"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, September 16, 2016

സ്വർഗ്ഗസന്തോഷത്തിൻ്റെ കാരണം തേടി... (ലൂക്കാ 15, 1-7)

സ്വർഗ്ഗസന്തോഷത്തിൻ്റെ കാരണം തേടി... (ലൂക്കാ 15, 1-7)

ജീവിതത്തിലെ വിവിധങ്ങളായ, ചെറുതും വലുതുമായ, സന്തോഷങ്ങൾക്ക് കാരണങ്ങൾ പലതാണല്ലോ. മുൻകാലങ്ങളിൽ മനുഷ്യനത്, കുഞ്ഞുങ്ങൾ മുതൽ കാരണവന്മാർവരെ, ഏതു നിമിഷവും പരസ്പരം പങ്കിടുകയും അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന് നൈസർഗ്ഗികമായ ചിരിയും സന്തോഷങ്ങളും മനുഷ്യന് നഷ്ടപ്പെട്ടതുപോലെ. പിന്നെ ആകെയുള്ള ആശ്വാസം "സെൽഫി"യുടെ വരവാണ്. അതിൻ്റ വരവോടുകൂടി, ഏതു നിമിഷവും വാ പൊളിക്കാൻ തയ്യാറായി നിൽക്കുകയല്ലേ, ആബാലവൃദ്ധം മഹാ മാനവകുടുംബം. ദ്വേഷ്യപ്പെടുന്നതിനേക്കാൾ കരയാനും, കരയുന്നതിനേക്കാൾ പുഞ്ചിരിക്കാനും എളുപ്പമാണെന്ന്, ശരീരശാസ്ത്രം പഠിപ്പിക്കുന്നത് തിരിച്ചറിഞ്ഞിട്ടും, നൈസർഗ്ഗികമായി ചിരിക്കാനും സന്തോഷിക്കാനും മറന്ന മലയാളിയെ, ഏറെ ബുദ്ധിമുട്ടി കൃത്രിമമായെങ്കിലും ചിരിപ്പിക്കാനും ഉല്ലസിപ്പിക്കാനും പരിശ്രമിക്കുകയാണ് കേരളത്തിലെ അങ്ങോളിങ്ങോളമുള്ള "ചിരിക്ലബ്ബുകളും."

ഗ്രാമങ്ങളിലെ ചായക്കടകളും, കടത്തിണ്ണകളും, ഒഴിഞ്ഞ പ്രദേശങ്ങളിലെ ശീട്ടുകളി കൂട്ടായ്മകളും എല്ലാം തന്നെ തുറന്ന സൌഹൃദത്തിൻ്റെയും സന്തോഷ പങ്കുവെക്കലുകളുടെയും തുറന്ന വേദികളായിരുന്നു. രാജ്യാന്തരവിഷയമായാലും, രാഷ്ട്രീയമായാലും ചർച്ചകൾക്ക് മേമ്പൊടി ശുദ്ധമായ തമാശകളായിരുന്നു. ചിരകാല സ്മരണാർഹനായ മുൻ കേരളാ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നർമ്മത്തിൽ ചാലിച്ച പ്രസംഗങ്ങളും, "മുഖ്യമന്ത്രിയോടു ചോദിക്കൂ" എന്ന പരിപാടിയും, എതിർക്കക്ഷികളുടെയും പ്രശംസക്ക് കാരണമായത് ഏറെ കേട്ടറിവുള്ളതാണല്ലോ. ഹാസ്യപ്രധാനങ്ങളായ എത്രയോ ചലചിത്രങ്ങൾ നിറഞ്ഞസദസ്സുകളെ ആനന്ദത്തിൽ ആറാടിച്ചിട്ടുണ്ട്. പാശ്ചാത്യനായ ചാർളി ചാപ്ളിനും പൌരസ്ത്യനായ കുഞ്ചൻ നമ്പൂതിരിയും ഒരുപോലെ, ഹാസ്യത്താൽ ഏറെപ്പേരെ സന്തോഷിപ്പിച്ചു. ഭൂമിയിലെ ഈ സന്തോഷങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും ചിന്തിക്കുന്നതോടൊപ്പം, സ്വർഗ്ഗത്തിലെ സന്തോഷകാരണത്തെ കുറിച്ച് ചിന്തിക്കാൻ ഇന്നത്തെ തിരുവചനം നമ്മെ സഹായിക്കും.

ഭൂമിയിലെ സന്തോഷകാരണങ്ങളിൽ നിന്ന് ഒത്തിരിയേറെ വ്യത്യസ്തമാണത്. തിരുവചനത്തിൽ നാം വിയിക്കുന്നു, "അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ച് എന്നതിനേക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു." (ലൂക്കാ 15, 7) ഞായറാഴ്ചയിലെ പ്രസംഗത്തിൽ അച്ചൻ, പള്ളിയിൽ തീർത്തും വരാത്തവരെ കുറിച്ചും, വിശ്വാസം നഷ്ടപ്പെടുത്തി ജീവിക്കുന്നവരെ കുറിച്ചും മാത്രം, കൂടെക്കൂടെ പരാമർശിച്ചപ്പോൾ ടോണിക്കൊരു പരാതിയുണ്ടായിരുന്നു, 'സ്ഥിരമായി വരുന്ന തങ്ങളെക്കുറിച്ചൊന്നും അച്ചൻ ഒരു നന്മ പോലും പറയുന്നില്ലെന്ന്.' നഷ്ടപ്പെട്ടുപോയ ആടിനെ കണ്ടെത്തിയ ഇടയൻ്റെ സന്തോഷത്തെക്കുറിച്ചും കാരണത്തെക്കുറിച്ചും ധ്യാനിച്ചപ്പോൾ അവൻ പറഞ്ഞു, 'സ്വന്തമാക്കിയവൻ്റെ നഷ്ടത്തിൻ്റെ വേദനയെ താൻ തിരിച്ചറിഞ്ഞില്ലല്ലോ ദൈവമെ,' എന്ന്. സ്വർഗ്ഗസന്തോഷത്തിൻ്റെ കാരണം പിതാവിൻ്റെ പക്കലേക്കുള്ള എൻ്റെ തിരിച്ചു വരവു കൂടിയാണെന്ന് മനസ്സിലാക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. 

No comments:

Post a Comment