"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, August 19, 2016

"ഒരു സ്റ്റാൻ്റേഡൊക്കെ വേണ്ടേഡോ, മനുഷ്യനായാൽ..." (മാർക്കോ. 2, 13-17)

"ഒരു സ്റ്റാൻ്റേഡൊക്കെ വേണ്ടേഡോ, മനുഷ്യനായാൽ..." (മാർക്കോ. 2, 13-17)


ജീവിതത്തിലെ ചില വിജയങ്ങളും ഉയർച്ചകളും ഇന്നിൻ്റെ സാമൂഹ്യ നിലവാര സൂചികയെ താങ്ങിപ്പിടിച്ചിരിക്കുന്നതുപോലെ തോന്നും ചിലരുടെ അടക്കിപ്പിടിച്ച വർത്തമാനങ്ങളും കമൻ്റുകളും കേട്ടാൽ. പിന്നിട്ട വഴികളും താണ്ടിയ ദുർഘട ദൂരങ്ങളും മറന്ന് ഇന്നിൻ്റെ സ്ഥാനങ്ങളിലും സൌകര്യങ്ങളിലും രമിക്കുന്നവർക്ക്, തനിക്കൊപ്പം ഉള്ളവർ തങ്ങളേക്കാൾ താഴെയുള്ളവരിലേക്കിറങ്ങുന്നത് ഉൾക്കൊള്ളാനാവില്ലത്രേ! അതിനാൽ തന്നെ, അവർ അത്തരം പ്രവർത്തികൾക്കെതിരെ പലപ്പോഴും പിന്നാമ്പുറ സംസാരത്തിൽ പങ്കുചേർന്ന് പറയും, "ഒരു സ്റ്റാൻ്റേഡൊക്കെ വേണ്ടേഡോ, മനുഷ്യനായാൽ. ഇങ്ങനെയാണോ പെരുമാറുക. അവനവൻ്റെ നിലയും വിലയുമൊക്കെ നോക്കണ്ടേ" യെന്ന്. പെരുമാറ്റദൂഷ്യത്തെ കുറിച്ചോ, സ്വഭാവശുദ്ധിക്കുറവിനെ കുറിച്ചോ ഒന്നുമല്ല വേവലാതി, പക്ഷെ, തങ്ങളേക്കാൾ താഴെയുള്ളവരിലേക്ക് ഇത്തരക്കാർ ഇറങ്ങുകയും അവരോടൊപ്പം പങ്കുചേരുകയും ചെയ്യുന്നുവെന്നതാണ് അപവാദമായത്.

ഇത്തരമൊരു അപവാദ പശ്ചാത്തലമാണ് ഇന്നിൻ്റെ ധ്യാനവിഷയം. അത്ഭുതങ്ങളുടെ ഒരു ഘോഷയാത്രയോടെ (മർക്കോസിൻ്റെ സുവിശേഷത്തിൽ ലേവിയെ വിളിക്കുന്ന രണ്ടാം അദ്ധ്യായത്തിനു മുമ്പുതന്നെ നാല് അത്ഭുതങ്ങൾ വിവരിക്കുന്നുണ്ട്) ആരംഭിച്ച ക്രിസ്തുവിൻ്റെ ജീവിതത്തിലേക്ക് ഏറെ പേർ എളുപ്പം അടുക്കുന്നതായി നാം കാണുന്നു. ഒരു കൂട്ടം മനുഷ്യർ ക്രിസ്തു പകർന്ന സ്നേഹത്തിലേക്കും കരുണയിലേക്കും, മറ്റൊരു കൂട്ടർ യേശുവിന് സമൂഹം നല്കുന്ന ഉന്നതസ്ഥാനമാനങ്ങളിലേക്കും പദവികളിലേക്കും. ഫരിസേയരും നിയമജ്ഞരും കരുതി, അവൻ തങ്ങൾക്കൊപ്പം ചേരാൻ യോഗ്യതയുള്ളവനാകയാൽ പാപികളോടും അർഹതയില്ലാത്തവരോടും കൂട്ടുകൂടില്ലെന്ന്. ചുങ്കക്കാരും പാപികളും വിശ്വസിച്ചു, ഇവൻ തന്നെ തങ്ങളുടെ രക്ഷകനായ മിശിഹായെന്ന്. തിരുവചനത്തിൽ നാം വായിക്കുന്നു,"അവൻ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരിൽപ്പെട്ട ചില നിയമജിഞർ ചോദിച്ചു, അവൻ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നതെന്ത്?" (മർക്കോ. 2, 16)

ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടും പക്ഷംചേരാനുള്ള മാനദണ്ഡം തൻ്റെ പിന്താങ്ങുന്നവരുടെ എണ്ണമല്ലെന്ന് ഉറച്ചു വിശ്വസിച്ച യേശുമിശിഹാ മറുപടിയായി ഉറക്കെ വിളിച്ചു പറഞ്ഞു, "ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നതെന്ന്." (മർക്കോ. 2, 17) ക്രിസ്തുവിൻ്റെ ആത്മാവുള്ള ക്രിസ്ത്യാനി ഇന്ന് ഉറക്കെ പറയാൻ മടിക്കുന്നതും ഈ വചനവും അതു പകരുന്ന സന്ദേശവുമാണെന്ന് തോന്നിപ്പോയിട്ടുണ്ട്, ചിലപ്പോഴെങ്കിലും. അതേസമയം തന്നെ, ക്രിസ്തുപാത പിന്തുടർന്ന് അനേകായിരങ്ങളെ ശുശ്രൂഷിക്കുന്ന സമർപ്പിത സഹസ്രങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നതിനൊപ്പം, അവൻ്റെ സ്പർശവും സൌഖ്യവും നമ്മുടെമേൽ സമൃദ്ധമായി ഉണ്ടാകാനായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment