"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, April 11, 2017

ഉയർത്തപ്പെടലിലൂടെ രക്ഷ...

"ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കു ആകർഷിക്കും." (യോഹ. 12,32)

ഉയരാനും ഉയർന്നുപ്രശോഭിക്കാനും അവസരങ്ങളും സാഹചര്യങ്ങളും തേടിയുള്ള ഓട്ടത്തിലാണു ആധുനിക 4G മനുഷ്യൻ. അതിനൊക്കെ അവനു അവൻ്റേതായ ന്യായീകരണങ്ങൾ ധാരാളമുണ്ടുതാനും. ഉയർന്നു നിന്നില്ലെങ്കിൽ ആരുടെയും കണ്ണിൽപ്പെട്ടില്ലെങ്കിലോ? കണ്ണിൽപ്പെടാതെ പോയാൽ, പിന്നെ എങ്ങനെയാണ് തന്നെയും തൻ്റെ കഴിവുകളെയും മറ്റുള്ളവർ തിരിച്ചറിയുക? താനും തൻ്റെ കഴിവുകളുമാണ് ഈ ലോകത്തിലെ പ്രശ്നങ്ങൾക്കു പരിഹാരമെന്ന കണക്കാണല്ലോ, അവൻ്റെ ഒട്ടുമിക്ക ആലോചനകളും പദ്ധതി ആസൂത്രണങ്ങളും. അത്തരക്കാരുടെ ചിന്തയിൽ തീർച്ചയായും തമ്പുരാൻ്റെ "തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടു"മെന്ന (ലൂക്കാ 18,14) വാക്കുകൾ ഇച്ചിരി കടന്നകയ്യാനാകാനേ തരമുള്ളൂ,

തന്നെത്തന്നെ ഉയർത്തിയതിനാൽ, പാതാളം വരെ താഴ്ത്തപ്പെട്ടതിൻ്റെ ഉദാഹരണങ്ങളേറെ തനിക്കു ചുറ്റുമുണ്ടെങ്കിലും, മനുഷ്യൻ വീണ്ടും ഉയരാനും വലിയവനാകാനുമുള്ള പ്രലോഭനത്തിൽപ്പെട്ട്, നട്ടം തിരിയുകയാണിന്ന്. തൻ്റെ വളർച്ചക്കും ഉയർച്ചക്കും തടസ്സമായതിനെയെല്ലാം കായേനെപ്പോലെ, സ്വന്തം സഹോദരനാണെങ്കിൽപ്പോലും, അരിഞ്ഞുവീഴ്ത്താനും (ഉല്പ. 4,8) വരെ അവൻ പരുവപ്പെട്ടിരിക്കുന്നു. എന്നാൽ, തന്നെത്തന്നെ കുരിശിലെ ശപിക്കപ്പെട്ട മരണത്തോളം താഴ്ത്തി, സ്വർഗ്ഗത്തോളം ഉയർത്തപ്പെട്ടവൻ, ഈ പീഢാനുഭവ ആഴ്ചയിൽ, നമ്മുടെ ഏതുവിധേനയും ഉയർന്നുനില്ക്കാനും വലിയ ആളാകാനുമുള്ള നമ്മുടെ മോഹങ്ങൾക്കുനേരെ, വീണ്ടും മിഴിപ്പൊത്തി കരയുകയാണ്. തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു, "നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തിൽ എൻ്റെ ആത്മാവു കരയും." (ജെറ. 13,17)

സ്വർഗ്ഗം ഗേഹമായവന് ഇനി എവിടേക്കാണ് ഉയരാനുള്ളത്? സ്വർഗ്ഗത്തോളം ഉയർന്നുനില്ക്കുന്നവൻ്റെ മഹത്വം ഇനി അവൻ്റെ താഴ്ചയിലാണ്. അനുസരണയോടുകൂടിയ ആ താഴ്ന്നുകൊടുക്കലിൻ്റെ മുമ്പിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കാൻ കാരണമായെന്ന് (ഫിലി. 2,10) വി. പൌലോസ് അപ്പസ്തോലൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ആശയത്തെ പൂർണ്ണമായി ഉൾക്കൊണ്ട, "ഇത്ര ചെറുതാകാൻ എത്ര വളരേണം" എന്ന ഈരടി എത്ര പെട്ടെന്നാണ് മനുഷ്യഹൃദയങ്ങളെ കീഴടക്കിയത്. ഈ പീഢാനുഭവ ആഴ്ചയിൽ, ക്രിസ്തുവിൻ്റെ ജീവിതശൈലി സ്വന്തമാക്കിക്കൊണ്ട് അനേകർ എൻ്റേയും നിങ്ങളുടെയും ജീവിതത്തിലൂടെ അവനിലേക്കു ആകർഷിക്കപ്പെടാൻ നമുക്കു നമ്മെത്തന്നെ സമർപ്പിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

No comments:

Post a Comment