"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, April 18, 2017

ഉത്ഥിത ജീവിതം ക്രിസ്തുവിനോടു ചേർന്നുനില്ക്കുന്ന ജീവിതം...

"നിങ്ങൾ എൻ്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ." (യോഹ.15,9)
(ഇന്നത്തെ വായനഭാഗം - യോഹ. 15,1-10)

"ക്രിസ്തു ഉയിർത്തിട്ടില്ലായെങ്കിൽ, തങ്ങളുടെ പ്രസംഗവും വിശ്വാസികളുടെ വിശ്വാസവും വ്യർത്ഥമെന്നാണ്" (1 കൊറി. 15,17), വി. പൌലോസ് അപ്പസ്തോലൻ, ക്രിസ്തുവിൻ്റെ ഉത്ഥാനത്തിലുള്ള ആഴമേറിയ തൻ്റെ വിശ്വാസത്തെ ഏറ്റുപറയാനായി, സധൈര്യം പ്രഖ്യാപിച്ചത്. അപ്പസ്തോലൻ്റെ കാഴ്ചപ്പാടിൽ ഉത്ഥാനജീവിതമെന്നു പറയുന്നത് ക്രിസ്തുവിലുള്ള ജീവിതമാണ്. ഈ സത്യത്തെ പ്രകാശിപ്പിക്കാൻ മറ്റൊരിക്കൽ ഇപ്രകാരമാണ് വിളിച്ചുപറഞ്ഞത്, "ഇനിമേൽ ഞാനല്ലാ, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്" (ഗലാ. 2,20). ഉത്ഥാനം വഴി എന്നും അവിടുത്തോടൊത്ത് ആയിരിക്കുന്നത്, ഇഹത്തിലായിരിക്കുമ്പോഴും സാധ്യമാകുമെന്ന്, നമ്മെ ഓർമ്മപ്പെടുത്തുകയും കൂടിയായിരുന്നു, അദ്ദേഹം ഈ പ്രസ്താവനയിലൂടെ. ഇങ്ങനെ സദാ അവിടുത്തോടുകൂടി ആയിരുന്ന്, ശാശ്വതമായ ഫലം പുറപ്പെടുവിക്കുവാൻ, തിരുസ്സഭാ മാതാവ് ഇന്നത്തെ വായനയിലൂടെ, നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.

വെട്ടിയൊരുക്കപ്പെടലിലൂടെ കൂടുതൽ ഫലം പുറപ്പെടുവിക്കാൻ നമ്മെ ക്ഷണിക്കുന്ന തമ്പുരാൻ, കൃഷിക്കാരനായ തന്നിലെ പിതൃഹൃദയത്തെയും വാത്സല്യത്തെയും വെളിവാക്കുകയാണ്. ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു, "താൻ സ്നേഹിക്കുന്നവന് കർത്താവു ശിക്ഷണം നല്കുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനുവേണ്ടിയാണ് നിങ്ങൾ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടു പെരുമാറുന്നു." (ഹെബ്രാ. 12,6-7) ഇന്നത്തെ വായനയിൽ വി. യോഹന്നാനും പറഞ്ഞുവെക്കുന്നത് ഇതു തന്നെയാണ്. സ്നേഹത്തിലുള്ള നിലനില്പ്പിനു ശിക്ഷണമാകുന്ന വെട്ടിയൊരുക്കൽ ആവശ്യമാണ്. "നിങ്ങൾ എൻ്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ. ഞാൻ എൻ്റെ പിതാവിൻ്റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനില്ക്കുന്നതുപോലെ, നിങ്ങൾ എൻ്റെ കല്പനകൾ പാലിച്ചാൽ എൻ്റെ സ്നേഹത്തിൽ നിലനില്ക്കും." (യോഹ. 15,10)

ഉത്ഥാനത്തിൻ്റെ ജീവിതം സ്നേഹം, സമാധാനം തുടങ്ങീ പരി. ആത്മാവിലുള്ള ഫലസമൃദ്ധിയുടെയുടെ (ഗലാ. 5,22-23) ജീവിതമാണ്. ഈ ഫലസമൃദ്ധി അനുഭവിക്കണമെങ്കിൽ തീർച്ചയായും, അവിടുത്തോടു ചേർനേനുനിന്നുകൊണ്ടുള്ള, സമയാസമയങ്ങളിലെ വെട്ടിയൊരുക്കപ്പെടലുകൾ, അനിവാര്യമാണെന്ന് അറിയുക. കാപട്യത്തിൻ്റെയും അധരവ്യായാമത്തിൻ്റയും ജീവിതമല്ലാ, മറിച്ച്, ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയുടേതുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. വി. യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്നു, "കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ലാ നാം സ്നേഹിക്കേണ്ടത്, പ്രവർത്തിയിലും സത്യത്തിലുമാണ്." (1 യോഹ. 3,18) പ്രിയ സഹോദരങ്ങളേ, ഈ ഉത്ഥാനകാലഘട്ടം നിലനില്ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്ന കാലമായി മാറാൻ, അവിടുത്തോടു ചേർന്നുനില്ക്കുകയും, വെട്ടിയൊരുക്കപ്പെടാൻ നമ്മെത്തന്നെ താഴ്മയോടെ തമ്പുരാന് സമർപ്പിക്കുകയും ചെയ്യാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment