വിളിച്ചതും, ക്രിസ്തുവിൻ്റെ വഴിമുടക്കിയെന്നാണ്. ഇന്നത്തെ ധ്യാനവിഷയവും ഈ "വഴിമുടക്കി"യെ കുറിച്ചു തന്നെയാണ്.

തിരുവചനത്തിൽ നാം വായിക്കുന്നു, "യേശു പിന്തിരിഞ്ഞു നോക്കിയപ്പോൾ ശിഷ്യന്മാർ നില്ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു, സാത്താനേ, നീ എൻ്റെ മുമ്പിൽ നിന്നു പോകൂ, നിൻ്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്." (മർക്കോ. 8,33) വഴിമുടക്കികളെ കണ്ട് വഴിയിൽ നിന്ന് പിന്തിരിഞ്ഞവനല്ലാ, ക്രിസ്തു. പകരം, വഴിയെ സധൈര്യം മുന്നോട്ടു നീങ്ങി ദൌത്യം പൂർത്തീകരച്ചവനാണ്. ഉറച്ച ലക്ഷ്യബോധം ഒരുവനെ ഒത്തിരി ധൈര്യവാനാക്കുമ്പോൾ, ലക്ഷ്യബോധം നഷ്ടപ്പെട്ടവൻ പിന്തിരിയാൻ ഒരു കാരണം പുറമെ കണ്ടെത്തുന്നുവെന്ന് മാത്രം. അവയെ ശകുനികളെന്നു പേരിടുന്നുവെന്ന് മാത്രം. അതുകൊണ്ട് പുറമെയുള്ളതിനേക്കാളും പ്രധാന വഴിമുടക്കികൾ അകമെത്തന്നെയാണ് പാർക്കുന്നത് എന്ന് തിരിച്ചറിയാം. ഇതു തിരിച്ചറിഞ്ഞ പത്രോസ്, ക്രൈസ്തവൻ വഴിമുടക്കികളെയല്ലാ, ക്രിസ്തുവിനെയാണ്  ഉള്ളിൽ പൂജിക്കുന്നതെന്ന് പിന്നീട് തൻ്റെ ലേഖനത്തിൽ കുറിക്കുന്നുമുണ്ട്, "ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ പൂജിക്കുവിൻ." (1 പത്രോ. 3,15) ഈ കരുത്തിനെ തിരിഞ്ഞ യോഹന്നാനും പറയുന്നുണ്ട്, "നിങ്ങളുടെ ഉള്ളിലുള്ളവൻ പുറമെയുള്ളവനേക്കാൾ ശക്തനാണ്." (1 യോഹ. 4,4) ആയതിനാൽ, ഈ ലോകത്തിലെ ക്രൈസ്തവ ജീവിത ലക്ഷ്യം നേടാൻ, ഉള്ളിലുള്ള ശക്തനിൽ പ്രത്യാശവെച്ച് ജീവിക്കാനുള്ള കൃപ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment