"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, August 23, 2016

"നാളെ ഇൻ്റർവ്യൂ ആണ്, അച്ചനൊന്ന് നന്നായി പ്രാർത്ഥിക്കണം." (ലൂക്കാ 6, 12-19)

"നാളെ ഇൻ്റർവ്യൂ ആണ്, അച്ചനൊന്ന് നന്നായി പ്രാർത്ഥിക്കണം." (വായനഭാഗം - ലൂക്കാ 6, 12-19)

ഇന്നിൻ്റെ ജീവിത സാഹചര്യങ്ങളിൽ, സ്ഥിരവരുമാനമില്ലാതെ, അതും ഉയർന്ന വരുമാനമില്ലാതെ, ജീവിതം മുന്നോട്ട് കൊണ്ടുപോകുക ഏറെ പ്രയാസമേറിയ കാര്യമാണെന്ന്, പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. കുട്ടികളുടെ പഠനചിലവും മറ്റു ജീവിതസൌകര്യങ്ങളും, ഇന്ന് പണമേറെ ആവശ്യപ്പെടുന്നുണ്ട് എന്നത് വാസ്തവമാണുതാനും. അതുകൊണ്ടു തന്നെ, പഠനം കഴിഞ്ഞാൽ ഉടനെ ഒരു സ്ഥിരം ജോലിക്കുവേണ്ടിയുള്ള നെട്ടോട്ടമാണ്. ഇൻ്റർവ്യൂകളിൽ നിന്ന് ഇൻ്റർവ്യൂകളിലേക്കുള്ള തീർത്ഥാടനം. സാഹചര്യങ്ങൾക്കനുസരിച്ച്, നേരിട്ടോ, ഫോൺവഴിയോ, FB വഴിയോ ഒക്കെ പ്രാർത്ഥനാ സഹായം തേടാറുണ്ട്, "നാളെ ഇൻ്റർവ്യൂ ആണ്, അച്ചനൊന്ന് നന്നായി പ്രാർത്ഥിക്കണം." ഇൻ്റർവ്യൂ, ജോലി തേടുന്നവർക്കു മാത്രമല്ല പ്രധാനം, ജോലി നല്കുന്നവർക്കും. പക്ഷെ, മറിച്ചുള്ള വർത്തമാനങ്ങളും നാട്ടിൽ പാട്ടാണ്, പണമെറിഞ്ഞാൽ ഇൻ്റർവ്യൂ കാര്യമാക്കണ്ട, അതു "ഫോർമ്മാലിറ്റി" മാത്രമെന്ന്. എന്നാൽ, ഇന്നത്തെ ധ്യാനവിഷയത്തിൽ ഇൻ്റർവ്യൂ നടത്തുന്നവൻ്റെ ഒരുക്കത്തെ കുറിച്ചാണ് പ്രധാനമായും പങ്കുവെക്കുന്നത്.

തിരുവചനത്തിൽ നാം വായിക്കുന്നു, "ആ ദിവസങ്ങളിൽ അവൻ പ്രാർത്ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് രാത്രി മുഴുവൻ ചിലവഴിച്ചു. പ്രഭാതമായപ്പോൾ അവൻ ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരിൽ നിന്ന് പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവർക്ക് അപ്പസ്തോലന്മാർ എന്ന പേരു നല്കി." (ലൂക്കാ 6, 12-13) ഇവിടെ അർത്ഥികളുടെ ഒരുക്കത്തേക്കാൾ ഗുരുവിൻ്റെ ഒരുക്കത്തിനാണ് പ്രാധാന്യം; വിളിക്കപ്പെടുന്നവനേക്കാൾ വിളിക്കുന്നവൻ്റെ ഒരുക്കം. വിളിക്കുന്നവന് ശരിയായ ഒരുക്കമുണ്ടെങ്കിൽ, ഒരുക്കമില്ലാത്ത ഏതു ശിഷ്യനും താനെ പരുവപ്പെടും. കാരിസമുള്ളവർ ആരംഭിച്ച സമർപ്പിത സമൂഹങ്ങളും പ്രസ്ഥാനങ്ങളും ഇന്നും നിലനില്ക്കുകയും വളർച്ച പ്രാപിക്കുകയും എന്നാൽ, അത്തരത്തിലല്ലാത്തവയുടെ വളർച്ച, മുരടിക്കുകയും അന്യം നിന്നുപോയതിൻ്റെയും പിറകിൽ, ഗുരുക്കന്മാരുടെ ഒരുക്കത്തിനും വ്യക്തിചൈതന്യത്തിനും കൂടി, പ്രാധാന്യമുണ്ടെന്ന് നിസംശയം വ്യക്തമാക്കുന്നു.

തന്നെ അയച്ചവനോടുള്ള ബന്ധത്തെ അയക്കപ്പെട്ടവൻ (രാത്രി മുഴുവൻ പിതാവുമായി പ്രാർത്ഥനയിലായിരുന്നു കൊണ്ട് യേശു) വെളിപ്പെടുത്തിയപ്പോൾ അയക്കപ്പെടേണ്ടവനുള്ള (ശിഷ്യന്മാർക്കുള്ള) പ്രഥമവും പ്രധാനവുമായ പാഠം വ്യക്തമാക്കുകയായിരുന്നു. ഇന്ന് ഈ ഒരുക്കത്തിൻ്റെയും വ്യക്തിചൈതന്യത്തിൻ്റെയും പിൻബലമില്ലാതെ നടത്തപ്പെടുന്ന ഇൻ്റർവ്യൂകൾ വഴി സഭയും സ്ഥാപനങ്ങളും സമർപ്പിതസമൂഹങ്ങളും വെറും കൂലിക്കാരാൽ നിറയുകയാണെന്ന് ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമങ്ങൾ പുരമുകളിൽ കയറി ഘോഷിക്കുന്നു. അവരുടെ സാമാന്യവത്ക്കരണത്തെ കുറ്റപ്പെടുത്തുകയോ തള്ളിക്കളയുകയോ ചെയ്യുന്നതോടൊപ്പം ആത്മപരിശോധനക്കും പരിശ്രമിക്കാമല്ലോ. ക്രിസ്തുബന്ധത്തിൽ അഭിമാനിക്കുന്ന നമുക്കേവർക്കും ക്രിസ്തുശൈലി സ്വന്തമാക്കാനും ജീവിക്കാനുമുള്ള കടപ്പാടു കൂടി ഉണ്ട് എന്ന് തിരിച്ചറിയാൻ ഈ തിരുവചനഭാഗം നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നേരുന്നു.
    

No comments:

Post a Comment