"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, August 3, 2016

"മോനേ, നീ എനിക്കു ആർസിലേക്കുള്ള വഴി കാണിച്ചു തന്നാൽ, സ്വർഗ്ഗത്തിലേക്കുള്ള വഴി ഞാൻ നിനക്കു കാണിച്ചുതരാം." (മത്താ. 9,35-10,1)

"മോനേ, നീ എനിക്കു ആർസിലേക്കുള്ള വഴി കാണിച്ചു തന്നാൽ, സ്വർഗ്ഗത്തിലേക്കുള്ള വഴി ഞാൻ നിനക്കു കാണിച്ചുതരാം." (വായനഭാഗം - മത്താ. 9,35-10,1)

തിരുപ്പട്ടം സ്വീകരിച്ച് ആദ്യത്തെ ഏതാനും കുറച്ച് മാസങ്ങൾ, ഒരു സാധുവികാരിയച്ചനിലൂടെ ഒരു ഇടവക വികാരിയാകാനുള്ള പ്രായോഗിക പരിശീലനമെല്ലാം പൂർത്തിയാക്കി, പുതിയ ഇടവകയായ ആർസിലേക്കുള്ള നിയമനപത്രികയുമായി ഇറങ്ങി തിരിച്ചതാ അന്ന്, ജോൺ മരിയ വിയാനിയെന്ന, ആത്മാക്കൾക്കു വേണ്ടിയുള്ള തീക്ഷ്ണതയാൽ ജ്വലിച്ച,  യുവവൈദികൻ. ബസ്സിറങ്ങി ചുറുചുറുക്കോടെ മുന്നോട്ടു നീങ്ങവേ, ആർസ് എന്ന ആ കുഗ്രാമത്തിലെ പള്ളിയിലേക്കുള്ള വഴി അന്വേഷിച്ചപ്പോഴൊക്കെ ഒരുതരം പുച്ഛവും അവജ്ഞയുമാണ് ഓരോരുത്തരുടെയും മുഖത്ത് വെളിപ്പെടുന്നതെന്ന് അച്ചൻ എളുപ്പം അനുഭവിച്ചറിഞ്ഞു. ഏറെ അവശനായി, ഒരു കവലയിൽവെച്ച്, സന്ധ്യയോടടുത്ത് കണ്ടുമുട്ടിയ ബാലനോട്, സ്നേഹത്തോടും അതിലേറെ മിഷൻ ചൈതന്യത്തോടും വിയാനിയച്ചൻ പറഞ്ഞു, "മോനേ, നീ എനിക്കു ആർസിലേക്കുള്ള വഴി കാണിച്ചു തന്നാൽ, സ്വർഗ്ഗത്തിലേക്കുള്ള വഴി ഞാൻ നിനക്കു കാണിച്ചുതരാം..." പിന്നീട്, ത്യാഗോജ്ജ്വലമായ പൌരോഹിത്യ ശുശ്രൂഷയിലൂടെ, ആ ബാലന് മാത്രമല്ല, കുപ്രസിദ്ധമായ ആ ഗ്രാമത്തിലെ മുഴുവൻ വ്യക്തികൾക്കും, അയൽനാട്ടിലുള്ളവർക്കും സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു വിയാനിയച്ചൻ (മരണം വരെ വിയാനിയച്ചന് മറ്റൊരു ഇടത്തേക്കും സ്ഥലമാറ്റമുണ്ടാകാതിരുന്നത് ഒരുപക്ഷേ, സമീപസ്ഥരും വിദൂരസ്ഥരും ഇവിടേക്ക് അനുദിനം ഒഴുകിയതു കൊണ്ടാവുമോ?) ലോകം മുഴുവൻ അറിയപ്പെടുന്ന പട്ടണമായി വളർന്ന ആർസിലേക്ക്, ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്, പ്രസ്തുത സംഭാഷണത്തെ ഓർമ്മപ്പെടുത്തുന്ന, മനോഹരമായ ശില്പമാണെന്നത് നമ്മെ തീർച്ചയായും ആഹ്ളാദിപ്പിക്കും. ഇന്നത്തെ ധ്യാനവിഷയത്തിൽ വി. വിയാനിയുടെ ജീവിതത്തെ വെളിവാക്കാൻ സഹായിക്കുന്ന സുന്ദരമായ ഒരു ഭാഗമുണ്ട്, പ്രാർത്ഥനയും പ്രാർത്ഥനക്കുള്ള ഉത്തരവും ഏകബിന്ദുവിൽ സന്ധിക്കുന്ന നിമിഷത്തെ കുറിക്കുന്ന ഒന്ന്. യേശു ശിഷ്യരോട് പറഞ്ഞു, "വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ, തൻ്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കുവിൻ." (മത്താ. 9, 37-38) തുടർന്ന് നാം കാണുന്നത് ശിഷ്യർ വിളഭൂമിയിലേക്ക് അയയ്ക്കപ്പെടുന്നതാണ്. (മത്താ. 10,1) തീക്ഷ്ണമായ പ്രാർത്ഥനയും പ്രാർത്ഥനയുടെ ഉത്തരമായി തങ്ങളെ തന്നെ സമർപ്പിക്കുന്നവരും. നമ്മുടെ പല പ്രാർത്ഥനകൾക്കുമുള്ള ഉത്തരം, ദൈവം നമ്മിലൂടെ തന്നെയാണ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ, പലപ്പോഴും നാം, നമ്മെ അവൻ്റെ കരങ്ങളിൽ സമർപ്പിക്കാതെ, ആർക്കോ വേണ്ടി, മറ്റാരുടെയോ സഹായത്തിനു വേണ്ടി, കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിപ്പാണ്. വിയാനി പണ്യവാളനും പ്രാർത്ഥിച്ചു തമ്പുരാനോട്, ഒപ്പം തന്നെത്തന്നെ സമർപ്പിച്ചു, തമ്പുരാൻ്റെ കരങ്ങളിൽ. ഫലമോ, ഒരു ദേശത്തിൻ്റെ മുഴുവൻ മാനസാന്തരത്തിനു പുണ്യാളൻ ഉപകരണമായി മാറി എന്നതാണ്. "നിങ്ങൾ തന്നെ അവർക്കു ഭക്ഷണം കൊടുക്കുവിൻ" എന്നു പറഞ്ഞ തമ്പുരാൻ ഇന്നും നമ്മെ ക്ഷണിക്കുന്നു. വിയാനിയെപ്പോലെ നമുക്കും അവൻ്റെ കരങ്ങളിൽ സമർപ്പിക്കാം, അവൻ പുറപ്പെടുവിക്കും ഏറെ ഫലങ്ങൾ ഇന്നും നമ്മിലൂടെ.

No comments:

Post a Comment