"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, September 23, 2016

മനുഷ്യബന്ധങ്ങൾ പുനർനിർവ്വചിക്കപ്പെടുമ്പോൾ.... (വായനഭാഗം - ലൂക്കാ 8, 16-21)

മനുഷ്യബന്ധങ്ങൾ പുനർനിർവ്വചിക്കപ്പെടുമ്പോൾ....  (വായനഭാഗം - ലൂക്കാ 8, 16-21)


നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഏതാനും ചില വർഷങ്ങളായി, എന്തും ഏതും പുനർനാമകരണം ചെയ്യപ്പെടുന്നത്, അഭിമാനത്തിൻ്റെയും പുരോഗമനത്തിൻ്റെയും "ഐക്കണായി" മാറുന്നുണ്ടോയെന്ന്, ചിലരെങ്കിലും ബലമായി സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. മദ്രാസ് സിറ്റി, "ചെന്നൈ"യായതും, പശ്ചിമ ബംഗാൾ സംസ്ഥാനം, "ബംഗ്ലാ" യായതും, ദഡൽഹി റേസ് കോഴ്സ് റോഡ്, "ഏകാത്മ മാർഗാ"കുന്നതുമൊക്കെ ഇത്തരത്തിൽ നോക്കിക്കാണുന്നവരുണ്ട്. ചില പുനർനാമകരണങ്ങൾ വഴി, നഷ്ടപ്പെട്ട പാരമ്പര്യവും പൈതൃകവും, തിരികെ ലഭിച്ചുവെന്ന് അഭിമാനം കൊള്ളുന്നതിൻ്റെ പുറകിൽ, ചില അധിനിവേശ ചെറുക്കലുകളുമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. (പുനർനാമകരണവും നവ അധിനിവേശത്തിൻ്റെ ഭാഗമാകാതിരിക്കട്ടെ!) കാരണം ഇവയിൽ ചിലതെല്ലാം തീർത്തും "കൊളോണിയലിസ"ത്തിൻ്റെ ബാക്കിപത്രങ്ങൾ മാത്രമായിരുന്നെന്ന് കരുതുന്നവർ നമ്മുടെയിടയിലിന്ന് ഏറിവരികയാണ്.

അധിനിവേശങ്ങൾ പലകാലഘട്ടങ്ങളിൽ, പലരീതികളിൽ ലോകത്ത് എവിടെയും നടന്നിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി. വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും വർഗ്ഗങ്ങളുടെയും നാനാവിധ ഉയർച്ച-താഴ്ചകളുടെയും മേൽ, അവയുടെ തനതു മുദ്ര ഇതിനകം ചാർത്തപ്പെട്ടിട്ടുമുണ്ട്. സാമ്രാജ്യത്വ മേൽക്കോയ്മ വഴി, മത-രാഷ്ട്രീയ-സാമ്പത്തിക അധിനിവേശങ്ങൾക്ക് കളമൊരുങ്ങിയപ്പോൾ, ആധുനിക കാലഘട്ടത്തിലെ ആഗോളവത്ക്കരണം വഴി, അധിനിവേശങ്ങൾക്ക് പുതിയ രൂപവും ഭാവവും കൈവന്നതുപോലെ തോന്നുന്നു. കൈയേറ്റമൊന്നും പ്രകടമായി നടക്കുന്നതായി കാണുന്നില്ലെങ്കിലും, ക്രൂരമായി കൈയേറ്റം ചെയ്യപ്പെട്ടവൻ്റെ സ്ഥിതിയിലാണ് വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും ഇന്ന്. മനുഷ്യബന്ധങ്ങളാണ്, ആഗോളവത്ക്കരണത്തിൻ്റെ ഭാഗമായ ആധുനിക അധിനിവേശത്തിലെ, ഏറ്റവും നിസ്സഹായ ഇരയെന്ന് കാണാൻ, ഓരോ പ്രഭാതവും വിവിധ മാധ്യമങ്ങൾ നമ്മെ കലവറയില്ലാതെ സഹായിക്കുന്നു. മാതാപിതാക്കളും മക്കളും, ജീവിതപങ്കാളികൾ പരസ്പരവും, സഹോദരങ്ങളും സുഹൃത്തുക്കളും തമ്മിലുമൊക്കെ, ഒരു തരം യാന്ത്രികതയുടെയും ഉപഭോഗത്തിൻ്റെയും കരിനിഴൽ വീണ ബന്ധങ്ങളുടെ കളിയാട്ടങ്ങൾ മാത്രം. അതിനാൽ, മനുഷ്യബന്ധങ്ങൾ തീർത്തും പുനർനിർവ്വചിക്കപ്പെടേണ്ടതുണ്ടെന്ന്.

ഈ പശ്ചാത്തലത്തിൽ, ക്രിസ്തു എപ്രകാരമാണ് മനുഷ്യബന്ധങ്ങളെ നിർവ്വചിച്ചതെന്ന് അറിയുക കാലികവും അർത്ഥപൂർണ്ണവുമാണ്. അതിന് തീർത്തും നല്ലൊരു സഹായിയാണ്, ഇന്നത്തെ ധ്യനവിഷയം (ലൂക്കാ 8, 16-19) അവൻ പറയുന്നു, "ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. എൻ്റെ അമ്മയും സഹോദരരും." (ലൂക്കാ 8, 21) ക്രിസ്തുവിൻ്റെ നിർവ്വചനത്തിൽ, മനുഷ്യബന്ധങ്ങളെല്ലാം ഉടലെടുക്കുന്നതു ഉടയവനിൽ നിന്നാകയാൽ, ഉടയവനോടു ചേർന്നുമാത്രമെ അതിനെ ഉൾക്കൊള്ളാൻ സാധിക്കൂ. ഉടയവനെയും അവൻ്റെ ലക്ഷ്യത്തെയും മറന്ന്, സ്വന്തം ആസക്തികൾക്കും ഇച്ഛകൾക്കും പുറകെ പോകാനുള്ള പ്രലോഭനത്തെ ജയിച്ച് തിരികെ വരാനാണ്, താത്ക്കാലികമായി അവർ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്. ആയതിനാൽ, ഉടയവൻ്റെ ഹിതത്തെ തിരിച്ചറിഞ്ഞ്, അതനുസരിച്ച്  ഈ ഭൂമിയിൽ ജീവിച്ചാൽ, അവർ വീണ്ടും "സ്വർഗ്ഗീയ ഏദന്" അർഹരാകുമെന്ന്. ഭൂമിയിലെ വിവാഹം മൂന്നുപേർ - ദൈവവും പുരുഷനും സ്ത്രീയും - തമ്മിലെന്ന് പറയുന്നതിലും ഈ പുനർനിർവ്വചനം കാണാൻ സാധ്യമാകും. ഇവിടെ ദൈവത്തിനു പകരം, "ലോകം-പിശാച്-ശരീരം" എന്നത് മൂന്നാമനാകുമ്പോഴാണ്, ബന്ധങ്ങൾ അവിശ്വസ്ഥങ്ങളും മൃഗീയവുമായി പൈശാചികവുമായി മാറുന്നത്. ബന്ധങ്ങളെ വിശുദ്ധീകരിക്കുന്ന തമ്പുരാൻ്റെ കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

No comments:

Post a Comment