"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, September 18, 2016

"ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ, ക്രിസ്ത്യാനികളെ വെറുക്കുന്നു." (യോഹ. 8,39-47)

"ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ, ക്രിസ്ത്യാനികളെ വെറുക്കുന്നു." (വായനഭാഗം - യോഹ. 8,39-47)

കാരുണ്യത്തിൻ്റെ മാലാഖയായി, കൽക്കത്തായിൽ വി. മദർ തെരേസാ കാലുകുത്തുന്നതിനു ഏതാനും വർഷങ്ങൾക്കു മുമ്പേ, "ദീനബന്ധു" (friend of the poor) വായി ജീവിച്ച്, ക്രിസ്തുസാക്ഷിയായി, കൽക്കത്തായിലെ ലോവർ സർക്കുലർ റോഡ് സിമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ട ബ്രിട്ടീഷ് ക്രൈസ്തവ മിഷനറിയാണ്, സി.എഫ്. ആൻഡ്രൂസ് (12 ഫെബ്രു. 1871 - 5 ഏപ്രിൽ 1940). അതോടൊപ്പം മറക്കരുതാത്ത മറ്റൊന്ന്, മഹാത്മാ ഗാന്ധിജി, ജി.കെ. ഗോഖലെ, ബി. ആർ. അംബേദ്ക്കർ തുടങ്ങിയ നേതാക്കളെ, സ്വാതന്ത്ര്യസമര പാതയിലും ദലിത് ശാക്തീകരണത്തിലും ക്രൈസ്തവമൂല്യ വഴിയെ നയിക്കാൻ അദ്ദേഹത്തിനായി എന്നതിന് ചരിത്രം സാക്ഷി. ദിവ്യമായ ക്രിസ്തുസ്നേഹത്തിൻ്റെ ആൾരൂപമായി ജീവിച്ച, ദീനബന്ധു സി.എഫ്. ആൻഡ്രൂസിനെ, മഹാത്മാ ഗാന്ധിജി ഏറെ വാത്സല്യത്തോടെ വിശേഷിപ്പിച്ചിരുന്നത്, "ക്രിസ്തുവിൻ്റെ വിശ്വസ്ത അപ്പസ്തോലൻ" (Christ's Faithful Apostle: the full form he gave to his initial C.F.Andrews) എന്നാണ്.

ഈ വലിയ ക്രൈസ്തവമിഷനറി, മഹാത്മാ ഗാന്ധിജിയുടെ ജീവിതത്തിലേക്ക് കയറി ചെന്നത്, തീർത്തും യാദൃശ്ചികമെന്നതിനേക്കാൾ ദൈവപരിപാലന ആയിട്ടുവേണം കരുതാൻ. അദ്ദേഹത്തിലൂടെ ക്രിസ്തുമൂല്യങ്ങളിലേക്ക് മഹാത്മജി ഏറെ അടുക്കുകയും, "അഹിംസാ" സിദ്ധാന്തത്തെ ഉലയിൽ കാച്ചിയ പൊന്നാക്കി മാറ്റുകയും ചെയ്തു. എന്നാൽ, ഇതിനൊരു മറുപുറം കൂടിയുണ്ട്. ആൻഡ്രൂസ്-ഗാന്ധിജി സൌഹൃദം ഒരുഭാഗത്ത്, ക്രിസ്തുവിൽ വളർന്ന് പുഷ്പിച്ചപ്പോൾ, മറുഭാഗത്ത്, കാപട്യത്തിൻ്റെ ഒത്തിരി ക്രൈസ്തവജീവിതങ്ങൾ മഹാത്മ ഗാന്ധിജിയെ ക്രൈസ്തവരിൽ നിന്ന് ഒരുപാട് അകറ്റി. മനംനൊന്ത അദ്ദേഹം വിളിച്ചു പറഞ്ഞുവത്രേ, "ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ, ക്രിസ്ത്യാനികളെ വെറുക്കുന്നു" വെന്ന്. ഇന്നത്തെ ധ്യാനവിഷയത്തിൽ, യാഹോവായോടുള്ള വിശ്വസ്ഥതയിലേക്ക് തിരികെ വരാൻ, ബാബിലോണിയൻ വിപ്രവാസത്തിനുശേഷം, നിയമത്തോടും പാരമ്പര്യങ്ങളോടുമുള്ള വിശ്വസ്ഥതയും തീർത്തും അനിവാര്യമെന്ന് കരുതി, ജീവിതം അതിനായി പരിപൂർണ്ണമായി സമർപ്പിച്ചിരുന്ന ഫരിസേയരോടും നിയമജ്ഞരോടും, യേശുക്രിസ്തുവിന് പറയാനുണ്ടായിരുന്നതും മറ്റൊന്നല്ലെന്ന് നാം തിരിച്ചറിയുന്നു.

ദൈവിക നിയമങ്ങളുടെ സത്തയിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ച്, ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം മുഴുകി, അഹങ്കരിച്ച് നടന്നിരുന്ന അവരോടായി അവൻ പറഞ്ഞു, "നിങ്ങൾ അബ്രാഹത്തിൻ്റെ മക്കളാണെങ്കിൽ, അബ്രാഹത്തിൻ്റെ പ്രവർത്തികൾ ചെയ്യുമായിരുന്നു." (യോഹ. 8, 39) തുടർന്ന് ആവർത്തിക്കുന്നു, "ദൈവമാണ് നിങ്ങളുടെ പിതാവെങ്കിൽ, നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു." (വാ. 42) പക്ഷെ, പകരം ചതിയും നുണയും, വഞ്ചനയും കൊലപാതകചിന്തയുമായി നടക്കുന്നതിനാൽ, ക്രിസ്തു അവരെ വിളിച്ചത് പിശാചിൻ്റെ മക്കൾ (വാ. 44) എന്നാണ്. അവർ "എന്താണ്" അല്ലെങ്കിൽ "എന്തായിരുന്നില്ല" എന്നു മാത്രമല്ല, ക്രിസ്തു അവരെ ഓർമ്മപ്പെടുത്തിയത്, മറിച്ച്, "എന്തായിരിക്കണ"മെന്നും കൂടിയായിരുന്നു; "ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിൻ്റെ വാക്കു ശ്രവിക്കുന്നു." (വാ. 47) മാതാപിതാക്കളിലൂടെയും പൂർവ്വികരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട ആചാരാനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലും മാത്രം, അഭിമാനിച്ചും ആഘോഷിച്ചും ജീവിക്കുകയും, എന്നാൽ, ക്രിസ്തുമൂല്യങ്ങളെ മറക്കുകയും തിരസ്ക്കരിക്കുകയും ചെയ്താൽ, ഞാനും നിങ്ങളും ക്രിസ്തുവിൻ്റെ ഓർമ്മപ്പെടുത്തലിനൊപ്പം ആത്മപരിശോധനക്കും വിധേയമായേ മതിയാകൂ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment