"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, April 25, 2017

സ്നേഹത്താൽ പ്രവർത്തന നിരതമായ വിശ്വാസം...

"യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പരിച്ഛേദനമോ, അപരിച്ഛേദനമോ കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തന നിരതമായ വിശ്വാസമാണ് സുപ്രധാനം." (ഗലാ. 5,6)

(ഇന്നത്തെ വായനഭാഗം - ഗലാ. 5,1-6)

പാവങ്ങളുടെ/അഗതികളുടെ പിതാവെന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാർ ജോസഫ് കുണ്ടുകുളത്തിൻ്റെ ഇരുപതാം ചരമദിനമാണിന്ന്. ആ പുണ്യാത്മാവിനെ ഏറെ നന്ദിയോടെ അനുസ്മരിക്കുമ്പോൾ, പതിവിൽ നിന്ന് വിപരീതമായി, അദ്ദേഹത്തിൻ്റെ ജീവിതത്തെയും വ്യക്തിത്വത്തെയും ആഴത്തിൽ പകർന്നു തരുന്ന, ഇന്നത്തെ രണ്ടാം വായനയായ വി. പൌലോസ് അപ്പസ്തോലൻ്റെ ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ നിന്നുള്ള വായനയാണ് ധ്യാനവിഷയമായി എടുത്തിരിക്കുന്നത്. നല്ല യുദ്ധം ചെയ്തും നല്ല ഓട്ടം ഓടിയും വിശ്വാസം കാത്ത (2 തിമോ. 4,7) ആ ധന്യജീവിതം എന്നും സ്നേഹത്താൽ പ്രവർത്തന നിരതമായിരുന്നല്ലോ. വന്ദ്യപിതാവിൻ്റെ ഓരോ വരിയും വാക്കും, ജാതിമത വിവേചനയില്ലാതെ, പാവപ്പെട്ടവൻ്റെയും ആരോരുമില്ലാത്തവൻ്റെയും, ഉന്നമനത്തിനു വേണ്ടിയുള്ള നിലയ്ക്കാത്ത ആഹ്വാനങ്ങളും ഗർജ്ജനങ്ങളുമായിരുന്നു. വാക്കിലും എഴുത്തിലും സാധാരണക്കാരൻ്റെ ഭാഷയുടെ തേന്മാരി പെയ്തപ്പോൾ, ഓടിക്കൂടിയതും കാത്തിരുന്നതും ജനസഹസ്രങ്ങളായിരുന്നു.

പതിഞ്ഞ സ്വരത്തിൽ, സ്വതസിദ്ധ ശൈലിയിലെ രണ്ടു ചുമയുടെ അകമ്പടിയോടെയുള്ള, നാടൻ കുശലാന്വേഷണത്തിൽ ആരംഭിക്കുന്ന പ്രസംഗങ്ങൾ, പതുക്കെ പതുക്കെ മത്തായിയുടെ സുവിശേഷത്തിലെ അന്ത്യവിധിയിലേക്കും, ലൂക്കായുടെ സുവിശേഷത്തിലെ ധനവാൻ്റെയും ലാസറിൻ്റെയും ഉപമയിലേക്കും, ശേഷം നടപടിപുസ്തകത്തിലെ കൂട്ടായമയിലേക്കും യോഹന്നാൻ്റെ ലേഖനഭാഗത്തേക്കും എത്തുമ്പോൾ, കർക്കിടകമാസത്തിലെ പേമാരിക്കൊപ്പം, മനസ്സിനെ പിടിച്ചുകുലുക്കുന്ന മേഘഗർജ്ജനമായി മാറിയിട്ടുണ്ടാകും. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ലെന്ന" (1 യോഹ.4,20) തിരുവചന സത്യം പ്രഘോഷിക്കുമ്പോഴുള്ള ആവേശവും തീക്ഷ്ണതയും തികച്ചും വേറിട്ടതാണ്. മുഹമ്മദും കൃഷ്ണനും കൊച്ചൌസേപ്പും സംഗമിക്കുന്ന, സ്ഥിരം ത്രിവേണി സംഗമവേദികളാണ് എന്നത്തേക്കുമുള്ള "ഹൈലൈറ്റ്സ്." ഒരായിരം തവണ ആവർത്തിക്കപ്പെട്ടാലും വന്ദ്യപിതാവിൽ നിന്ന് അത് വീണ്ടും കേൾക്കുമ്പോൾ അതിനൊരു പ്രത്യേക വശ്യതയും ചാരുതയുണ്ടായിരുന്നു. 

ഈയൊരു കാര്യമാണ് മറ്റെല്ലാറ്റിനേക്കാളും പ്രധാനമായിരിക്കേണ്ടതെന്ന്, വി. പൌലോസ് അപ്പസ്തോലൻ ഓർമ്മപ്പെടുത്തുന്ന തിരുവചനഭാഗമാണല്ലോ, ഇന്നത്തെ ധ്യാനവിഷയം. ജീവിതത്തിലെ പ്രവർത്തനപരത ക്രിസ്തീയമാകുന്നതിലെ മാനദണ്ഡം, സ്നേഹം മാത്രമെന്ന് അദ്ദേഹം മറ്റു സ്ഥലങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ എൻ്റെ സർവ്വസമ്പത്തും ദാനം ചെയ്താലും എൻ്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല." (1 കൊറി. 13,3) നമ്മുടെ പ്രവർത്തനപരതയെ ക്രിസ്തീയസ്നേഹത്താൽ അതിജീവിക്കുന്നില്ലെങ്കിൽ, എല്ലാം വ്യർത്ഥമാണെന്ന്. ആയതിനാൽ, നമ്മുടെ പ്രവർത്തനങ്ങളിലെല്ലാം സ്നേഹത്തിൻ്റെ കയ്യൊപ്പ് ചേർത്തു നല്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment