"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, August 1, 2016

"ചീര മാത്രം നട്ടാൽ മതീ, മാവൊന്നും വെയ്ക്കണ്ടാ, ല്ലേ?" (യോഹ. 4, 27-38)

"കൊച്ചച്ചോ, ചീര മാത്രം നട്ടാൽ മതീ, മാവൊന്നും വെയ്ക്കണ്ടാ, ല്ലേ?" (യോഹ. 4, 27-38)

ഒരു സൌഹൃദ സന്ദർശനത്തിനിടയിൽ, ഈ അടുത്ത കാലത്ത് സുഹൃത്തായ യുവവൈദീകൻ പറഞ്ഞത് ഓർമ്മയിൽ വരികയാണ്, "എൻ്റച്ചോ, ഇനി ഇവിടന്ന് ചലിക്ക്യാണ് നല്ലതെന്നാ തോന്നണേ. രണ്ടു വർഷായില്ല്യേ, നമ്പറുകളൊക്കെ കഴിഞ്ഞു." പുതുതായി വന്ന ഇടവകയിൽ രണ്ടു വർഷത്തോളം പുതിയ പുതിയ പരിപാടികൾ സംഘടിപ്പിച്ച് ജനങ്ങളെ കയ്യിലെടുക്കുകയും സകലമാധ്യമങ്ങളിലൂടെയും പരസ്യപ്പെടുത്തുകയും ചെയ്തു. ഇനി അതു നിലനിർത്താനും തുടരാനും ആവനാഴിയിൽ അമ്പുകളൊന്നും തന്നെ ഇല്ലാത്തതിനാൽ സ്ഥലം മാറാൻ ആഗ്രഹിക്കുന്നെന്ന്, അല്ലെങ്കിൽ, എത്രയുംവേഗം സ്ഥലം കാലിയാക്കി പുതിയ സ്ഥലത്ത് എത്തിയാൽ പുതിയ ഷോകൾ തുടങ്ങാമെന്ന്. ചുരുങ്ങിയ കാലയളവിലേക്ക് നിയോഗിക്കപ്പെടുന്ന പലർക്കും ഉണ്ടാകാവുന്ന, പള്ളികളിലായാലും മറ്റു സ്ഥാപനങ്ങളിലായാലും പ്രസ്ഥാനങ്ങളിലായാലും, ഒരു സാമാന്യ പ്രലോഭനമാണിത്. ഈ ചിന്തകളിലൂടെ കടന്നുപോകുമ്പോൾ തന്നെ, പെട്ടന്ന് മനസ്സ് പഴയ വികാരിയച്ചൻ്റെ ഓർമ്മപ്പെടുത്തലിലേക്ക് എളുപ്പം പാഞ്ഞു. സംഘടനകളും പ്രസ്ഥാനങ്ങളും പരിപാടികളുമായി ഇടവകയിൽ മുന്നോട്ടു നീങ്ങുമ്പോൾ, ഒരിക്കൽ പ്രഭാതഭക്ഷണത്തിനിരിക്കെ അച്ചൻ സ്നേഹത്തോടെ എന്നോടു പറഞ്ഞു, "കൊച്ചച്ചോ, ചീര മാത്രം നട്ടാൽ മതീ, മാവൊന്നും വെയ്ക്കണ്ടാ, ല്ലേ?" ആദ്യമൊന്നും മനസ്സിലായില്ലെങ്കിലും പിന്നീട് അച്ചൻ തന്നെ വ്യക്തമാക്കി തന്നു. ജീവിതത്തിൽ അദ്ധ്വാനിക്കേണ്ടത് താല്ക്കാലികങ്ങളായവക്കു മാത്രമാകരുത്, സ്ഥായിയായവക്കും കൂടിയാകണം. ഒരു പക്ഷെ, അതിനായിരിക്കണം കൂടുതൽ സമയം ചിലവഴിക്കേണ്ടതെന്നും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആ ഉപദേശം ഇന്നും മനസ്സിൽ സൂക്ഷിക്കുകയും അതിനായി ചെല്ലുന്നിടത്തൊക്കെ ദൈവകൃപയാൽ പ്രവർത്തിക്കാൻ പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു . ഇത്രയും കുറിച്ചത് ഇന്നത്തെ ധ്യാനവിഷയത്തിൽ ക്രിസ്തു മുന്നോട്ടു വെക്കുന്ന തീർത്തും സൌജന്യമായ ദാനത്തോട് എങ്ങനെ ജീവിതത്തിൽ പ്രതികരിക്കാൻ കടപ്പെട്ടിരിക്കുന്നു നാമോരുത്തരുമെന്ന് ഓർമ്മയിൽ വന്നത് കുറിക്കാനാണ്. തിരുവചനം പറയുന്നു, "നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാൻ ഞാൻ നിങ്ങളെ അയച്ചു, മറ്റുള്ളവരാണ് അദ്ധ്വാനിച്ചത്. അവരുടെ അദ്ധ്വാനത്തിൻ്റെ ഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു." (യോഹ. 4, 38)  ജീവിതത്തിൽ മറ്റുള്ളവരുടെ അദ്ധ്വാനത്തിൻ്റെ ഫലം കൊയ്യാനും അനുഭവിക്കാനും തമ്പുരാനാൽ നിരന്തരം വിളിക്കപ്പെടുമ്പോഴും അപരനുവേണ്ടി, അപരൻ്റെ ഭാവിനന്മക്കുവേണ്ടി നിലമൊരുക്കാനും വിത്തുവിതക്കാനും അതുവഴി ദൈവകൃപയോട് എന്നും നന്ദിയുള്ളവരായി ജീവിക്കാനുള്ള അനുഗ്രഹത്തിനായും നമുക്കിന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.  

No comments:

Post a Comment