"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, August 22, 2016

"ആ നശിച്ച സ്ഥലത്തേക്ക് തന്നെ പോകാനാണെങ്കിൽ, ഞാൻ എന്തിനാ പിന്നെ ഇവിടം വരെ വന്നത്." (ലൂക്കാ 9, 23-27)

"ആ നശിച്ച സ്ഥലത്തേക്ക് തന്നെ പോകാനാണെങ്കിൽ, ഞാൻ എന്തിനാ പിന്നെ ഇവിടം വരെ വന്നത്." (വായനഭാഗം - ലൂക്കാ 9, 23-27)

സമർപ്പിക്കപ്പെടുന്ന അപേക്ഷകളും യാചനകളും തിരസ്ക്കരിക്കപ്പെടുകയോ, തമസ്ക്കരിക്കപ്പെടുകയോ ചെയ്യുമ്പോൾ, മുറുമുറുക്കുന്നവരും കൂറുമാറുന്നവരും, എല്ലായിടങ്ങളിലും എല്ലാക്കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ മുറുമുറുക്കുന്നവരും കൂറുമാറുന്നവരും കസേരയിലുള്ളവർക്ക് ഉറക്കമില്ലായ്മയുടെ ദിനരാത്രങ്ങൾ തുടരെത്തുടരെ സമ്മാനിക്കുന്നു. കേരളത്തിൽ കഴിഞ്ഞ കുറേ ആഴ്ചകളിലായി വാർത്തകളിൽ നിറഞ്ഞുനിന്നതും ഇത്തരത്തിലുള്ള ചർച്ചകളും വിഘടനങ്ങളുമാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ, അധികാരത്തിലും പദവിയിലുമുള്ള ഏറെപ്പേർ, പരിശുദ്ധ പാപ്പ ഫ്രാൻസീസ് പറയുന്നതുപോലെ ഒരു തരം "എല്ലാറ്റിനോടുമുള്ള, എല്ലാവരോടുമുള്ള നയതന്ത്രപരമായ തുറവി"യിൽ പെരുമാറാനും ജീവിക്കാനും പഠിച്ചിരിക്കുന്നതുപോലെ തോന്നുന്നു. വ്യക്തവും ശക്തവുമായ നിലപാടുകൾ അണികളെ നഷ്ടപ്പെടുത്തുമെന്ന് "രഹസ്യ പോലീസ്" സമയാസമയങ്ങളിൽ ഉപദേശിക്കുന്നുവത്രേ! എന്നാൽ, ഈ ഉപദേശങ്ങളെയൊന്നും ഒരിക്കലും വകവെക്കാത്ത ഒരു നേതൃത്വത്തെ ഇന്നത്തെ ധ്യാനഭാഗത്ത് നാം കാണുന്നു.

അവൻ എല്ലാവരോടുമായി പറഞ്ഞു, "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തൻ്റെ കുരിശെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും." (ലൂക്കാ 12, 23-24) കുരിശുകളും സഹനങ്ങളും ഇഷ്ടമില്ലാത്തവന് അനാകർഷകവും തീർത്തും അരോചകവുമായ വാക്കുകൾ. അണികളെ കൂട്ടുന്നതിനു പകരം ആട്ടിപ്പായിക്കുന്ന വാഗ്ദാനങ്ങൾ. ഒരിക്കൽ ഇഷ്ടമില്ലാത്ത ഒരിടത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ, ഉന്നതത്തിൽ വന്ന് എങ്ങനെയെങ്കിലും അതിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ച് കാര്യം ഉണർത്തിച്ചപ്പോൾ ലഭിച്ചത് ധ്യാനപ്രസംഗമായിരുന്നെന്ന് പരാതി പറഞ്ഞവനും, "ആ നശിച്ച സ്ഥലത്തേക്ക് തന്നെ പോകാനാണെങ്കിൽ, ഞാൻ എന്തിനാ പിന്നെ ഇവിടം വരെ വന്നതും കാലുപിടിച്ചതു"മെന്ന് നിരാശപ്പെടുന്നവനും എന്നിലും നിങ്ങളിലും മറഞ്ഞിരിപ്പുണ്ടാകാം.

രക്ഷിച്ചവൻ്റെ വഴി കുരിശിൻ്റേതാണെങ്കിൽ, അപരൻ്റെ രക്ഷകനും സംരക്ഷകനുമാകാനുള്ള വിളി സ്വീകരിച്ചവനും രക്ഷകൻ്റെ വഴിയായ കുരിശിൻ്റെ പാതയിൽ ചരിച്ചേ മതിയാകൂവെന്ന്. വി. യോഹന്നാൻ തൻ്റെ ഒന്നാം ലേഖനത്തിൽ പറയുന്നു, "അവനിൽ വസിക്കുന്നുവെന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു." (1 യോഹ. 2, 6) തൻ്റെ വചനം കഠിനമാണെന്ന് പറയുന്നവരോട് യേശു ഒത്തുതീർപ്പിന് ഒരുങ്ങിയില്ലെന്ന് സുവിശേഷഭാഗവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. "ഇതിനുശേഷം അവൻ്റെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ ഒരിക്കലും അവൻ്റെ കൂടെ നടന്നില്ല." ഏറെപ്പേർ തന്നെ വിട്ടുപോകുന്നതു കണ്ടിട്ടും ഭയപ്പെടാതെ, യേശു പന്ത്രണ്ടു പേരോടുമായി ചോദിച്ചു, "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?" (യോഹ, 6, 66-67) ഈ ധീരജീവിതത്തെയാണ് നാം സാക്ഷ്യപ്പെടുത്താനും പ്രഘോഷിക്കാനും ആഗ്രഹിക്കുന്നതെങ്കിൽ, ആശയാദർശങ്ങളിലും വിശ്വാസബോധ്യങ്ങളിലും മായം കലർത്താതെ ജീവിക്കാൻ പരിശീലിച്ചേ മതിയാകൂ. ക്രിസ്തുവിന് ചേർന്ന ശിഷ്യരായി നാം മാറാൻ, അവൻ്റെ വിളിയോട് ആത്മാർത്ഥമായി പ്രത്യുത്തരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.   

No comments:

Post a Comment