"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, September 24, 2016

വൈശാലിമാർ കഥ പറയുമ്പോൾ...(മത്താ. 15, 21-28)

വൈശാലിമാർ കഥ പറയുമ്പോൾ... (വായനഭാഗം - മത്താ. 15, 21-28)

എൺപതുകളുടെ അവസാനത്തിൽ, എം.ടി വാസുദേവൻ നായരുടെ രചനയിലും ഭരതൻ്റെ സംവിധാനത്തിലും വിരിഞ്ഞ്, ഓ.എൻ.വി കുറുപ്പിൻ്റെ വരികളാലും ചിത്രയെന്ന വാനമ്പാടിയുടെ അനുഗ്രഹീത സ്വരത്താലും, ഭാരതമാകെ കലാമേന്മയുടെ സൌരഭ്യം പരത്തിയ സിനിമയാണ്, വൈശാലി. ശാപഗ്രസ്തമായ അങ്കരാജ്യം നീണ്ട 12 വർഷമായി മഴ ലഭിക്കാതെ വലഞ്ഞപ്പോൾ, പരിഹാരമായി നിർദ്ദേശിക്കപ്പെട്ടത് ദേവേന്ദ്രന് യാഗമർപ്പിക്കാനാണ്. പരിഹാരയാഗത്തിന് ഏറ്റവും യോഗ്യനായി നിർദ്ദേശിക്കപ്പെട്ടതോ, തീർത്തും വനവാസിയും നിർമ്മല തപസ്വിയുമായ യുവഋഷ്യശൃംഗൻ. അദ്ദേഹത്തെ വശീകരിച്ച് നാട്ടിലെ യാഗയജ്ഞത്തിനെത്തിക്കാൻ നിയോഗിക്കപ്പെട്ടതു വൈശാലിയെന്ന സുന്ദരിയും. പ്രകൃതിയുടെയും ശരീരത്തിൻ്റെയും കാഴ്ചവിരുന്നുകൾക്കപ്പുറം, കണ്ണുകളെ ഈറനണിയിക്കുന്ന അവസാനനിമിഷത്തിലും, ലക്ഷ്യം പ്രാപിക്കാൻ അമ്മയായ മാലിനിയുടെ ഓരോ വാക്കുകളും സശ്രദ്ധം പിന്തുടർന്ന, വിജയിയായ വൈശാലിയുടെ രൂപഭാവങ്ങൾ ഇന്നും മനസ്സുകളിൽ തങ്ങിനില്ക്കുന്നു.

ഋഷ്യശൃംഗൻ്റെ ഉഗ്രതപസ്സിനുമുമ്പിൽ പലപ്പോഴും പരാജയപ്പെടുകയോ, ലക്ഷ്യം കാണാൻ സാധ്യതയില്ലെന്നു മനസ്സിലാക്കി പിന്തിരിയാൻ ഒരുങ്ങുകയോ ചെയ്യുന്ന വൈശാലിയെ, വിജയ വഴിയിലേക്ക് വീണ്ടും കൊണ്ടുരുന്നത് അമ്മയായ മാലിനിയാണ്. ഋഷ്യശൃംഗൻ്റെ ഭാഗത്തുനിന്നുള്ള മൌനവും നിസ്സംഗതയും എതിർപ്പുമൊക്കെ നിലനിൽക്കെ തന്നെ, അമ്മ മകൾക്കു നല്കുന്ന ഏക മന്ത്രം, നിരാശപ്പെടാതെ നിരന്തരമായി പിന്തുടരുകയെന്നതാണ്. ലക്ഷ്യത്തിലേക്ക് വൈശാലിയെ  അടുപ്പിക്കാൻ പ്രസ്തുത മന്ത്രത്തിനായി എന്നത് കഥ വ്യക്തമാക്കി തരുന്നുമുണ്ട്. ജീവിതത്തിലെ ആരൊക്കെ വിജയവഴിയിൽ എത്തിയിട്ടുണ്ടോ, അവരൊക്കെ തന്നെ, ലക്ഷ്യം മുൻ നിറുത്തിയുള്ള നിരന്തര പരിശ്രമത്തിലൂടെ അവിടെ എത്തിച്ചേർന്നതാണ്. ഇത്തരത്തിലുള്ള ഒരു വൈശാലിയെ ഇന്നത്തെ ധ്യാനവിഷവും നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. ഋഷ്യശൃംഗനെ വൈശാലിയിലേക്ക് അടുപ്പിച്ചത് അവളുടെ ശരീരലാവണ്യമാണെങ്കിൽ, ക്രിസ്തു വശീകരക്കപ്പെട്ടത് കാനാൻകാരി സ്ത്രീയുടെ അചഞ്ചല വിശ്വാസത്താലാണ്.

തുടരെയുള്ള ക്രിസ്തുവിൻ്റെ മൌനമോ, നിസ്സംഗതയോ, തിരസ്ക്കരണമോ ഒന്നും തന്നെ, അവളെ പ്രകോപിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്നില്ല. അവൾക്ക് ഒറ്റ ലക്ഷ്യമെയുള്ളൂ, തൻ്റെ മകൾ സുഖം പ്രാപിക്കണം. അവളെ സുഖപ്പെടുത്താൻ യേശുവിനു മാത്രമെ കഴിയൂ എന്നതുകൊണ്ട്, താൽക്കാലികമായ ഗുരുവിൻ്റെ മൌനവും തിരസ്ക്കരണവും, അവൾ ഗൌനിക്കുന്നതേയില്ല. ഇവിടെ ക്രിസ്തു തൻ്റെ പരീക്ഷണം പൂർത്തിയാക്കി, അവളോട് പറയുന്നു, "സ്ത്രീയേ, നിൻ്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതു പോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതൽ അവളുടെ പുത്രി സൌഖ്യമുള്ളവളായി." (മത്താ. 15. 28) സാധാരണ ജീവിതത്തിൽ, ട്രെയിനുകളിലും ബസ്സുകളിലുമുള്ള യാത്രകൾ നിർല്ലോഭം സമ്മാനിക്കുന്ന, യാചകരുടെയും വില്പനക്കാരുടെയും ചിത്രങ്ങൾ, ഇക്കാര്യം തന്നെയാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഒരിക്കലും നിരാശപ്പെടെയും മടുക്കാതെയും, വീണ്ടും വീണ്ടും അവരെത്തുന്നു, ഒരേ കാര്യവുമായി ഒരേ ആളുകളുടെ മുമ്പിൽ. വിശ്വാസജീവിതത്തിൽ പക്ഷെ, ഈ സ്ഥിരതയും പരിശ്രമവും നമുക്കു നഷ്ടപ്പെടുന്നില്ലേ എന്നു ചിന്തിക്കാനും, ആത്മപരിശോധനയിലൂടെ വിശ്വാസത്തിൻ്റെ പുതുജീവിതത്തിനു തുടക്കമിടാനും, ദൈവാനുഗ്രഹം യാചിക്കാം. അവൻ്റെ മൌനങ്ങളും തിരസ്ക്കരണങ്ങളും, എൻ്റെ വിശ്വാസ ജീവിതത്തെ പരീക്ഷിക്കുന്നതിനും കൂടിയാണെന്ന് തിരിച്ചറിയാം. കുരിശിൽ പിതാവിൻ്റെ മൌനത്തിനു മുമ്പിൽ നിരാശപ്പെടാതെ, പ്രത്യശയുടെ സങ്കീർത്തനമാലപിച്ച ക്രിസ്തുനാഥൻ നമ്മെ അനുഗ്രഹിക്കട്ടെ! 

No comments:

Post a Comment