"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, September 9, 2016

നിയോഗങ്ങളെ മറന്ന് പ്രതിച്ഛായക്കായ് കഷ്ടപ്പെടുന്നവരും കുടുങ്ങുന്നവരും (മത്താ. 24, 45-51)

നിയോഗങ്ങളെ മറന്ന് പ്രതിച്ഛായക്കായ് കഷ്ടപ്പെടുന്നവരും കുടുങ്ങുന്നവരും (മത്താ. 24, 45-51)

അധികാരവും സ്ഥാനമാനങ്ങളും, ഒരുപാട് കാട്ടിക്കൂട്ടലുകളുടെയും പ്രവർത്തനപരതയുടെയും വേദിയായി മാറിയിരിക്കുന്നുവെന്ന്, അഭിപ്രായപ്പെടുന്നവരുടെ എണ്ണം, ഇന്ന് എന്നത്തേക്കാളും ഏറെയായിരിക്കുന്നു. അവയുടെ കൊട്ടിഘോഷങ്ങളും, സാമൂഹ്യദ്രോഹങ്ങളുടെയും അനീതിയക്രമങ്ങളുടെയും വിവരണങ്ങൾ കഴിഞ്ഞാൽ, പത്രമാസികകളിലും ദൃശ്യശ്രവ്യമാധ്യമങ്ങളിലും പിന്നെ ഒന്നും വായിക്കാനോ, കേൾക്കാനോ, അറിയാനോ ഇല്ലാത്ത ദുരവസ്ഥ. ഇത്, മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക വ്യത്യാസങ്ങളില്ലാതെ, എല്ലായിടത്തും ഏറെക്കുറെ വ്യത്യാസമില്ലാതെ, പ്രത്യക്ഷപ്പെട്ടു കാണുന്നതു കൊണ്ട്, പ്രവാചക കണ്ണികൾ അറ്റുപോയിരിക്കുന്നവോ എന്നു സംശയിക്കുന്നവരും, വികസന വഴിയിലെ വിശ്വാസ്യതാ കുറവിനെ തിരിച്ചറിയുമ്പോൾ, പ്രവർത്തനപരത വെറും കാട്ടിക്കൂട്ടലുകളായിരുന്നു എന്ന് ഏറ്റുപറഞ്ഞ്, പരിതപിക്കാൻ മാത്രം വിധിക്കപ്പെട്ടവരുമായി മാറിയിരിക്കുന്നു, ഇന്നത്തെ എൻ്റെയും നിങ്ങളുടെയും സമൂഹം. അതുകൊണ്ടാണോ, കസേരയിലുള്ളവരെ കുറിച്ചെന്നതിനേക്കാൾ, കസേരയിൽ നിന്നിറങ്ങിയവർക്കു പിറകെ നടന്ന നൂറുദിനങ്ങൾ, മാധ്യമങ്ങൾ ഈ അടുത്ത് ആഘോഷിച്ചതായി ജനങ്ങൾ പങ്കുവെക്കുന്നത്?      .        

"അവിശ്വസ്ഥതയെന്നാൽ, വിശ്വസിക്കുന്നതെന്തോ അത് ജീവിക്കാതെ, മറിച്ച് ജിവിക്കുന്ന അവസ്ഥ" യെന്ന് ഗാന്ധിജി പറഞ്ഞുവെച്ചത്, തീർത്തും ശരിവെക്കുന്ന രീതിയിലാണ് നമുക്കു ചുറ്റുമുള്ള, നാമുൾപ്പെടുന്ന സമൂഹം. അധികാരവും പദവിയും ശുശ്രൂഷക്കുവേണ്ടിയെന്ന് ലോകത്തിനു തൻ്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തി കൊടുക്കുകയും, അതു തങ്ങളുടെ ജീവിതത്തിൽ തുടരാൻ ശിഷ്യരെ പഠിപ്പിച്ചവനുമാണ് യേശുക്രിസ്തു. അന്ത്യത്താഴ വേളയിൽ അവൻ ശിഷ്യരോട് പറഞ്ഞു, "നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദം കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം." (യോഹ. 13, 13-14) വ്യക്തമായ നിയോഗങ്ങളും ദൌത്യങ്ങളും ഉള്ളവനുമാണ് ക്രിസ്തു ശിഷ്യൻ എന്നർത്ഥം. എന്നാലിത് എവിടെയോ നഷ്ടപ്പെടുന്നതിലെ നൊമ്പരങ്ങളും വേദനകളുമാണ് ഇന്നത്തെ ധ്യാനവിഷയത്തിൻ്റെ ഉള്ളടക്കം.

തിരുവചനത്തിൽ നാം വായിക്കുന്നു, "തൻ്റെ ഭവനത്തിലുള്ളവർക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ നിയോഗിച്ച വിശ്വസ്ഥനും വിവേകിയുമായ ഭൃത്യൻ ആരാണ്?" (മത്താ. 24, 45) പ്രസ്തുത ചോദ്യത്തിന് യേശുതമ്പുരാൻ തന്നെ ഉത്തരം നല്കുന്നുണ്ട്, "യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ." (വാ. 46) വിളിയും നിയോഗവും ലഭിച്ചവൻ അതു മറന്ന് ജീവിക്കുന്നത്, ശിക്ഷാവിധിയെ തീർച്ചയായും വിളിച്ചുവരുത്തും. തുടർന്നുള്ള വാക്യങ്ങളിൽ നാം അതു വ്യക്തമായി കാണുന്നുമുണ്ട്. എന്നെയും നിങ്ങളെയും ദൈവം ഭരമേല്പിച്ച നിയോഗങ്ങളും ദൌത്യങ്ങളും ലോകത്തിനു മുമ്പിൽ ആകർഷകമോ, വിജയം നല്കുന്നതോ ആകണമെന്നില്ല. പക്ഷെ, വിജയത്തിൻ്റെ പിറകെ പോയി വിശ്വസ്ഥതയും അതു വഴി വിളിയും നഷ്ടപ്പെടുത്താതിരിക്കാനുള്ള താക്കീത്  ഇതിലൂടെ എനിക്കും നിങ്ങൾക്കും തമ്പുരാൻ നല്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ഈ ധ്യാനം നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നേരുന്നു.

No comments:

Post a Comment