"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, August 29, 2016

"ചിന്നൂ മിന്നൂ, ഓടി വാടീ, നമുക്ക് പപ്പയോട് ചോദിക്കാം..." (യോഹ. 16,20-24)

"ചിന്നൂ മിന്നൂ, ഓടി വാടീ, നമുക്ക് പപ്പയോട് ചോദിക്കാം..." (വായനഭാഗം - യോഹ. 16,20-24)

പരസ്പരം ആശ്രയിച്ചും സഹകരിച്ചു ജീവിച്ചുമുള്ള ജീവിതമാണല്ലോ, സമൂഹജീവിതവും അതിൻ്റെ അടിസ്ഥാനമായ കുടുംബജീവിതവും. അവിടെ നാം ഏറെ നല്കിയും സ്വീകരിച്ചും, കൊണ്ടും കൊടുത്തും, പരസ്പര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു. മുള്ളുകൾക്കിടയിലെ റോസപ്പൂക്കൾ എന്നപോലെ, ദുഃഖ-പരാജയങ്ങൾക്കു നടുവിലും സന്തോഷവും സമാധാനവും, അവിടെ ഋതുഭേദങ്ങളോട് ചേർന്ന് തളിരിടുന്നു. ഇതേ ബന്ധങ്ങൾ, ചില അവസരങ്ങളിൽ തികഞ്ഞ ആത്മാർത്ഥതയുടെയും സമർപ്പണത്തിൻ്റെയും, വേറെ ചിലപ്പോൾ അവിശ്വസ്ഥതയുടെയും വഞ്ചനയുടേതുമായി പരിണമിക്കാറുണ്ടെന്നതും വാസ്തവമാണ്. എന്നുവരികിലും, എല്ലാ ഉറവിടവും സാമാന്യം പരിശുദ്ധമെന്നു പറയുന്നതു പോലെയാണ് പരസ്പര ബന്ധങ്ങളുമെന്നു നിരീക്ഷിച്ചിട്ടുണ്ട്. തിരുവചനവും ഇതേക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്, "നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം കൈവെടിഞ്ഞു. അതിനാൽ, നീ ഏതവസ്ഥയിൽ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക, അനുതപിച്ച് ആദ്യത്തെ പ്രവർത്തികൾ ചെയ്യുക." (വെളി. 2, 4-5)

സായാഹ്നത്തിലൊരിക്കൽ നടക്കാനിറങ്ങിയ സമയം, പാർക്കിനടുത്ത് എത്തിയപ്പോൾ അല്പമൊന്ന് വിശ്രമിക്കാനിരുന്നു. ഹൌസിംഗ് കോളനിവക പാർക്കായതു കൊണ്ട് മാതാപിതാക്കളുടെയും കുട്ടികളുടെയും ഒരു മേളമായിരുന്നു അവിടെ. ഊഞ്ഞാലുകളോ മറ്റോ ഒന്നുതന്നെ അധികം ഉണ്ടായിരുന്നില്ലെങ്കിലും, പരസ്പരം വർത്തമാനം പറഞ്ഞും ഓടികളിച്ചും ഒക്കെയുള്ള സാധാരണ ഉല്ലാസനേരം. കുട്ടികളുടെ തിമിർത്തുള്ള കളികളിൽ ശ്രദ്ധപതിയെ, മൂന്നു പെൺകുട്ടികൾ സന്തോഷത്തോടെ ഉച്ചത്തിൽ, "ചിന്നൂ മിന്നൂ, ഓടി വാടീ, നമുക്ക് പപ്പയോട് ചോദിക്കാം..." എന്നു വിളിച്ചു പറഞ്ഞു ഓടുന്നതു ശ്രദ്ധിച്ചു. അധികം വൈകാതെ കാണാൻ കഴിഞ്ഞത്, അവർ മൂന്നുപേരും വലിയ സന്തോഷത്തോടെ ഐസ്ക്രീമും കഴിച്ച് വരുന്നതാണ്. ഇന്നത്തെ ധ്യാനവിഷയവും ഈ കൊച്ചു സംഭവത്തോട് ഒത്തിരി സാമ്യമുള്ളതാണെന്ന് തോന്നുന്നു.

ഇന്നത്തെ തിരുവചനത്തിൽ യേശു നമ്മോട് പറയുകയാണ്, "ഇതു വരെ നിങ്ങൾ എൻ്റെ നാമത്തിൽ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാകുകയും ചെയ്യും." (യോഹ. 15, 24) മേല്പറഞ്ഞ പാർക്കിൽ കണ്ടതും നമുക്കു നഷ്ടമാകുന്നതും, തിരിച്ചറിയാൻ ഈ തിരുവചനം നമ്മെ പ്രേരിപ്പിക്കുന്നു. പപ്പയോട് ചോദിക്കുന്നതിനുമുമ്പേ, തങ്ങളുടെ ആഗ്രഹം നിറവേറിക്കിട്ടുമെന്ന ഉറപ്പിൽ, ആ കുഞ്ഞുങ്ങൾ ഏറെ സന്തോഷത്തിലാണ്. പപ്പയോട് ചോദ്യച്ചതിനു ശേഷമോ ആ സന്തോഷം പൂർണ്ണമാകുകയും ചെയ്തു. വി. യാക്കോബ് ശ്ലീഹ പറയുന്നു, "സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാൻ. സംശയിക്കുന്നവൻ കാറ്റിൽ ഇളകി മറിയുന്ന കടൽത്തിരക്കു തുല്യനാണ്. സംശയമനസ്ക്കനും എല്ലാക്കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കർത്താവിൽ നിന്ന് ലഭിക്കുമെന്ന് കരുതരുത്." (യാക്കോ. 1, 6-8) കുഞ്ഞുക്കൾക്ക് മാതാപിതാക്കളിലെന്നപോലെയുള്ള ശുദ്ധമായ വിശ്വാസത്തിൽ, ആശ്രയബോധത്തിൽ വളരാൻ തമ്പുരാൻ്റെ കൃപ യാചിക്കാം. ദൈവാനുഗ്രഹം നേരുന്നു. 

No comments:

Post a Comment