"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, September 11, 2016

"അച്ചൻ അവിടെ മലമറിക്കൊന്നും വേണ്ടാ, പറ്റണത് ചെയ്താൽ മതി." (മത്താ. 5, 43-48)

"അച്ചൻ അവിടെ മലമറിക്കൊന്നും വേണ്ടാ, പറ്റണത് ചെയ്താൽ മതി." (മത്താ. 5, 43-48)

കോർപ്പറേറ്റുകളുടെ ലോകത്തിൽ നിന്ന് കേൾക്കുന്ന പ്രധാന ആശയങ്ങളിൽ ഒന്ന് പറ്റാവുന്നത്ര വസൂലാക്കുക എന്നുള്ളതാണത്രേ. മറ്റൊരർത്ഥത്തിൽ പരമാവധി പ്രയോജനപ്പെടുത്തുക, കഴിവുകളെ പൂർണ്ണമായും ചൂഷണം ചെയ്യുക; ഉപഭോക്താവിനെയായാലും തങ്ങളുടെ തന്നെ ജോലിക്കാരെയായലും. മറ്റാരും നല്കുന്നതിനേക്കാളും ഇരട്ടി ശമ്പളം നല്കുന്നുവെന്ന വാദം മുന്നോട്ടുവെച്ച്, നാലിരട്ടി പണിയെടുപ്പിക്കുകയെന്ന തന്ത്രത്തിലും, ഇത് നമുക്ക് വ്യക്തമായി ദർശിക്കാമെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു. "തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക" എന്ന ചൊല്ലിന് അടിവരയിടുന്നതുപോലെ. ഈ ചിന്താഗതി, പ്രത്യക്ഷമായോ പരോക്ഷമായോ, നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും, സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും, ആഴത്തിൽ സ്വാധിനിക്കുന്നുവെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വിദ്യഭ്യാസമേഖല തന്നെ അതിനു പ്രകടമായ തെളിവായി കണക്കാക്കാമെന്ന പക്ഷവുമുണ്ട്. മനുഷ്യനെ അവൻ്റെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ, സമഗ്ര വളർച്ചയ്ക്കാവശ്യമായവ ഒരുക്കികൊടുക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന മേഖല, ഇന്ന് പക്ഷെ, ലക്ഷ്യം നഷ്ടപ്പെട്ട പ്രയാണത്തിലാണെന്ന സംശയം ജനിപ്പിക്കുന്നതുപോലെ.

കോർപ്പറേറ്റുകളുടെ ഈ ആശയങ്ങളൊന്നും മനസ്സിലേക്ക് പ്രവേശിപ്പിക്കാതിരുന്ന, സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച് "പാവങ്ങളുടെ പിതാവെ"ന്ന് അപരനാമത്തിൽ അറിയപ്പെട്ട, തൃശ്ശൂർ അതിരൂപതാ മെത്രാനായിരുന്ന, മാർ ജോസഫ് കുണ്ടുകുളം പിതാവിനെ കുറിച്ചുള്ള ഒരു ഓർമ്മ, മുതിർന്ന ഒരു വൈദികൻ പങ്കുവെച്ചത് ഇവിടെ കുറിക്കുകയാണ്. പുതിയ സ്ഥലത്തേക്ക് നിയമനം ലഭിച്ച വൈദികൻ പിതാവിൻ്റെ പക്കൽ വന്ന്, അങ്ങോട്ട് പോകുന്നതിലുള്ള ആശങ്കകൾ അറിയിച്ചപ്പോൾ, പിതാവ് പറഞ്ഞത്രേ, "അച്ചൻ അവിടെ പോയി മലമറിക്കൊന്നും വേണ്ടാ, പറ്റണത് ചെയ്താൽ മതി" യെന്ന്. മുമ്പവിടെ ഉണ്ടായിരുന്ന അച്ചൻ്റെ നിഴലുപോലുമാകാൻ തനിക്കു കഴിയില്ലെന്ന് ആശങ്കപ്പെട്ടതിന്, വന്ദ്യപിതാവ് പിതാവ് നല്കിയ മറുപടിക്ക് കോർപ്പറേറ്റുകളുടെ ശൈലിയെക്കാളും, തിരുവചനത്തിൻ്റെ ചോരാത്ത ബലമുണ്ടായിരുന്നു. അതിലേക്കാണ്, ഇന്നത്തെ തിരുവചനധ്യാനം നമ്മെ നയിക്കുന്നത്.

തിരുവചനത്തിൽ നാം വായിക്കുന്നു, "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ, നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ." (മത്താ. 5, 48) സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പരിപൂർണ്ണതയിലേക്ക്, നമ്മെയും വിളിച്ചിരിക്കുന്നുവെന്ന് (ദുർ)വ്യാഖ്യാനിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ, പിതാവ് തന്നിൽ പരിപൂർണ്ണനായിരിക്കുന്നതുപോലെ, നാമോരോരുത്തരുമായിരിക്കുന്ന, വിളിയിലും ദൌത്യത്തിലും ജീവിതാന്തസ്സിലും, പരിപൂർണ്ണരായിരിക്കാനാണ് വിളിക്കപ്പെട്ടതെന്ന്, അല്ലാതെ സ്വർഗ്ഗപിതാവിൻ്റെ പൂർണ്ണതയിലേക്കല്ലായെന്ന്, തിരിച്ചറിയാത്തിടത്തോളം നാമും കോർപ്പറേറ്റ് ശൈലിയിലേക്ക് വഴുതിവീഴാം. എന്നെ, അപരൻ്റെ പൂർണ്ണതയിലേക്കല്ല, തമ്പുരാൻ വിളിച്ചിരിക്കുന്നത്, പകരം, എന്നിൽ അവിടുന്ന് തൻ്റെ അനന്ത പദ്ധതിയിൽ, നിക്ഷേപിച്ചതിനെയും നിയോഗിച്ചതിനെയും കണ്ടെത്തി, അതിൻ്റെ പൂർണ്ണതയിലേക്ക് വളരാനാണ്. അല്ലെന്നു വരികിൽ, നാമും സ്ഫടികം സിനിമയിലെന്നതുപോലെ, "ആടുതോമാ" മാരെ സൃഷ്ടിക്കുന്നവരായി മാറാം. വരുതലമുറകളെ വാർത്തെടുക്കുന്ന വിശുദ്ധമായ ദൌത്യത്തിൽ പലരൂപത്തിലും ഭാവത്തിലും ഏർപ്പടുന്ന, ഏർപ്പെടാനിരിക്കുന്ന നമുക്ക് തമ്പുരാൻ്റെ കൃപയ്ക്കായ് യാചിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment