"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, August 11, 2016

"മൂത്തോൻ ബഹുകേമനാ, അവൻ കച്ചോടത്തിൽ അപ്പനേം വെട്ടിക്കും...." (യോഹ. 15, 18-25)

"മൂത്തോൻ ബഹുകേമനാ, അവൻ കച്ചോടത്തിൽ അപ്പനേം വെട്ടിക്കും...." (വായനഭാഗം - യോഹ. 15, 18-25)

മക്കളുടെ വളർച്ചയെക്കുറിച്ചുള്ള അഭിമാനം എവിടെയും ഏറ്റുപറഞ്ഞു സന്തോഷിക്കുന്നവരാണ് നാട്ടിൻപുറത്തെ കാരണവന്മാർ. ഭൂരിഭാഗം പേരും സ്വദേശത്തുതന്നെ കച്ചവടവും കൃഷിയുമായി ജീവിതത്തിനാവശ്യമായത് കണ്ടെത്താൻ പരിശ്രമിക്കുന്നതിനാൽ, പരസ്പരം അറിയാനും മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും അവർ സമയം കണ്ടെത്താറുണ്ട്. കൂട്ടത്തിൽ തങ്ങളുടെ കൃഷിയും കച്ചവടവും തുടർന്നുകൊണ്ടുപോകാൻ പ്രാപ്തരായവർ തങ്ങളുടെ മക്കളിലാരെന്നുള്ള ചർച്ചയും നടക്കും. അത്തരത്തിലുള്ള സംസാരത്തിനിടയിൽ മക്കളുടെ വളർച്ചയിൽ അഭിമാനം കൊണ്ട് ഇങ്ങനെയും പറയുന്നത് പലയാവർത്തി കേൾക്കാനിടയായിട്ടുണ്ട്, "മൂത്തോൻ ബഹുകേമനാ, അവൻ കച്ചോടത്തിൽ അപ്പനേം വെട്ടിക്കും...." തൻ്റെ മക്കളെക്കുറിച്ച് ഉത്തമമായത് അപരനിൽ നിന്ന് കേൾക്കുമ്പോൾ സന്തോഷിക്കാത്ത ഏതു പിതാവാണുള്ളത്. അതുകൊണ്ടുതന്നെ, ഒരുപാടു സംതൃപ്തിയും പ്രതീക്ഷയുമൊക്കെ അത്തരം സംസാരങ്ങൾ പരസ്പരം സമ്മാനിക്കാറുണ്ട്. എന്നാൽ, ഇന്നത്തെ ധ്യാനവിഷയഭാഗം മറ്റൊരു ചിന്ത പകരുന്നുണ്ട്. യേശു പറയുന്നു, "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചുവെന്ന് അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾ ലോകത്തിൻ്റേത് ആയിരുന്നുവെങ്കിൽ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാൽ, നിങ്ങൾ ലോകത്തിൻ്റേത് അല്ലാത്തതുകൊണ്ട്, ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു." (യോഹ. 15, 19) ഈ തിരുവചനത്തോടുചേർന്ന്, തൻ്റെ ഉറ്റ സുഹൃത്തായ ദീനബന്ധു സി. എഫ്. ആൻഡ്രൂസിനോട്, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി ക്രൈസ്തവരെക്കുറിച്ച് ,ഒരിക്കൽ പങ്കുവെച്ചതും നമുക്കു വായിക്കാം, "ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ ക്രിസ്ത്യാനികളെ വെറുക്കുന്നു." ഉത്തമനായ ക്രിസ്തു സ്നേഹിക്കപ്പെട്ടിട്ട് എന്തേ, ക്രിസ്തുവിൻ്റെ അനുയായി വെറുക്കപ്പെടുന്നു? കാരണം അവൻ ക്രിസ്തുവോളം വളർന്നില്ലെന്നതു തന്നെ. ക്രിസ്തു വെറുക്കപ്പെട്ടിട്ട് ക്രിസ്ത്യാനി സ്നേഹിക്കപ്പെടുമ്പോഴും സ്ഥിതി മറിച്ചല്ല. ക്രിസ്തുവിനേക്കാൾ കേമനും വലിയവനുമാകാനല്ല, ക്രിസ്തുവോളം വളരാൻ എന്തുമാത്രം ചെറുതാകുകയും ലോകത്താൽ വെറുക്കപ്പെടുകയും വേണമെന്ന് ചിന്തിക്കാൻ ഇന്നത്തെ തിരുവചനം നമ്മെ പ്രേരിപ്പിക്കുന്നു. ആയതിനാൽ, ക്രൈസ്തവമൂല്യങ്ങൾ കൈവിട്ട് ലോകത്തിൻ്റെ പ്രീതിക്കും വിജയശൈലികൾക്കും പുറകെ പോകുമ്പോൾ നാം "അന്തിക്രിസ്തു"മാരായി മാറുകയാണെന്ന് തിരിച്ചറിയാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. 

No comments:

Post a Comment