"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, September 21, 2016

"എന്നു പറഞ്ഞാൽ, അത് വേ, ഇത് റേ." (മത്താ. 11, 11-19)

"എന്നു പറഞ്ഞാൽ, അത് വേ, ഇത് റേ." (വായനഭാഗം - മത്താ. 11, 11-19)

അനുദിനം വിവിധ മാധ്യമങ്ങളിലൂടെ, കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളെ, അർഹിക്കുന്ന രീതിയിൽ ഉൾക്കൊണ്ടു - വിശ്വസിച്ചും അവിശ്വസിച്ചും പൊരുത്തപ്പെട്ടും - ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇതിനകം ആധുനിക സമൂഹം പരുവപ്പെട്ടിരിക്കുന്നതു പോലെ തോന്നുന്നു. ഇന്നു അറിയുന്ന വാർത്തകളെ ആവശ്യത്തിനു മാർജിൻ കൊടുത്തു സ്വീകരിക്കുന്നില്ലെങ്കിൽ, നാളെ ഉറപ്പായും വരുന്ന തിരുത്തൽ പ്രസ്താവനകൾ, തങ്ങളെ വല്ലാതെ അങ്ങ് പ്രയാസത്തിലാക്കാനും തരമുണ്ടല്ലോ, എന്ന ചിന്തയാകാം അതിനു കാരണം. ആവേശത്തേരിലേറി തട്ടിവിട്ട പല പ്രസ്താവനകളും, തിരിച്ചടിക്കുന്നുവെന്ന് അറിയുമ്പോഴുള്ള, പറഞ്ഞ വ്യക്തിയുടെ പരാക്രമമായും, വേറെ ചിലപ്പോൾ, പറഞ്ഞവനെ കുടുക്കിലാക്കാൻ തന്ത്രം മെനഞ്ഞവൻ്റെ കുബുദ്ധിയായും, തിരുത്തൽ പ്രസ്താവനകളെ നോക്കി കാണുന്നവരുമുണ്ട്. കുഴപ്പം നേതാക്കളുടെയോ സമൂഹത്തിൻ്റെയോ, എന്നു ചിന്തിക്കാൻ ഏറെ മെനക്കെടാതെ, തിരുത്തലുകളെ സ്വീകരിച്ചോ, അവയോട് പൊരുത്തപ്പെട്ടോ, ജീവിക്കാതെ തരമില്ലാതായിരിക്കുന്നു, ഇന്നത്തെ സമൂഹത്തിൽ.

"കഴിഞ്ഞ ക്ലാസ്സിലല്ലേ സാറ് ഇപ്രകാരം പറഞ്ഞത്," അല്ലെങ്കിൽ, "കഴിഞ്ഞ യോഗത്തിലല്ലേ നേതാവേ നാം ഇങ്ങനെ തീരുമാനിച്ചത്," തുടങ്ങിയ ചോദ്യങ്ങൾക്കുള്ള സ്ഥിരം മറുപടി, "എന്നു പറഞ്ഞാൽ, അത് വേ, ഇത് റേ" എന്ന മട്ടായിരിക്കുന്നു, ഈ കാലഘട്ടത്തിൽ. റിപ്പോർട്ടുകൾക്കോ, യോഗതീരുമാനങ്ങൾക്കോ തീർത്തും വിലയില്ലാതാകുന്ന ദുരവസ്ഥ. അതുകൊണ്ടു തന്നെ, വ്യക്തിബന്ധങ്ങളുടെ വളർച്ച ഇന്ന്, വെറും കാര്യം കാണുന്നതിലേക്കുള്ള വളർച്ച മാത്രമായി ചുരുങ്ങുന്നുവോ, എന്നുള്ള സംശയം ഏറിവരുന്നു. മനുഷ്യബന്ധങ്ങളിന്നു പരസ്പര വിശ്വസ്ഥതയിലോ, സ്നേഹത്തിലോ ആഴപ്പെടുന്നതിനു പകരം, കാര്യം കാണാനുള്ള ഉപാധി മാത്രമായി തരം താഴുന്നു. ആ ബന്ധങ്ങളിൽ, നല്കപ്പെടുന്ന തിരുത്തലുകൾ നിരർത്ഥകവും നിഷ്ഫലവുമാകുന്നു. എന്നാൽ, തിരുത്തലുകളും വ്യക്തമാക്കലുകളും തീർത്തും പ്രസക്തമാണെന്നും, അവക്ക് എന്നും മനുഷ്യബന്ധങ്ങളിൽ ഏറെ സ്ഥാനമുണ്ടെന്നും തിരിച്ചറിയാൻ, ബന്ധങ്ങളെ, പ്രഥമത, പവിത്രവും വിശുദ്ധവുമാക്കാൻ തമ്പുരാൻ നമ്മെ ക്ഷണിക്കുന്നു.

