"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, September 12, 2016

"ഉപ്പു തിന്നവൻ വെള്ളം കുടിക്കും." (മത്താ. 23, 29-36)

"ഉപ്പു തിന്നവൻ വെള്ളം കുടിക്കും." (വായനഭാഗം - മത്താ. 23, 29-36)

ഓരോരുത്തൻ്റെയും കർമ്മഫലം, അവനവൻ തന്നെ അനുഭവിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന, ഒരു പഴമൊഴിയാണ്, "ഉപ്പു തിന്നവൻ വെള്ളം കുടിക്കു" മെന്നത്. നന്മയ്ക്കുവേണ്ടിയായാലും തിന്മയ്ക്കുവേണ്ടിയായലും, സ്വന്തം കർമ്മഫലത്തിൽ നിന്ന് ഒഴികഴിവില്ല, ആർക്കും തന്നെ. വിജയിയുടെയും പരാജിതൻ്റെയും, വിശ്വസ്ഥൻ്റെയും അവിശ്വസ്ഥൻ്റെയും കഥകൾ ഒരുപോലെ അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട് ഇക്കാര്യം. മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ, പ്രത്യേകിച്ച് നേതൃത്വങ്ങളിൽ, വർദ്ധിച്ചു കാണുന്ന തിന്മയുടെയും കറകളുടെയും സ്വാധീനങ്ങളെ, കണ്ണുമടച്ച് പിന്താങ്ങിയിരുന്ന പഴയ തലമുറക്കു പകരം, അണികളിന്ന് ആകാംക്ഷയോടെ ന്യായവിധിക്ക് കാതോർക്കുന്നതിനുള്ള കാരണവും, "ഉപ്പു തിന്നവൻ വെള്ളം കുടിക്കു" മെന്ന കണക്കൂട്ടലുകളും ബോധ്യങ്ങളും അവരുടെ മനസ്സുകളിൽ തീർത്തും വേരുറപ്പിക്കപ്പെട്ടതിൻ്റെ അടയാളമാണെന്ന് തിരിച്ചറിയുക. പൊയ്മുഖങ്ങൾ ഏറുന്നതിനാൽ, "കളൿറ്റീവ് റെസ്പോൺസ്ബിലിറ്റി"യുടെ "റിസ്ക്ക്" എടുക്കാൻ ആരും തയ്യാറാകുന്നില്ല.

കർത്താവിൻ്റെ വിശ്വസ്ഥനെക്കുറിച്ച് സങ്കീർത്തകൻ പറയുന്നു, "മനുഷ്യൻ്റെ പാദങ്ങളെ നയിക്കുന്നതു കർത്താവാണ്. തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്ന് സുസ്ഥിരനാക്കും. അവൻ വീണേക്കാം, എന്നാൽ, അതു മാരകമായിരിക്കുകയില്ല. കർത്താവ് അവൻ്റെ കയ്യിൽ പിടിച്ചിട്ടുണ്ട്." (സങ്കീ. 37, 23-24) എന്നാൽ, ദുഷ്ടനെക്കുറിച്ച് പറയുന്നു, "ദുഷ്ടൻ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയർന്നു നിൽക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പിന്നീട്, ഞാൻ അതിലെ പോയപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. അവനെ അന്വേഷിച്ചു, കണ്ടില്ല." (സങ്കീ. 37, 35-36) ശിഷ്ടൻ്റെ വളർച്ച സുസ്ഥിരവും, ദുഷ്ടൻ്റെ വളർച്ച താൽക്കാലികവുമെന്ന് ഓർമ്മപ്പെടുത്തുന്ന വിശുദ്ധ കീർത്തനം. ഒരുപക്ഷെ, ഇവയേക്കാളും ശക്തമായ ഭാഷയിൽ, തിന്മയുടെ കൂട്ടുകെട്ടിനെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും വെളിപ്പെടുത്തുന്ന ഒന്നാണ്, ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ നാം വായിക്കുന്നു, "അങ്ങനെ, നിരപരാധനായ ആബേലിൻ്റെ രക്തം മുതൽ ദേവാലയത്തിനും ബലിപീഠത്തിനും മദ്ധ്യേ വച്ചു നിങ്ങൾ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്തം വരെ, ഭൂമിയിൽ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുയെയും രക്തം നിങ്ങളുമേൽ പതിക്കും." (മത്താ. 23, 35) എന്നുപറഞ്ഞാൽ, ഇന്നു ഞാൻ ചെയ്യുന്ന ഒരു ഒറ്റപ്പെട്ട പാപം വഴി, അതുവരെ ചെയ്യപ്പെട്ട പാപങ്ങളുടെയെല്ലാം നിക്ഷേപത്തിൽ ഞാനും പങ്കാളിയാകുന്നുവെന്ന്. എത്രയോ ഭീകരവും ലജ്ജാകരവുമാണത് ? കഴിഞ്ഞദിവസം ഹാക്കർമാർ, അശ്ലീല സൈറ്റുകൾ കൂടെക്കൂടെ സെർച്ചു ചെയ്ത ഒരു ലക്ഷത്തോളം വരുന്നവരുടെ പേരുകൾ പുറത്തുവിടുന്നുവെന്ന് പത്രവാർത്തപ്പോൾ, ചില "പകൽ മാന്യന്മാർ" അടക്കം പറഞ്ഞത്രേ, "ഇനി അതിലെങ്ങാനും നമ്മുടെ പേരുകൾ വന്ന് നാറ്റക്കേസാവുമോ" യെന്ന്. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ആത്മാവിൽ ആരംഭിച്ചിട്ട് ജഡത്തിൽ അവസാനിപ്പിക്കാൻ മാത്രം ഭോഷന്മാരാകാതെ," (ഗലാ. 3,3) "തിന്മയെ ദ്വേഷിക്കാനും നന്മയെ മുറുകെപ്പിടിക്കാനുമുള്ള" (റോമ. 12,9) കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment