"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, August 16, 2016

"നമ്മുടെ കുട്ടിയെ ആ കോരു വൈദ്യരെ ഒന്നു കാണിക്കാമായിരുന്നു. നല്ല കൈപ്പുണ്യം ഉള്ള വൈദ്യരാ..." (മർക്കോ. 5, 1-13)

"നമ്മുടെ കുട്ടിയെ ആ കോരു വൈദ്യരെ ഒന്നു കാണിക്കാമായിരുന്നു. നല്ല കൈപ്പുണ്യം ഉള്ള വൈദ്യരാ..." (മർക്കോ. 5, 1-13)

മഞ്ഞപ്പിത്തവും പനിയും ചുമയും ദേഹമാകെ വേദനയും ഒക്കെകൂടി ഒരേ ദിനം സന്ദർശിക്കാൻ വന്നപ്പോൾ ആകെ കുഴഞ്ഞുപോയി, തോമസുകുട്ടി; നില്ക്കാനും വയ്യ ഇരിക്കാനും വയ്യ എന്ന അവസ്ഥ. പല ഡോക്ടർമാരെയും കാണിച്ചെങ്കിലും പ്രത്യേകിച്ച് പറയത്തക്ക കുറവൊന്നുമുണ്ടായില്ല അങ്ങനെയിരിക്കെ, കാളിക്കുട്ടിചേച്ചി ഒരിക്കൽ കടയിൽ എന്തോ വാങ്ങാൻ വന്ന സമയം പറഞ്ഞു, "നമ്മുടെ കുട്ടിയെ ആ കോരു വൈദ്യരെ ഒന്നു കാണിക്കാമായിരുന്നു. നല്ല കൈപ്പുണ്യം ഉള്ള വൈദ്യരാ, തലമുറോളായി ഒറ്റമൂലി ചികിത്സക്കാരാ." പലയിടത്തും പോയി മടുത്തിരിക്കുന്ന സമയം, ഈയൊരു വാർത്ത എന്തോ സുവാർത്തപോലെ തോന്നി, മാതാപിതാക്കൾക്ക്. അവർ പിറ്റേ ദിവസം തന്നെ വൈദ്യരെ കണ്ടു. രോഗിയെ സസൂക്ഷ്മം പരിശോധിച്ച് പറഞ്ഞു, "ഈ ഒറ്റമൂലി അങ്ങ് മൂന്നാഴ്ച സേവിച്ചോളോ, അസുഖം എളുപ്പം പമ്പകടക്കും..." വൈദ്യര് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു, തോമസ്സുകുട്ടി സുഖം പ്രാപിച്ചു. ഇന്നത്തെ ധ്യാനവിഷയത്തിലൂടെ കടന്നുപോയപ്പോൾ ഈ സംഭവമാണ് ഓർമ്മയിൽ വേഗമെത്തിയത്.

രണ്ടായിരത്തോളം വിഭിന്ന പൈശാചിക കാരണങ്ങളാൽ വലയുന്നവൻ്റെ ദുരന്തം അക്കമിട്ടു വിവരിക്കുന്നുണ്ട് മാർക്കോസ് സുവിശേഷകൻ 2 മുതൽ 4 വരെയുള്ള വാക്യങ്ങളിൽ. സ്വയം മുറിവേല്പിക്കുകയും മറ്റുള്ളവർക്ക് ഭയമുളവാകത്തക്കവിധം ചങ്ങലകളും കാൽവിലങ്ങുകളും തകർത്ത് മലമുകളിലും കല്ലറകൾക്കിടയിലും കഴിഞ്ഞിരുന്നവനെ സുഖപ്പെടുത്താനോ ഒതുക്കിനിർത്താനോ ആർക്കും സാധ്യമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് കല്ലറക്കിടയിൽ നിന്ന് ഏതോ വിഭ്രാന്തിയിൽ ഓടിനീങ്ങവെ ക്രിസ്തുവിനെ കാണുന്നതും സൌഖ്യം പ്രാപിക്കുന്നതും. ജീവിതത്തിലെ ഒരുപാടു കുറവുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കാൻ ആഗ്രഹിച്ച് പല വഴികളും പലപ്പോഴായി പരിശ്രമിച്ച് ഒരുപക്ഷെ പരാജയപ്പെട്ടവരേറെയുണ്ടാകാം. കാരണം പാപത്തിൻ്റെയും തിന്മയുടെയും ശക്തി അത്ര വലുതാണ്.

"നിൻ്റെ പേരെന്താണ്?" യേശു ചോദിച്ചു. അവൻ പറഞ്ഞു, "എൻ്റെ പേര് ലെഗിയോൺ; ഞങ്ങൾ അനേകം പേരുണ്ട്." (മർക്കോ. 5, 9) അവർ ക്രിസ്തുവിൻ്റെ ആജ്ഞയനുസരിച്ച് രണ്ടായിരം പന്നികളിൽ പ്രവേശിച്ചുവെന്നതിൽ നിന്ന് അവരുടെ എണ്ണവും ശക്തിയുമൊക്കെ നമുക്ക് മനസ്സിലായി. പക്ഷെ, യേശുക്രിസ്തുവിൻ്റെ വചനത്തിനുമുമ്പിൽ അവർ എത്രയോ നിസ്സഹായരായാണ് കീഴ്പെടുന്നത്. ഏതു പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതലിനായി പരി. ആത്മാവെന്ന ഒറ്റമൂലി നല്കി നമ്മെ വീണ്ടെടുക്കൻ ദിവ്യവൈദ്യനായ യേശു ഇന്നും ആഗ്രഹിക്കുന്നു. ഞാൻ അവനെ തിരിച്ചറിയാതെ ഇനിയും അസ്വസ്ഥത നിറഞ്ഞ യാത്രയിലാണോയെന്ന് പരിശോധിക്കാൻ ഇന്നത്തെ വചനം നമ്മെ പ്രേരിപ്പിക്കട്ടെ. 

No comments:

Post a Comment