"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, September 27, 2016

ഭിക്ഷാടന വിശേഷങ്ങൾ (ലൂക്കാ 9, 1-6)

ഭിക്ഷാടന വിശേഷങ്ങൾ (വായനഭാഗം - ലൂക്കാ 9, 1-6)

ഒരുപക്ഷെ, പ്രമാദമായ സൌമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, കുറ്റവാളിയായ ഗോവിന്ദച്ഛാമിയെന്ന യാചകൻ്റെ കേസിലെ വിചാരണയും വിധിയും, പുറത്തുവന്ന പശ്ചാത്തലത്തിലെ ആകാംക്ഷയാകാം, ഈയടുത്ത ദിവസം ഒരു യൂറ്റൂബ് സന്ദേശം ശ്രവിക്കാൻ ഇടയായി. പ്രസ്തുത സന്ദേശത്തിൽ, ഭിക്ഷാടന മാഫിയയെ കുറിച്ചും അവരുടെ വളരെ വിസ്തൃതമായ ബിസിനസ്സ് ലോകത്തെ കുറിച്ചും, തീർത്തും പുതിയ ചില അറിവുകൾ നല്കുന്നുണ്ട്. അതു ഭിക്ഷാടക സംഘങ്ങളുടെ ഭീമമായ പ്രതിദിന വരുമാനവും, അതു മുഴുവനും കൊത്തിപ്പറിച്ച് സ്വന്തമാക്കാൻ പരിശ്രമിക്കുന്ന മാഫിയാ തലവന്മാരുടെ ശൈലികളും വെളിപ്പെടുത്തുന്നവയാണുതാനും. ഭിക്ഷാടനത്തെ ചൂഷണം ചെയ്യുന്നവരുടെ പൈശാചിക മുഖങ്ങളും, ചൂഷണത്തിനു വിധേയമാക്കപ്പെടുന്ന, വികൃതമാക്കപ്പെട്ടവരുടെയും വൈകല്യമുള്ളവരുടെയും ദാരുണ ചിത്രങ്ങളും, ആരുടെയും കരളലിയിക്കുന്നതും ഏറെ നൊമ്പരപ്പെടുത്തുന്നതുമാണ്.

അതോടൊപ്പം തന്നെ, ആകാശപ്പറവകളായ ഭിക്ഷാടകരെ കുറിച്ചുള്ള മറ്റു ചില പത്രവാർത്തകൾ, നമ്മിൽ അതിശയം ഉളവാക്കുന്നവയുമാണ്. ലക്ഷക്കണക്കിനു രൂപയുടെ സ്ഥിരനിക്ഷേപമുണ്ടായിരുന്ന ഒരു യാചകൻ്റെ, ദാരുണാന്ത്യത്തിൻ്റെ വാർത്ത പത്രമാധ്യമങ്ങളിൽ എന്നോ വായിച്ചത് ഓർമ്മയിൽ വരുന്നു. മരണസമയത്ത്, അദ്ദേഹത്തിൻ്റെ ഭിക്ഷാഭാണ്ഡത്തിനുള്ളിൽ, അമ്പതിനായിരങ്ങളുടെയും പതിനായിരങ്ങളുടെയും, ഏതാനും കുറേ സ്ഥിരനിക്ഷേപപത്രങ്ങളും, ബാങ്കു പാസ് ബുക്കും ഉണ്ടായിരുന്നതായി കണ്ടെത്തിയത്രേ. ഇത്തരത്തിലുള്ള ചിലരിൽ കുറച്ചു പേരെങ്കിലും ഭിക്ഷാടനമെന്ന തൊഴിലിനെ സ്വീകരിച്ച്, കുടുംബത്തെയും മക്കളെയും പോറ്റുന്നവരായുമുണ്ട്. ഇതോടൊപ്പം ചിന്തിക്കാവുന്ന മറ്റൊരു ഭിക്ഷാടന കാഴ്ചയുമുണ്ട്. എല്ലാമുണ്ടായിട്ടും, സ്വന്തബന്ധങ്ങളാൽ ഉപേക്ഷിക്കപ്പെട്ടതിൻ്റെയും, തള്ളിപ്പറയപ്പെട്ടതിൻ്റെയും പേരിൽ, ഭിക്ഷ യാചിക്കാൻ നിർബന്ധിക്കപ്പെടുന്ന ദുരന്ത കാഴ്ചകളാണ്. ക്രൈസ്തവ മിഷനറി ജീവിതത്തിനും, ഈ ഭിക്ഷാടന ചിന്തകൾ വെളിച്ചം പകരാമെന്ന് ഓർമ്മപ്പെടുത്തുന്നതാണ്, ഇന്നത്തെ ധ്യാനവിഷയം.

തിരുവചനഭാഗത്ത് നാം വായിക്കുന്നു, യേശു ശിഷ്യരോട് പറഞ്ഞു, "യാത്രയ്ക്കു വടിയോ, സഞ്ചിയോ, അപ്പമോ, പണമോ, ഒന്നും എടുക്കരുത്. രണ്ടു ഉടുപ്പും എടുക്കരുത്." (ലൂക്കാ 9,3) ഒരിക്കൽ യുവജന ക്ലാസ്സിൽ, ഈ ക്രിസ്തുവചനത്തിൻ്റെ സന്ദേശം പങ്കുവെക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടപ്പോൾ, അവർ  പറഞ്ഞതിൻ്റെ ആശയ ചുരുക്കം ഇപ്രകാരമായിരുന്നു, "ഓരോ ക്രൈസ്തവനും, തന്നിൽ തന്നെ ആശ്രയിക്കാതെ തമ്പുരാനിലും സഹജരിലും ആശ്രയിച്ചു ജീവിക്കുന്ന, ഈ ഭൂമിയിൽ താൻ ഒരു തീർത്ഥാടകൻ മാത്രമാണെന്ന് കരുതി ജീവിക്കുന്ന, "ഭിക്ഷു"വാകാൻ വിളിക്കപ്പെട്ടവൻ ആയതുകൊണ്ട്" എന്നാണ്. ഭൂമിയിൽ ക്രൈസ്തവജീവിതം, ഭിക്ഷുവിൻ്റേതുപോലെ എന്നു പറയുമ്പോഴും, അതു ഒരിക്കലും ചൂഷണത്തിൻ്റെയോ, അടിച്ചേല്പിക്കലിൻ്റെയോ, തിരസ്ക്കരണതിൻ്റെയോ ഭാരമോ, മുദ്രയോ പേറുന്നതാകുകയുമരുത്. പകരം, യേശുക്രിസ്തുവിനെ പോലെ, തലചായ്ക്കാൻ തനിക്കിടമില്ലാത്തപ്പോഴും, അനേകർക്ക് ആശ്വാസത്തിൻ്റെ അത്താണിയായി മാറാൻ മാത്രം ഹൃദയത്തിൽ ഒത്തിരി ഇടം ബാക്കിയിട്ടവനാകണം ക്രൈസ്തവമിഷനറി. അത്തരം ഭിക്ഷുമാർക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ്, എല്ലാം വെട്ടിപ്പിടിച്ചും സ്വന്തമാക്കിയും സ്വാർത്ഥതയിൽ മുഴുകാനുള്ള പ്രവണതയിൽ നിന്ന് പിന്തിരിഞ്ഞ്, നിസ്വാർത്ഥതയുടെയും കരുണയുടെയും ശൈലിയിൽ, ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

No comments:

Post a Comment