"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, September 29, 2016

"ഇനി ഞാൻ അങ്ങേരുടെ അടുത്തേക്ക് പോകുന്നില്ല, മതിയായി എല്ലാം." (ലൂക്കാ 11, 5-13)

"ഇനി ഞാൻ അങ്ങേരുടെ അടുത്തേക്ക് പോകുന്നില്ല, മതിയായി എല്ലാം." (വായനഭാഗം - ലൂക്കാ 11, 5-13)

ഇന്ന് ഒട്ടുമിക്ക കമ്പനികളും കരതലോടെയും കാര്യക്ഷമതയോടെയും കൈകാര്യം ചെയ്യുന്ന ഒന്നാണ് കസ്റ്റമർ കെയർ. ഉപഭോക്താവിന് തീർത്തും സംതൃപ്തിയും സന്തോഷവും പകർന്ന് (?) പൂർണ്ണ സൌഹൃദത്തിൽ വളരുന്ന ഒന്നായി മാറിയിരിക്കുന്നു, ഇന്നത്തെ ബിസിനസ്സ് ബന്ധങ്ങൾ. അതിനെ സഹായിക്കുന്നതോ, മാന്യതയുടെയും ക്ഷമയുടെയും അഭിഷേകവുമായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെൻ്ററും മാർക്കറ്റിംഗ് മാനേജർമാരും. ഒരു ആഗ്രഹം എവിടെയോ വെളിപ്പെട്ടുപോയാൽ, അതിനെ പിന്തുടർന്ന് അതു പൂർത്തീകരിച്ചു നല്കാൻ (തനി കച്ചവടഭാഷയിൽ, ഒരുവനെ കുഴിയിൽ ചാടിക്കുവോളം) സദാ അന്വേഷണവുമായി കൂടെയുണ്ടവർ. പിറന്നാൾ അനുമോദനങ്ങളും സീസണൽ ഗ്രീറ്റിംസും സമ്മാനങ്ങളുമായി അവർ നിങ്ങളെ അത്ഭുതപ്പെടുത്തും. അതുതന്നെയാണത്രേ, ഇന്നത്തെ ബിസിനസ്സിൻ്റെ ഭീമമായ വളർച്ചക്കും വ്യാപനത്തിനും ആധാരവും. ഈ ബിസിനസ്സ് ശൈലിക്കു പ്രേരണയായതു ഒരുപക്ഷെ, മനുഷ്യബന്ധങ്ങളിൽ നഷ്ടമായ ആദരവും ബഹുമാനവും, ഓരോ വ്യക്തിയും എത്രമാത്രം തിരികെ ആഗ്രഹിക്കുന്നു എന്നത് തിരിച്ചറിഞ്ഞതാകാം.  

ഒരുവൻ്റെ അഭിമാനബോധം പലപ്പോഴും, അപരൻ്റെ മുമ്പിൽ അകാരണമായി താണുകൊടുക്കാനും, വീണ്ടും വീണ്ടും ഒരുവൻ്റെ മുമ്പിൽ കൈനീട്ടാനുമൊക്കെ തടസ്സമായി ഭവിക്കാറുണ്ട്; വേറെ ചിലപ്പോൾ ദുരഭിമാനവും. പൊതുസ്ഥാപനങ്ങളിലും മറ്റും, പല ആവശ്യങ്ങൾക്കായി വരുന്നവർ, അനാവശ്യമായി പലയാവർത്തി നടക്കേണ്ടി വരുമ്പോൾ, സ്വന്തം ആവശ്യത്തിനുവേണ്ടിയാണെങ്കിൽ പോലും, ആ ആനുകൂല്യം വേണ്ടെന്നുവെക്കാൻ വരെ തയ്യാറാകുന്നതും, നമുക്കു പരിചിതമായിരിക്കാം. "ഓരോരുത്തരും താഴ്മയോടെ, തങ്ങളേക്കാൾ ശ്രേഷ്ഠരായി മറ്റുള്ളവരെ കരുതണ" (ഫിലി. 2,3) മെന്ന് പഠിപ്പിക്കുന്ന, നമ്മുടെ പള്ളികളിലും സമൂഹങ്ങളിലും സ്ഥാപനങ്ങളിലുമെങ്കിലും, "ഇനി ഞാൻ അങ്ങേരുടെ അടുത്തേക്ക് പോകുന്നില്ല" എന്നു പറഞ്ഞ് നിരാശയിലും വെറുപ്പിലും ഇറങ്ങിപ്പോകുന്നവർ ഉണ്ടാകാൻ ഇടയാകാതിരിക്കട്ടെ. ബിസ്നസ്സ് ലോകത്തെ കസ്റ്റമർ കെയറിൻ്റെ സംതൃപ്തിയും, ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന പൊതുസ്ഥാപനങ്ങളിലെ സേവനങ്ങളിലെ അസംതൃപ്തിയും, മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ, നിരന്തരമായ അപേക്ഷകളുടെയും യാചകളുടെയും ആവശ്യകതയിലേക്ക് ക്ഷണിക്കുന്ന ഇന്നത്തെ ധ്യാനവിഷയത്തിലേക്ക് പ്രവേശിക്കാം.

തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ നിങ്ങളോടു പറയുന്നു, ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടത്തും. മുട്ടുവിൻ നിങ്ങൾക്കു തുറന്നു കിട്ടും." (ലൂക്കാ 11,9) മനുഷ്യബന്ധങ്ങളിലെ അവഗണനക്കും തിരസ്ക്കരണത്തിനും നടുവിലും, തികഞ്ഞ പ്രത്യാശയോടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ക്ഷമയും സഹനശീലവും പുലർത്തുന്ന നാം, എന്തുകൊണ്ട് തമ്പുരാൻ്റെ മുമ്പിൽ പ്രാർത്ഥിക്കാനും അപേക്ഷ സമർപ്പിക്കാനും മടിക്കണം! ക്രിസ്തു വാഗ്ദാനം ചെയ്യുന്നു, "മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!" (ലൂക്കാ 11,13) നിരന്തരമായ പ്രാർത്ഥന, അവിടുന്നിലുള്ള തികഞ്ഞ ആശ്രയബോധത്തിൻ്റെ പ്രകാശനം കൂടിയാണ്. നമുക്ക് ആശ്രയിക്കാൻ അവിടുന്നല്ലാതെ മറ്റാരുമില്ലെന്ന് അവിടുത്തെ മുമ്പാകെ ഏറ്റുപറയുന്ന നിമിഷം. അതു വിശ്വാസ ജീവിതത്തിൻ്റെ യഥാർത്ഥ വെളിപ്പെടുത്തലും കൂടിയാണ്. ഉണർവ്വോടെയും മടുപ്പില്ലാതെയും, പ്രാർത്ഥിക്കാനുള്ള കൃപയ്ക്കായ് ഇന്നു ദൈവാനുഗ്രഹം യാചിക്കാം. അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ട!

No comments:

Post a Comment