"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, August 25, 2016

"എന്ത് തലയാടീത്? മോളേ, ശാരദൂ, അപ്പുറത്തെ പറമ്പിൽ പോയി കയ്യോന്നിയോ, കീഴാർനെല്ലിയോ കിട്ടോന്ന് നോക്ക്യേ..."

"എന്ത് തലയാടീത്? മോളേ, ശാരദൂ, അപ്പുറത്തെ പറമ്പിൽ പോയി കയ്യോന്നിയോ, കീഴാർനെല്ലിയോ കിട്ടോന്ന് നോക്ക്യേ..." (വായനഭാഗം - ലൂക്കാ 12, 54-59)

ഇളംതറമുറയുടെ അറിവെന്നു പറഞ്ഞാൽ, വളരെ വിശാലവും ആഴമുള്ളവയുമെന്ന്, പഴയ തലമുറക്കാർ പലപ്പോഴും പലരീതിയിൽ ആശ്ചര്യപ്പെട്ട് സമ്മതിക്കുന്നത്, കേൾക്കാൻ ഇടയായിട്ടുണ്ട്; അതു ഭാഷയായാലും ഏതു വിഷയമായാലും. ഒരു പരിധിവരെ അക്കാര്യം സമ്മതിക്കേണ്ടിവരും, അനുദിന സംവാദവും ജീവിതവ്യാപാരവും വിലയിരുത്തിയാൽ. പ്രൈമറി ക്ലാസ്സുകാരൻ പോലും അമ്മാമയുമായി സംസാരിക്കുന്നതും പങ്കുവെക്കുന്നതും വലിയ വലിയ ദേശീയ-അന്തർദേശീയ, ശാസ്ത്ര-സാങ്കേതിക കാര്യങ്ങളാണ്. അമ്മാമ അക്കാര്യം വലിയ അഭിമാനത്തോടെ അയൽപക്കത്ത് പങ്കുവെക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, ഇതിൻ്റെ മറുവശവും അമൂല്യമെന്ന് ഓർക്കാതെ പോകരുത്, ഗ്രാമജീവിതത്തിലെ നാട്ടറിവുകൾ. നാട്ടിമ്പുറത്താണ് ജീവിതമെങ്കിലും പരിഷ്ക്കാരങ്ങളൊന്നും കടന്നുചെന്നിട്ടില്ലെങ്കിലും നാരായണിക്ക് ഒരുപാടു നാട്ടറിവുകൾ ഉണ്ടായിരുന്നു.

ഒഴിവു സമയത്ത് ഇളയവളുടെ തലമുടി ചീകികെട്ടാൻ നേരം ഒരിക്കൽ നാരായണി മൂത്തവളോട് വിളിച്ചു പറയുന്നത് കേട്ടപ്പോൾ അവരുടെ അറിവിൻ്റെ വ്യത്യസ്തത എളുപ്പം തിരിച്ചറിയാൻ സാധ്യമായി. "എന്ത് തലയാടീത്? മോളേ, ശാരദൂ, അപ്പുറത്തെ പറമ്പിൽ പോയി കയ്യോന്നിയോ, കീഴാർനെല്ലിയോ കിട്ടോന്ന് നോക്ക്യേ...തലമുഴുവനും താരനാ, എങ്ങനെയാ എൻ്റെ കുട്ടിക്ക് ഉറങ്ങാൻ പറ്റണത്." ഒരു വിധം രോഗങ്ങൾക്കും പ്രശ്നങ്ങൾക്കും അടുത്ത പറമ്പുകളും തൊടികളും വഴിയരികുകളും അവരെ സംബന്ധിച്ചിടത്തോളം സദാ തുറന്നിരിക്കുന്ന മെഡിക്കൽ ഷോപ്പുകളാണ്. ഇന്നീ നാട്ടറിവുകൾ എല്ലാം തന്നെ നഷ്ടമായ ആധുനിക മനുഷ്യൻ വിവിധ മരുന്നുകളുടെയും ചികിത്സാ രീതികളുടെയും പേരിൽ അനുദിനം ചൂഷണം ചെയ്യപ്പെടുന്നത് നമുക്കനുഭവമുള്ള കാര്യമാണല്ലോ. ഇത്തരം നാട്ടറിവുകൾ പോലെ തന്നെ, പ്രകൃതിയിൽ നിന്ന് മനസ്സിലാക്കുന്ന അറിവുകളിലൊന്നിനെ ഓർമ്മപ്പടുത്തി, ഇന്നത്തെ ധ്യാനവിഷയഭാഗത്ത് യേശു പറയുന്നതെന്തെന്ന് മനസ്സിലാക്കാം.

അവൻ പറയുന്നു, "കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിൻ്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്?" (ലൂക്കാ 12, 56) ഇളംതലമുറയെപോലെ ശാസ്ത്രസാങ്കേതിക വിജ്ഞാനത്തിൽ എത്രമാത്രം ഉയർന്നാലും, പഴംതലമുറയെപോലെ നാട്ടറിവുകൾ എന്തൊക്കെ സ്വന്തമാക്കിയാലും, സ്വന്തം ജീവിതത്തെ അപകടത്തിലാക്കുന്നതും അപായപ്പെടുത്തുന്നതുമായവയെ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, ആർജ്ജിച്ചെടുത്തവ കൊണ്ട് എന്തു ഫലം? പ്രകൃതിയിൽ നിന്ന് കാലാവസ്ഥയിലെ ഭാവഭേദങ്ങൾ തിരിച്ചറിയാൻ പഠിക്കുന്ന നമ്മെ, കാലഘട്ടത്തിൻ്റെ അടയാളങ്ങളെ വിവേചിച്ചറിഞ്ഞ്, ജീവിതത്തെ ക്രിസ്തുവിൽ നവീകരിക്കാനും, നിത്യതയിലേക്ക് അതിനെ കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായവ ക്രമപ്പെടുത്താനും തമ്പുരാൻ ക്ഷണിക്കുന്നു. ഈ വിളിയോട് ക്രിയാത്മകമായി പ്രത്യുത്തരിക്കാൻ ആവശ്യമായ കൃപയ്ക്കായി ഇന്ന് പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

No comments:

Post a Comment