"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, August 14, 2016

സ്വാതന്ത്ര്യത്തിൻ്റെ ആഴവും അർത്ഥവും ക്രൈസ്തവൻ്റെ ജീവിതത്തിൽ... (യോഹ. 2, 1-12)

സ്വാതന്ത്ര്യത്തിൻ്റെ ആഴവും അർത്ഥവും ക്രൈസ്തവൻ്റെ ജീവിതത്തിൽ... (യോഹ. 2, 1-12)

സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ മനസ്സിലേക്ക് ആദ്യം പറന്നെത്തുക ഉരുക്കുമുഷ്ടി, ഇരുമ്പുമറ, ഇരുമ്പഴി എന്നിവയിൽ നിന്നുള്ള എന്നന്നേക്കുമുള്ള വിടുതൽ, മോചനം എന്നീ ചിന്തകളാണ്. ആ മോചനത്തെ കുറിച്ചുള്ള ഓർമ്മകളോ, ഓരോരുത്തരെ സംബന്ധിച്ചിടത്തോളവും, അതിരില്ലാത്ത ആഹ്ളാദങ്ങളും ആഘോഷങ്ങളും. അതുകൊണ്ടല്ലേ, നാലായിരത്തിലധികം വർഷം കഴിഞ്ഞും, ഇന്നും, ഈജിപ്തിൽ നിന്നുള്ള മോചനം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഒളിമങ്ങാത്ത ഓർമ്മകളും മഹോത്സവങ്ങളുമായി ഇന്നും നിലനില്ക്കുന്നത്. ഇന്നത്തെ ഭാരത സ്വാതസ്വാതന്ത്ര്യദിനാഘോഷങ്ങൾ വിളിച്ചുപറയുന്നതും മറ്റൊന്നല്ല. അതേ, ബാല ഗംഗാതര തിലക് എന്ന മഹത് വ്യക്തിയോട് ചേർന്ന് നമുക്കും  മോചനവും വിടുതലും മനുഷ്യൻ്റെ ജന്മാവകാശമാണെന്ന് ഏറ്റുപറയുകയും അതിൻ്റെ നിലനില്പിപിനും തുടർച്ചക്കുമായി നിരന്തരം പരിശ്രമിക്കുകയും ചെയ്യാം.

എന്നാൽ, ഏതൊരു ക്രൈസ്തവനെ സംബന്ധിച്ചിടത്താളവും ഈ സ്വാതന്ത്ര്യം എന്നു പറയുന്നത്, മാംസരക്തങ്ങളിൽ നിന്നുള്ള വെറും വിടുതലോ, അധീനത്വത്തിൽ നിന്ന് അധികാരിയിലേക്കുള്ള വളർച്ചയോ അല്ല, മറിച്ച്, ശരിയായ അധികാരിയുടെ അധീനത്വത്തിൽ ജീവിക്കാൻ തീരുമാനമെടുക്കലാണ്. "ഇതാ കർത്താവിൻ്റെ ദാസി" (ലൂക്കാ 1,38) എന്നു പറഞ്ഞ് പൂർണ്ണസ്വാതന്ത്ര്യത്തിൻ്റെ പ്രതീകമായിതീർന്ന പരി. കന്യകാമറിയം ശരിയായ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഇന്ന് നമ്മോട് പറയുകയാണ്, "നിങ്ങൾ അവൻ പറയുന്നതുപോലെ ചെയ്യുവിനെ"ന്ന് (യോഹ. 2, 5) അപ്പോൾ, പൂർണ്ണ സ്വാതന്ത്ര്യം എന്നുപറയുന്നത്, ശരിയായ സത്യത്തോടും മാർഗ്ഗത്തോടും ജീവനോടും (യോഹ. 14,6)  ചേർന്നു നിന്ന് ഫലം പുറപ്പെടുവിക്കലാണ്; അത് വെട്ടിമാറ്റപ്പെടലോ, വേറിട്ടുപോകലോ അല്ല. (യോഹ. 15, 4) ഈയൊരു പുതുജീവിത ശൈലിയെ വി. പൌലോസ് അപ്പസ്തോലൻ ഇങ്ങനെയാണ് പ്രയോഗികമാക്കാൻ പറയുക, "ഒരിക്കൽ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമർപ്പിച്ചതുപോലെ, ഇപ്പോൾ അവയെ വിശുദ്ധീകരണത്തിനുവേണ്ടി നീതിയുടെ അടിമകളായി സമർപ്പിക്കുവിൻ." (റോമ. 6, 19)

ശരീരത്തിൻ്റെയും ആത്മാവിൻ്റെയും അടിമത്വത്തിൻ്റെ വ്യത്യാസങ്ങളെ വ്യക്തമാക്കികൊണ്ട്, അപ്പസ്തോലൻ ആവർത്തിക്കുന്നു, "പാപത്തിൻ്റെ വേതനം മരണമാണ്, ദൈവത്തിൻ്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും." (റോമ. 6, 22-23) ഭാരതീയൻ എന്ന നിലയിൽ ഇന്ന് രാജ്യത്തിൻ്റെ ഭൌതിക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതോടൊപ്പം, ഉത്തമ ക്രൈസ്തവൻ എന്ന നിലയിൽ, ആത്മാവിൻ്റെ സ്വാതന്ത്ര്യത്തെ അനുഭവിക്കാനും നിലനിർത്താനും, പരി. അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിൽ, അമ്മ പറയുന്നതുപോലെ, എന്നും എവിടെയും "അവൻ പറയുന്നതുപോലെ ചെയ്യുന്നവരാകാനു"ള്ള ദൈവകൃപ നമുക്കു യാചിക്കാം. ഏവർക്കും സ്വാതന്ത്ര്യ-സ്വർഗ്ഗാരോപണ ദിനാശംസകൾ ഒത്തിരിയേറെ സ്നേഹത്തോടെ നേരുന്നു....  

No comments:

Post a Comment