"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, April 12, 2017

ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ....

"ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല." (യോഹ.  13,8)
(ഇന്നത്തെ വായനഭാഗം - യോഹ.13,1-14, മത്താ. 26, 26-30)

ഉന്നതമായതും മഹത്വപൂർണ്ണമായതും അടുത്തേക്കു വരുമ്പോൾ ആരുടെയും മനസ്സിലേക്കു വരാവുന്ന ഒരു മാനുഷിക ചിന്തയാണ്, എനിക്കിതിന് എന്തു യോഗ്യതയുണ്ടെന്നത്. യേശുവിൻ്റെ ജ്ഞാനസ്നാനവേളയിൽ സ്നാപകയോഹന്നാനും (മത്താ. 3,14), മറിയത്തിൻ്റെ സന്ദർശന വേളയിൽ എലിസബത്തും (ലൂക്കാ 1,43), അത്ഭുതകരമായ മീൻപിടുത്തത്തിനൊടുവിൽ ശിമയോൻ പത്രോസുമൊക്കെ (ലൂക്കാ 5,8) പ്രകടിപ്പിക്കുന്നത് സമാനമായ ചിന്തയാകാനേ തരമുള്ളൂ. കേവലം ശിഷ്യൻ മാത്രമായ തൻ്റെ കാലു കഴുകാൻ കുനിയുന്ന ഗുരുവായ യേശുവിനോട് അരുതെന്ന് ഉച്ചത്തിലും കാർക്കശ്യത്തിലും പറയാൻ പ്രേരിപ്പിക്കുന്നതും മേല്പറഞ്ഞ ഘടകം തന്നെയാകാനാണ് സാധ്യത. എന്നാൽ, ശിഷ്യൻ്റെ പ്രത്യുത്തരത്തേക്കാളും ഗുരുവിൻ്റെ മറുപടിയുടെ ആഴം കണ്ടെത്താനാണ് നാം ഇന്നത്തെ ധ്യാനത്തിൽ ശ്രദ്ധിക്കുക.

 "ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ലാ" (യോഹ.  13,8) യെന്ന് യേശു പത്രോസിനോടു പറഞ്ഞപ്പോൾ, കരുണാമയനായ ഗുരു എന്താണ് അർത്ഥമാക്കിയിട്ടുണ്ടാകുക. ഒരു കൂട്ടർ പറയും, അതു പത്രോസിനെ തൻ്റെ എല്ലാ പാപക്കറകളിൽ നിന്ന് കഴുകി ശുദ്ധീകരിക്കുന്നതിനെ ഓർമ്മപ്പെടുത്തുന്നതാണെന്ന്. മറ്റുള്ളവർ പറയും, തൻ്റെ ശുശ്രൂഷാ ജീവിതശൈലിയിലുള്ള പത്രോസിൻ്റെ ഭാഗഭാഗിത്വത്തെ ഓർമ്മപ്പെടുത്താനാണെന്ന്. വി. യോഹന്നാൻ്റെ സുവിശേഷം എഴുതപ്പെട്ട ചരിത്രപശ്ചാത്തലവും, പരി.കുർബ്ബാന സ്ഥാപനത്തോടു ചേർന്ന്, മറ്റൊരു സുവിശേഷത്തിലും ഇല്ലാത്തവിധം പ്രാധാന്യത്തോടെ ശിഷ്യരുടെ പാദം കഴുകൽ യോഹന്നാൻ ചിത്രീകരിക്കുന്നതും കണക്കിലെടുക്കുമ്പോൾ, രണ്ടാമതു പറഞ്ഞ വ്യാഖ്യാനത്തോടു ചേരാനാണ് എനിക്കു കൂടുതലിഷ്ടം.

ക്രിസ്തുവിൻ്റെ പീഢാസഹനവും കുരിശുമരണവും ഉത്ഥാനവും മർമ്മപ്രധാനമായി മാറിയ ക്രൈസ്തവജീവിത ശൈലിക്കു കാലാന്തരത്തിൽ മാറ്റം സംഭവിച്ചുവെന്നത് ആദിമക്രൈസ്തവ സഭാ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യോഹന്നാൻ്റെ സുവിശേഷവും ലേഖനങ്ങളും വെളിപാടു പുസ്തകവും ഒരുപോലെ ഏറ്റുപറയുന്ന ഒന്ന്, സഭാ സമൂഹങ്ങളിൽ ഉടലെടുത്ത ഭിന്നതയും അബദ്ധപഠനങ്ങൾക്കു പിറകെ പോകലും അധികാരികൾക്കു വിധേയത്വമില്ലാതിരിക്കലുമൊക്കെ തന്നെയാണ്. കൂടാതെ, വി.പൌലോസും സമാനമായ ആശയങ്ങൾ കൊറീന്തോസിലെ സഭയിൽ നടത്തിരുന്ന അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചു (1 കൊറി. 11,17-22) പറയുമ്പോൾ പങ്കുവെക്കുന്നുണ്ട്. അതുകൊണ്ട്, ഗുരുമൊഴിയുടെ അർത്ഥം ക്രിസ്തുശിഷ്യനോടു എന്നും ചേർന്നു നിൽക്കേണ്ട ശുശ്രൂഷ മനോഭാവത്തെ ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണെന്ന് കരുതാൻ ന്യായങ്ങളുണ്ട്. ഗുരുവിനോടുള്ള പങ്കാളിത്തം, അതിനാൽത്തന്നെ അവൻ്റെ ശുശ്രൂഷാ മനോഭവത്തിലുള്ള പങ്കാളിത്തം കൂടിയാണ്.

പ്രിയ സഹോദരാ/സഹോദരീ, ഈ പെസഹാ ആചരണം, തീർത്തും ആചാരാനുഷ്ഠാനങ്ങൾ മാത്രമായി തരംതാഴാതെ, യേശുക്രിസ്തുവിൽ പ്രകടമായ ശുശ്രൂഷാ/സേവന മനോഭാവങ്ങളിലുള്ള പങ്കാളിത്തമാക്കി രൂപാന്തരപ്പെടുത്താൻ, തമ്പുരാൻ എന്നെയും നിങ്ങളെയും, സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പൌരോഹിത്യ സ്ഥാപനം കൂടി അനുസ്മരിക്കുന്ന ഈ ദിവസം, എല്ലാ വൈദിക ശുശ്രൂഷകരും എളിമയുടെയും സേവനത്തിൻ്റെയും മാതൃകകളായി മാറുവാനും നമുക്കു പ്രാർത്ഥിക്കാം.

വി.ജോൺ മരിയ വിയാനിയേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമെ.
വൈദികരുടെ രാജ്ഞിയായ പരി. മറിയമേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ. 

No comments:

Post a Comment