"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, August 17, 2016

"അല്ലാ സിഖന്തറേ, നീ അവന് ഇങ്ങനെ വീണ്ടും വീണ്ടും കൊടുത്തിട്ട് വല്ല കാര്യോണ്ടോ" (മത്താ. 13, 10-17)

"അല്ലാ സിഖന്തറേ, നീ അവന് ഇങ്ങനെ വീണ്ടും വീണ്ടും കൊടുത്തിട്ട് വല്ല കാര്യോണ്ടോ" (വായനഭാഗം - മത്താ. 13, 10-17)

സ്വീകരിക്കപ്പെടുന്ന വ്യത്യസ്തവും ഉന്നതവുമായ ദാനങ്ങൾ, തീർത്തും ഫലമണിയാതെ പോകുമ്പോഴുണ്ടാകുന്ന, നിരാശയും സങ്കടവും ഒരുവശത്ത്. മറുവശത്തോ, ലഭിച്ചതിൽ നിന്ന് യാതൊരു തരത്തിലുള്ള ഉന്നതിയുമില്ലല്ലോ, എന്നോർത്തുള്ള ദുഃഖവും വേദനയും. അതുകൊണ്ടുതന്നെ, "അല്ലാ സിഖന്തറേ, നീ അവന് ഇങ്ങനെ വീണ്ടും വീണ്ടും കൊടുത്തിട്ട് വല്ല കാര്യോണ്ടോ" എന്ന സുഖ്ബീറിൻ്റെ ഉപദേശവും, "എന്നും ഈ കൂരയിൽ കഴിയാനാണ് വിധി എൻ്റച്ചോ" എന്ന സുർജിയുടെ പരാതിയും പഴിയും, ഇന്നും ശരിയായ ഉത്തരം തേടി ദൂരയാത്രയിലാണ്. സാമൂഹ്യപാഠങ്ങളിലും ധനതത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലുമൊക്കെ, ധനവാനും ദരിദ്രനും തമ്മിലുള്ള അന്തരം, നിരന്തരം പഠനവിഷയമാകുമ്പോഴും, "കോരനു കഞ്ഞി കുമ്പിളിൽ തന്നെ" എന്ന ചൊല്ലും ഭക്ഷിച്ച് നിത്യവും ജീവിക്കാൻ വിധിക്കപ്പെട്ടവർക്കുമുമ്പിൽ ഇന്നത്തെ ധ്യാനവിഷയം അല്പം കഠിനമായി തോന്നാം പ്രത്യക്ഷത്തിൽ.

തിരുവചനത്തിൽ നാം വായിക്കുന്നു, "ഉള്ളവനു നല്കപ്പെടും. അവനു സമൃദ്ധമായി ഉണ്ടാകുകയും ചെയ്യും. ഇല്ലാത്തവനിൽ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും." (മത്താ. 13, 12) ഇല്ലാത്തവനെ സംബന്ധിച്ചിടത്തോളം ഈ വചനം തീർത്തും കഠിനമാകാതെ തരമില്ല. എന്നാൽ, ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായി വന്നവൻ എന്താണ് ശരിക്കും നമുക്ക് പകർന്നു തരാൻ ആഗ്രഹിക്കുന്നത് എന്നു ശ്രദ്ധിക്കാം. ഉന്നതിയില്ലായ്മയുടെ കാരണം തമ്പുരാൻ പറയുന്നു, "അവർ കണ്ടിട്ടും കാണുന്നില്ല. കേട്ടിട്ടും കേൾക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല." (മത്താ. 13, 13) കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുന്നവരും കേട്ടിട്ടും ഗ്രഹിക്കാനോ ഉൾക്കൊള്ളാനോ മടിച്ച് നില്ക്കുന്നവരും. ഇവിടെ ലഭിക്കാത്തതല്ല അധോഗതിയുടെ അടിസ്ഥാനം, മറിച്ച്, ലഭിച്ചവ ശരിയായി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ്. നല്കപ്പെടുന്ന ദാനങ്ങൾ കൃതജ്ഞതയോടെ സ്വീകരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ദൈവം വീണ്ടും വീണ്ടും സമൃദ്ധമായി അനുഗ്രഹിക്കുന്നതെന്ന്.

അതുപോലെത്തന്നെ, നന്ദിയില്ലാത്ത മനസ്സോടെ സ്വീകരിക്കപ്പെടുന്നതെന്തും നിഷ്ഫലമായി മാറും ജീവിതത്തിൽ എന്നതും മനസ്സിൽ കുറിച്ചിടാം. ലോട്ടറിയടിച്ചവനും കുത്തുപാളയെടുത്ത് നടക്കുന്നത് കാണുകയും ഏറെ കേൾക്കുകയും ചെയ്തിട്ടുണ്ടാകാം നമ്മുടെ ജീവിതത്തിൽ. ഈ വചനം ധ്യനിക്കുമ്പോൾ, ഗുരുമൊഴികൾക്ക് പ്രത്യേകം കാതോർക്കാൻ അനുഗ്രഹം ലഭിച്ച ശിഷ്യരോട് അനുദിനം ചേർന്ന്, ദൈവീക ദാനങ്ങളോട് കൃതജ്ഞതയിലും വിശ്വസ്ഥതയിലും പ്രത്യുത്തരിക്കാൻ കൃപയാൽ പരിശ്രമിക്കാം. അപ്പോൾ അവൻ നമ്മോടും പറയും, "നിങ്ങളുടെ കണ്ണുകൾ എത്ര ഭാഗ്യമുള്ളവ എന്തെന്നാൽ അവ കാണുന്നു. നിങ്ങളുടെ കാതുകൾ എത്ര ഭാഗ്യമുള്ളവ എന്തെന്നാൽ അവ കേൾക്കുന്നു" (മത്താ. 13, 16) വെന്ന്. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

No comments:

Post a Comment