"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, September 20, 2016

വിളി തിരിച്ചറിയുന്നവരും നഷ്ടപ്പെടുത്തുന്നവരും (മത്താ. 9,9-13)

വിളി തിരിച്ചറിയുന്നവരും നഷ്ടപ്പെടുത്തുന്നവരും (വായനഭാഗം - മത്താ. 9,9-13)

സർവ്വസൃഷ്ടി ജാലങ്ങളെയും ദൈവം പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടിച്ചതെന്ന വാദം അംഗീകരിച്ച്, ആ ലക്ഷ്യത്തെ അറിയാൻ പരിശ്രമിക്കുന്നതും, അതിലേക്കു വളരുന്നതും, അതിനോടു ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നതും, ദൈവവിളിയുടെ ഭാഗമായി കരുതുന്നവർ ഇന്ന് വിരളമല്ല. ദൈവവിളിയുടെ സ്വഭാവമനുസരിച്ച്, അവർ അതിനെ "പൊതു"വെന്നും "പ്രത്യേക"മെന്നും രണ്ടായി തിരിക്കുന്നുമുണ്ട്. പൊതു ദൈവവിളി ഏകമാണ്, അതു വിശുദ്ധിയിലേക്കും പരിപൂർണ്ണതയിലേക്കുമാണെങ്കിൽ, പ്രത്യേക ദൈവവിളികളെ, അവ പ്രാപിക്കാനുള്ള വിവിധ മാർഗ്ഗങ്ങളായി കണക്കാക്കുന്നു. വിവിധ ജീവിതാന്തസ്സുകളും, നാനാവിധ ജീവിത ആയോധനമാർഗ്ഗങ്ങളും, പലവിധ ഉത്തരവാദിത്വങ്ങളും, ദൈവവിളിയുടെ ഭാഗം തന്നെ. അങ്ങനെയെങ്കിൽ, സകലരും ദൈവവിളിയാൽ അനുഗ്രഹീതരാണെന്നും, അതിനോട് വിശ്വസ്ഥതയിൽ പ്രത്യുത്തരിക്കാൻ, ഓരോരുത്തർക്കും കടമയുണ്ടെന്നും ഇതിനാൽ വ്യക്തമാകുന്നു.

ഒന്നു മറ്റൊന്നിനേക്കാൾ ശ്രേഷ്ഠം എന്നതിലുപരി, ലക്ഷ്യപ്രാപ്തിക്കായുള്ള വിവിധ മാർഗ്ഗങ്ങളായി മാത്രം പ്രത്യേക ദൈവിളികളെ (ഉദാ: കുടുംബജീവിതം, സന്യാസജീവിതം, പൌരോഹിത്യം....) മനസ്സിലാക്കുന്നു. പ്രഥമവും പ്രധാനവുമായ ലക്ഷ്യം, വിശുദ്ധിയും പരിപൂർണ്ണതയുമായിരിക്കെ, മാർഗ്ഗവും അതിനോട് ചേരുന്നതാകണമല്ലോ. ആയതിനാൽ, ഓരോ പ്രത്യേക വിളിയോടും വിശ്വസ്ഥതയിലും വിശുദ്ധിയിലും പ്രത്യുത്തരിച്ചാൽ, ക്രൈസ്തവ പൂർണ്ണത കൈവരിക്കാം. പൊതു ദൈവവിളിയെ മറന്ന് പ്രത്യേക ദൈവവിളിയെ മാത്രം പ്രാപിക്കാനോ, പ്രത്യേക ദൈവവിളിയെ മറന്ന് പൊതു ദൈവവിളിയോട് പ്രത്യുത്തരിക്കാനോ സാധ്യമല്ലാത്തവണ്ണം, അവ അത്രമാത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ഇന്നത്തെ തിരുവചന ധ്യാനഭാഗ (മത്താ. 9, 9-13) ത്തിലേക്കു നമുക്കു പ്രവേശിക്കാം.

ഇവിടെ വിളിക്കുന്ന യേശുവും, വിളിയോട് പ്രത്യുത്തരിക്കുന്ന ലേവിയെന്ന മത്തായിയും പ്രധാന കഥാപാത്രങ്ങളായിരിക്കെ തന്നെ, തങ്ങളുടെ വിളിയോട് ശരിയായി പ്രത്യുത്തരിക്കാൻ കഴിയാതെ പോയതിനാൽ, ഫരിസേയരും, പ്രത്യേക ശ്രദ്ധയ്ക്കർഹരാകുന്നു. പൊതു ദൈവവിളിയെ ജീവിത കേന്ദ്രമായി കാണുന്നവൻ, തൻ്റെ പ്രത്യേക ദൈവവിളിയെ നിരന്തര നവീകരണത്തിലൂടെ പരിപൂർണ്ണമാക്കാൻ പരിശ്രമിക്കുന്നു. അതുകൊണ്ടാണ്,  വി. കൊച്ചുത്രേസ്യാ, കൽക്കത്തായിലെ വി. തെരേസാ തുടങ്ങിയ വിശുദ്ധാത്മക്കൾക്ക്, തങ്ങളുടെ "വിളിക്കുള്ളിലെ വിളി"യെ കണ്ടെത്താനും പരിപോഷിപ്പിക്കാനും സാധ്യമായത്. ലേവിയുടെ പ്രത്യുത്തരം പരിപൂർണ്ണതയിലേക്കുള്ള ചുവടായി രൂപാന്തരപ്പെട്ടപ്പോൾ, ഫരിസേയരുടെ പിറുപിറുപ്പ് തങ്ങളുടെ വിളിയെ നഷ്ടപ്പെടുത്തുന്നതിന് കാരണമായി. ക്രിസ്തു അവരോട് പറഞ്ഞു, "ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിൻ്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്." (മത്താ. 9, 13) വി. മത്തായിയുടെ ഈ തിരുനാൾ ദിനത്തിൽ, നമ്മുടെ ഓരോരുത്തരുടെയും പ്രത്യേക ദൈവവിളിയെ, പുണ്യപൂർണ്ണതയിൽ എത്തിക്കാൻ, നാമായിരിക്കുന്ന അവസ്ഥയെയും ജീവിതാന്തസ്സിനെയും, പൊതു ദൈവവിളിക്ക് അനുയോജ്യമാം നവീകരിക്കാൻ ആവശ്യമായ കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

No comments:

Post a Comment