"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, September 6, 2016

അടയാളങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടാൽ... (ലൂക്കാ 21, 25-33)

അടയാളങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടാൽ... (ലൂക്കാ 21, 25-33)

യാഥാർത്ഥ്യങ്ങളിലേക്ക് നയിക്കുന്നവയോ, അല്ലെങ്കിൽ യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നവയോ ആണ് അടയാളങ്ങളെന്ന് പൊതുവെ പറയപ്പെടുന്നു. അവ യാഥാർത്ഥ്യങ്ങളല്ല, യാഥാർത്ഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലകകൾ മാത്രം. (അടയാളങ്ങളും പ്രതീകങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിൽ സൂക്ഷിക്കുമല്ലോ) വസ്തുക്കളും വ്യക്തികളും, സ്ഥലങ്ങളും സംഭവങ്ങളും, നിറങ്ങളും പേരുകളും ഒക്കെ അടയാളങ്ങളായി മാറാം. വ്യക്തിയും അടയാളവും യാഥാർത്ഥ്യവും തമ്മിലുള്ള, പരസ്പര ബന്ധവും ധാരണയും, ആശയ കൈമാറ്റം എളുപ്പവും തീവ്രവുമാക്കുന്നു എന്ന് മനസ്സിലാക്കാൻ ഏറെ പ്രയാസമില്ലെന്നു കരുതുന്നു. അതുകൊണ്ടു തന്നെ, കുരിശും പതാകയും ദിശാസൂചികളും മറ്റും അർത്ഥമാക്കുന്നത്, വ്യത്യസ്ത തീവ്രതയിലാകാം, വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.

അടയാളങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയില്ലായ്മയോ, അതുപോലെ തെറ്റിദ്ധാരണയോ, അപകടങ്ങളിലേക്കോ, ഫലശൂന്യതയിലേക്കോ, നിസ്സംഗതയിലേക്കോ ഒരുവനെ നയിക്കാം. ട്രാഫിൿ സിഗ്നലിലെ പച്ച, ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങൾ എന്ത് അർത്ഥം വെക്കുന്നു എന്ന് മനസ്സിലാക്കാത്തവനും, റോഡരികിലെ മഞ്ഞ, വെള്ള വരകൾ, അവയുടെ തുടർച്ചയും മുറിയപ്പെട്ട വരകളും എന്തെന്ന് തിരിച്ചറിവില്ലാത്തവനും തൻ്റെയും അപരൻ്റെയും ജീവിതത്തിൽ അപകടത്തെ എളുപ്പം ക്ഷണിച്ചുവരുത്തുന്നവരാണ്. അതുപോലെ, വിശ്വാസജീവിതത്തിലേക്കു വന്നാൽ, അടയാളങ്ങളാൽ സമ്പന്നമായ വിശുദ്ധ കൂദാശകളിലെ അർത്ഥപൂർണ്ണവും ഫലദായകവുമായ പങ്കാളിത്വത്തിനും അടയാളങ്ങളെക്കുറിച്ചുള്ള അറിവ് പ്രധാന ഘടകമാണ്. ഇത്തരത്തിൽ ചിന്തിച്ചാൽ, അടയാളങ്ങളെ മറികടന്നോ, മാറ്റി നിറുത്തിയോ ഉള്ള സമൂഹജീവിതം ദുഷ്ക്കരമോ നിഷഫലമോ ആണെന്ന് കാണാനാകും. ഇന്നത്തെ ധ്യാനവിഷയവും ക്രൈസ്തവജവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട അടയാളങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ക്രിസ്തുവിൻ്റെ പഠനവും മുന്നറിയിപ്പുമാണ്.
    
 പ്രകൃതിയിലെ ചില സാധാരണ വ്യതിയാനങ്ങളെ അടയാളങ്ങളായി നിരീക്ഷിച്ച്, ക്രൈസ്തവ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്നവയെ സൂചിപ്പിക്കുന്ന, ചില അടയാളങ്ങളെ തിരിച്ചറിയാൻ ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്, ഇന്നത്തെ തിരുവചനഭാഗത്തിലൂടെ. മനുഷ്യപുത്രൻ്റെ ആഗമനത്തിന് ഒരുക്കമായി സംഭവിക്കാനിരിക്കുന്ന അസാധാരണ വ്യതിയാനങ്ങളെ, അക്കമിട്ടു നിരത്തിയതിനു ശേഷം, യേശു തമ്പുരാൻ പറയുകയാണ്, "ഇവ സംഭവിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ ശിരസ്സുയർത്തി നില്ക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു." (ലൂക്കാ 21,28) ഈ അടയാളങ്ങൾ ശരിയായ മനസ്സിലാക്കാത്ത ഏതൊരുവനും, ഭയഭിതിയിലേക്കും ആകുലതയിലേക്കും നീങ്ങുമ്പോൾ, ഉത്തമനായ ക്രിസ്തു ശിഷ്യൻ മനുഷ്യപുത്രനെ വരവേല്ക്കാൻ, ശിരസ്സുയത്തി നില്ക്കുമെന്ന്. കാരണം, അവനറിയാം ഇത് ക്രിസ്തുവരവിൻ്റെ അടയാളമാണെന്ന്; ഭയപ്പെടാനൊന്നുമില്ലെന്ന്. ഗർഭിണി തൻ്റെ പ്രസവവേദനയെ തിരിച്ചറിയുന്നതുപോലെയാണത് എന്നും ഒരർത്ഥത്തിൽ മനസ്സിലാക്കാം.  ക്രിസ്തുജീവിതശൈലിയുടെ അടയാളങ്ങളെ തിരിച്ചറിയാത്തവൻ, അറിഞ്ഞോ അറിയാതെയോ, ക്രിസ്തുവിനെ ഉപേക്ഷിച്ചു പോകാനോ, അവനെ ഒറ്റികൊടുക്കാനോ, തള്ളിപ്പറയാനോ, നിസ്സംഗതയിൽ അനുഗമിക്കാനോ ഒക്കെ, എളുപ്പം ഉപകരണമായി മാറാം. അതുകൊണ്ട്, പ്രിയമുള്ളവരെ, ക്രിസ്ത്യാനിയുടെ അടയാളങ്ങളെ അവനിൽ നിന്ന് പഠിക്കാൻ അവനെ ശ്രവിച്ചും അവൻ്റെ വചനത്തിനനുസൃതം ജീവിച്ചും മുന്നേറാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. 

No comments:

Post a Comment