"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, September 17, 2016

കരുണയുടെ വർഷ സമാപനത്തിന് രണ്ടു ചുവടു (മാസം) കൂടി (മത്താ. 17, 14-21)

കരുണയുടെ വർഷ സമാപനത്തിന് രണ്ടു ചുവടു (മാസം) കൂടി മാത്രം... (മത്താ. 17, 14-21)

ദൈവം തൻ്റെ കരുണയുടെ ഭാവങ്ങൾ വെളിപ്പെടുത്താൻ, വിവിധ രൂപങ്ങളും ജന്മങ്ങളും ആവോളം പകർന്നിട്ടുണ്ട്, ഈ ഭൂമിയിൽ. അവയിലൂടെ അവ വെളിപ്പെടുന്നു, സ്നേഹമായും വാത്സല്യമായും, ശിക്ഷണമായും തിരുത്തലായും. തൻ്റെ തന്നെ പ്രകൃതത്തെ, തമ്പുരാൻ, പിതാവിൻ്റെയും മാതാവിൻ്റെയും വാത്സല്യമായും, ഇടയൻ്റെ കാവലായും കരുതലായും, പ്രവാചകൻ്റെ തിരുത്തലായും മറ്റും വെളിപ്പെടുത്തിയത്, പഴയ നിയമത്തിലൂടെ നാം ഏറെ അറിഞ്ഞിട്ടുണ്ട്. ഇനിയും ഏറെയാണ്, ആ ചിത്രങ്ങളുടെ വൈവിധ്യങ്ങൾ. ഹെബ്രായ ലേഖനത്തിൽ പറയുന്നതുപോലെ, കാരുണ്യത്തിൻ്റെ പൂർണ്ണ വെളിപ്പെടുത്തൽ നാമോരുത്തരും രക്ഷകനായ യേശു ക്രിസ്തുവിൽ അനുഭവിച്ചറിഞ്ഞു, "പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പാതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ഈ അവസാന നാളുകളിൽ തൻ്റെ പുത്രൻ വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്ന് സകലത്തിൻ്റെയും അവകാശിയായി നിയമിക്കുകയും അവൻ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു." (ഹെബ്രാ. 1,1)

ക്രിസ്തുവിലൂടെയുള്ള ആ വെളിപ്പെടുത്തൽ വഴി, കരുണയുടെ പ്രവാഹം എന്നന്നേക്കുമായി നിലച്ചുവോ? മനുഷ്യനിത് ഒരിക്കലും അനുഭവിച്ചറിയാൻ സാധിക്കില്ലേ? എന്നന്നേക്കുമായി ആ പ്രവാഹം നിലച്ചിട്ടില്ലെന്നും, ഒരിക്കലും നിലക്കരുതെന്ന് തമ്പുരാൻ തീവ്രമായി ആഗ്രഹിക്കുന്നുവെന്നും, ഇന്നത്തെ തിരുവചനം (മത്താ. 17, 14-21) ഓർമ്മപ്പെടുത്തുന്നത് നമുക്ക് ശ്രദ്ധാപൂർവ്വം ധ്യാനിക്കാം. ഇല്ലായെന്നതിൻ്റെ വെളിപ്പെടുത്തലാണ്, അപസ്മാരരോഗിയായ പുത്രൻ്റെ പിതാവിൻ്റെ, ആകാംക്ഷയിലുടെയും ആകുലതകളിലൂടെയും എന്നപോലെ (വാ. 15), സ്വന്തം മാതാപിതാക്കളിലൂടെ നാമോരോരുത്തരും ഇന്നും അനുഭവിച്ചറിയുന്നത്. കൂടാതെ, അതു ഒരിക്കലും നിലയ്ക്കരുതെന്ന്, അവിടുന്ന് ആഗ്രഹിക്കുന്നതിൻ്റെ വെളിപ്പെടുത്തലായി കാണാം, ശിഷ്യർക്കുള്ള ശാസനയും ഗുരുവിൻ്റെ ഇടപെടലും (വാ. 17).

കരുണയുടെ വർഷത്തിൻ്റെ ഔദ്യോഗിക സമാപനത്തിന്, കേവലം രണ്ടു മാസങ്ങൾക്കിപ്പുറം നാം എത്തിനിൽക്കുമ്പോൾ, ഇന്നത്തെ ധ്യാനവിഷയത്തിലൂടെ രണ്ടു ചിന്തകൾ മനസ്സിൽ എന്നന്നേക്കുമായി കുറിച്ചിടാം. ഒന്ന്, തമ്പുരാൻ്റെ സ്നേഹവും വാത്സല്യവും ആവോളം നുകരാൻ, ഉറുമ്പരിക്കാതെയും പേനരിക്കാതെയും കാത്തുസൂക്ഷിച്ച, ഉണ്ടില്ലെങ്കിലും ഊട്ടാൻ മറക്കാതിരുന്ന മാതാപിതാക്കളെയും സമാന ജന്മങ്ങളെയും ഓർത്ത്, അവരെ നല്കിയ തമ്പുരാന് ഒത്തിരി നന്ദിപറയാം. രണ്ട്, കാരുണ്യം പകർന്ന് കൊടുക്കാൻ മടിക്കുകയോ, അതിനുള്ള വിളിയെ തിരസ്ക്കരിക്കുകയോ ചെയ്തപ്പോഴൊക്കെ, തിരുത്തലായി ജീവിതത്തിലേക്കയച്ച, ഗുരുഭൂതരെയും സമാനജന്മങ്ങളെയും ഓർത്ത്, അവരെ നല്കിയ തമ്പുരാനു, സ്തുതിയും മഹത്വവും നല്കാം. എല്ലാറ്റിലുമുപരി, കരുണയുടെ ഈ രണ്ടു ഭാവങ്ങളും, ഇന്നു ