"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, August 27, 2016

"ആ ടോണിയെ കണ്ടോ, ഈ സ്ഥലത്തുനിന്ന് പോയതോടുകൂടി ആ ചെറുക്കൻ്റെ ഒരു മാറ്റം." (മത്താ. 13, 1-9)

"ആ ടോണിയെ കണ്ടോ, ഈ സ്ഥലത്തുനിന്ന് പോയതോടുകൂടി ആ ചെറുക്കൻ്റെ ഒരു മാറ്റം." (വായനഭാഗം - മത്താ. 13, 1-9)


കഴിഞ്ഞ കാലങ്ങളിൽ കുടുംബവും, മറ്റ് മത-സാമൂഹ്യ സ്ഥാപനങ്ങളുമാണ്, കുഞ്ഞുങ്ങളുടെ വളർച്ചയിലും ശിക്ഷണത്തിലും, നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നതെങ്കിൽ, ഇന്ന് അവയ്ക്ക് വലിയ മാറ്റം തന്നെ സംഭവിച്ചിരിക്കുന്നതായി പറയപ്പെടുന്നു. ഇന്നത്തെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളും, മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും ജോലിസാഹചര്യങ്ങളും, ഒരു പരിധിവരെ ഈ മാറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് അഭിപ്രായപ്പടുന്നവർ ഏറെയാണു താനും. ഇന്ന് നമ്മുടെ മക്കൾ കുടുംബങ്ങളിലും മത-സാമൂഹ്യ സ്ഥാപനങ്ങളിലും എന്നതിനേക്കാൾ, വിദ്യഭ്യാസമോ, ജോലിയോ ഒക്കെയായി ബന്ധപ്പെട്ട്, സമപ്രായക്കാരോട് ചേർന്നാണ് വളരുന്നതും വികസിക്കുന്നതും. ഒരു കണക്കിന്, അത് ഗുണകരമാണെങ്കിലും, ഏറെ ദോഷങ്ങളും അവ വരുത്തിവെക്കുന്നുണ്ട് എന്നത് നിസംശയം ആരും സമ്മതിക്കും. എന്നാൽ, ചിലരെങ്കിലും മറ്റിടങ്ങളിൽ പോയി മെച്ചപ്പെടുന്നത് കണ്ട്, മുതിർന്നവർ, "ആ ടോണിയെ കണ്ടോ, ഈ സ്ഥലത്തുനിന്ന് പോയതോടുകൂടി ആ ചെറുക്കൻ്റെ ഒരു മാറ്റം" എന്ന കണക്കുള്ള സംസാരവും മറക്കുന്നില്ല.

 പഴയതും പുതിയതുമായ തലമുറകൾ ഒന്നുചേരുന്ന ഇടങ്ങളിലെ അറിവിൻ്റെ വലിയ പ്രത്യേകത, അത് അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള - സുഖദുഃഖങ്ങളുടെയും വിജയപരാജയങ്ങളുടെയും ഉയർച്ചതാഴ്ചകളുടെയും - വിജ്ഞാനം പകർന്നു തരുന്നുവെന്നതാണ്. സമപ്രായക്കാർ ഒന്നുചേരുന്ന ഇടങ്ങളിൽ അവയുടെ അഭാവത്തിലോ, കേവലം കൌതുകങ്ങളുടെയും ജിജ്ഞാസകളുടെയും പിറകെയുള്ള നിരന്തര പരീക്ഷണയാത്രകളാണ്. അത് അവരെ നന്മയിലേക്ക് എന്നതിനേക്കാൾ പലപ്പോഴും തിന്മയിലേക്ക് നയിക്കുന്നുവെന്ന് പത്രമാധ്യമങ്ങളിലൂടെയും മറ്റും അനുദിനമെന്നോണം നാം അറിയുന്നുണ്ട്. മുൻകാലങ്ങളിൽ, സിനിമകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പരിചയപ്പെട്ടിരുന്ന വില്ലന്മാരുടെ പ്രായം ഏകദേശം മദ്ധ്യവയസ്ക്കരുടേത് ആയിരുന്നെവെങ്കിൽ, ഇന്ന് പത്രമാധ്യമങ്ങളിലൂടെ അറിയുന്ന കുറ്റവാളികളുടെയും സാമൂഹ്യദ്രോഹികളുടെയും ശരാശരി പ്രായം ഇരുപതിൽ താഴെയാണെന്ന് കണ്ടെത്താൻ ഒട്ടും പ്രയാസമില്ല.

ഈ സാഹചര്യങ്ങളെ ശരിയായി വിലയിരുത്താനും പാഠമുൾക്കൊള്ളാനും ഇന്നത്തെ ധ്യാനവിഷയമായ വിതക്കാരൻ്റെ ഉപമ നമ്മെ ഏറെ സഹായിക്കും.   തിരുവചനം പറയുകയാണ്, "മറ്റു ചിലതു നല്ല നിലത്തു വീണു. അത് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്കി." (മത്താ. 13, 8) ഒരേ ഗുണമുള്ള വിത്തുകളാണ് വിവിധ അളവിൽ വിളവു നല്കിയതെന്ന് മറക്കാതിരിക്കാം; അതുപോലെ തന്നെ, പല സാഹചര്യങ്ങളിൽ നഷ്ടമായ വിത്തുകളെയും. ഇന്ന് നമ്മുടെ മക്കൾ കുടുംബങ്ങളിൽ നിന്ന് മാറി ജീവിക്കുന്ന ഇടങ്ങൾ, നല്ല വയലുകളാണെന്ന് ഉറപ്പു വരുത്താനുള്ള കടമയും ഉത്തരവാദിത്വവും നമുക്കുണ്ട്. അതു വെറും വഴിയരികോ, പാറപ്പുറമോ, മുൾച്ചെടിക്കൂട്ടമോ ആകാതിരിക്കാൻ, ഏറെ ശ്രദ്ധ നാം പുലർത്തണം. പരി. അമ്മയെപ്പോലെ, നഷ്ടമാകുന്നുവെന്ന് തോന്നുമ്പോൾ ഇറങ്ങിച്ചെന്ന് അന്വേഷിക്കാനും തയ്യാറാകണം. ആവശ്യമായ ദൈവകൃപയ്ക്കായി നമുക്കിന്ന് പ്രാർത്ഥിക്കാം.    

No comments:

Post a Comment