ഇത്രയും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് ഇന്നത്തെ ധ്യാനവിഷയമായ സ്നാപക യോഹന്നാനെ കുറിച്ചുള്ള യേശുവിൻ്റെ സാക്ഷ്യമാണ്. (മത്താ. 11, 11-19) യേശുക്രിസ്തുവിൻ്റെ ജീവിതത്തിൽ പലപ്പോഴും ഇത്തരത്തിലുള്ള (തിരുത്തലുകൾ എന്നതിനേക്കാൾ), വ്യക്തമാക്കലുകൾ ഏറെ നടത്തപ്പെട്ടിട്ടുണ്ട്. അവ സ്വീകരിച്ചവരേയും, തിരസ്ക്കരിച്ച് എന്നന്നേക്കുമായി അവനെ വിട്ടുപോയവരെയും കുറിച്ച്, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്നു നാം ധ്യാനിക്കുന്നത്, പ്രതികരിച്ചവരെക്കുറിച്ച് എന്നതിനേക്കാൾ, ക്രിസ്തുവിൻ്റെ വ്യക്തമാക്കൽ പ്രസ്താവനയെത്തന്നെയാണ്, "സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപക യോഹന്നാനേക്കാൾ വലിയവനില്ല. എങ്കിലും സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ അവനേക്കാൾ വലിയവനാണ്." (മത്താ. 11, 11) 'ബൈബിൾ പ്രവാചക ശൃംഖലയിലെ അവസാനത്തവൻ' എന്ന നിലയിലോ, 'ക്രിസ്തുവിൻ്റെ വഴികാട്ടി' എന്ന നിലയിലോ, 'ഗർഭത്തിൽ ഉരുവായപ്പെട്ടപ്പോഴേ പരി.ആത്മാവിൽ പൂരിതൻ' എന്ന നിലയിലോ ഒക്കെ, ഭൂമിയിൽ സ്നാപകയോഹന്നാൻ വലിയവൻ എന്നു ഗണിക്കപ്പെടാം. എന്നാൽ, സ്വർഗ്ഗരാജ്യത്തിലെ വലുപ്പത്തിന് അതൊന്നും മതിയാകില്ലത്രേ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഭൂമിയിലെ കുപ്പായങ്ങളും കസേരകളും, പദവികളും സ്ഥാനമാനങ്ങളും, സ്വർഗ്ഗരാജ്യത്തിൽ അത്രതന്നെ വിലയുള്ളതാകണമെന്ന് അർത്ഥമില്ലെന്ന്. ആയതിനാൽ, വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ഈ ലോകത്തോടു അനുരൂപപ്പെടാതെയും," (റോമ. 12, 2) "നമ്മുടെ പൌരത്വം സ്വർഗ്ഗത്തിലാ" (ഫിലി. 3,20) ണെന്ന ബോധ്യത്തിലും ഇനിയുള്ള കാലമെങ്കിലും ജീവിക്കാൻ ദൈവകൃപ യാചിക്കാം. അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment