"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, September 26, 2016

പ്രാർത്ഥനയ്ക്കുത്തരം തേടി അലയുന്നുവോ? (മത്താ. 9, 35-38)

പ്രാർത്ഥനയ്ക്കുത്തരം തേടി അലയുന്നുവോ? (വായനഭാഗം - മത്താ. 9, 35-38)

മനുഷ്യരെല്ലാം തന്നെ പരിമിതികൾ ഉള്ളവരായതുകൊണ്ട്, അപേക്ഷകളും യാചനകളും അവരുടെ കൂടപ്പിറപ്പുകളാണ്. അവൻ ദൈവത്തെയും, അതുപോലെ തന്നെ തൻ്റെ സഹജരെയും ഒത്തിരി ആശ്രയിച്ചാണ്, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഉത്തരം ലഭിക്കുന്നിടത്ത് കൂടുതൽ കൂടുതൽ ആശ്രയിക്കുകയും, അല്ലാത്തിടത്തു നിന്ന് പതുക്കെ പതുക്കെ അവൻ പിൻവലിയുന്നതായും, നമുക്കു കാണാൻ സാധിക്കും. ഈ പിൻവലിയൽ ചിലപ്പോൾ, വെറുപ്പോടെയോ, അല്ലെങ്കിൽ പിറുപിറുപ്പോടെയോ, അതുമല്ലെങ്കിൽ, നിസ്സംഗതയോടെയോ ആകാം. എന്നിരുന്നാലും, ഈ കൂടപ്പിറപ്പിനെ കൂടാതെ ജീവിക്കാൻ മനുഷ്യനാകില്ല തന്നെ. ഒരുപക്ഷെ, ഈ കൂടപ്പിറപ്പിനെ ശരിയായി അറിയുന്നതിലും, മനസ്സിലാക്കുന്നതിലും സംഭവിച്ചിരിക്കുന്ന പാളിച്ചകൾ, ദൈവ-മനുഷ്യ ബന്ധത്തെയും മനുഷ്യ-മനുഷ്യബന്ധത്തെയും ഒത്തരിയേറെ സ്വാധീനിക്കുന്നുണ്ടെന്നും കാണാം.

"ഞാൻ പ്രാർത്ഥിച്ചു, കർത്താവെനിക്കു ഉത്തരമരുളി"യെന്ന് അഭിമാനത്തോടെ ഏറ്റുപറയുന്നവരെയും, "എന്തുമാത്രം പ്രാർത്ഥിച്ചതാ, എന്നിട്ടും, ഒരുത്തരവും എനിക്കു ലഭിച്ചില്ല" എന്നു നിരാശപ്പെടുന്നവരെയും, നാം കണ്ടിട്ടുണ്ടാകാം. "എല്ലാം അങ്ങേരോട് പറഞ്ഞാൽ മതി, അദ്ദേഹം അതെല്ലാം ശരിയാക്കിത്തരു"മെന്ന്, തികഞ്ഞ പ്രത്യശയോടെ മനുഷ്യബന്ധങ്ങളെ ഏറ്റുപറയുന്നവരും, മറിച്ചു കരുതുന്നവരും നമ്മുടെ ചിന്തകളിലേക്ക് എളുപ്പം കടന്നെന്നും വരാം. കാരണം, പ്രാർത്ഥനാഭാവം ഉത്തരവുമായി ഒത്തിരി ബന്ധപ്പെട്ടുകിടക്കുന്നു. പ്രാർത്ഥനയുടെ ഉത്തരത്തിൻ്റെ ഉറവിടം, ദൈവവും അപരനും മാത്രമെന്ന് കരുതാൻ, കുഞ്ഞുനാൾ മുതലേ ശീലിച്ച ചിന്തകളാകാം, അതിനു പ്രധാന കാരണം. എന്നാൽ, പ്രാർത്ഥനയ്ക്കുത്തരം അവനവൻ തന്നെയായി മാറുന്ന അവസ്ഥകളെയും നിമിഷങ്ങളെയും പരിചയപ്പെടുത്തുന്ന ഒത്തിരി സംഭവങ്ങൾ ക്രിസ്തുജീവിതത്തിലൂടെ തിരുവചനം നമ്മുടെ മുമ്പാകെ പങ്കുവെക്കുന്നുണ്ട്. അവയിൽ ഒന്നാണ്, ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ നാം വായിക്കുന്നു, "അവൻ ശിഷ്യരോട് പറഞ്ഞു, വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ, തൻ്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാൻ വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കുവിൻ" (മത്താ. 9, 37-38) എന്ന്. തുടർന്നു കാണുന്നതോ, പ്രാർത്ഥനയും ഉത്തരവും ശിഷ്യരിൽ തന്നെ സമ്മേളിക്കുന്നതും. പ്രാർത്ഥിച്ചവർ തന്നെ വിളഭൂമിയിലേക്ക് അയയ്ക്കപ്പെടുന്നു, നടന്നടുക്കുന്നു (മത്താ. 10, 1-42) വചനം ശ്രവിക്കാനണഞ്ഞവർക്ക് അപ്പം നല്കാൻ ആകുലപ്പെടുന്ന ശിഷ്യരോട് ക്രിസ്തു ആരായുന്നത്, "നിങ്ങളുടെ പക്കൽ എന്തുണ്ട്?" (മർക്കോ. 6,38) എന്നാണ്. അല്ലെങ്കിൽ, "നിങ്ങൾ തന്നെ അവർക്ക് അപ്പം കൊടുക്കുവിൻ" (മത്താ. 14, 17) എന്ന നിർദ്ദേശം നല്കപ്പെടുന്നു. ഗെഥ്സമനിയിലെ "എങ്കിലും എൻ്റെ ഇഷ്ടമല്ലാ, അങ്ങേ ഇഷ്ടം നിറവേറട്ടെ" യെന്ന ക്രിസ്തു പ്രാർത്ഥനയും, നമ്മെ ഓർമ്മപ്പെടുത്തുന്നതും മറ്റൊന്നല്ല. തങ്ങളെതന്നെ സമർപ്പിക്കാൻ തയ്യാറില്ലാത്തവരുടെ പ്രാർത്ഥനയ്ക്കു, ഉത്തരം എവിടെ നിന്നു വരും? ആയതിനാൽ, പ്രാർത്ഥന തമ്പുരാൻ്റെ മുമ്പിലുള്ള നമ്മുടെ സമ്പൂർണ്ണമായി മാറാനും, ആ സമർപ്പണത്തിൻ്റെ മേലുള്ള ദൈവാനുഗ്രഹത്തിൻ്റെ കയ്യൊപ്പിനെ പ്രാർത്ഥനയുടെ ഉത്തരമായി കാണാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

2 comments: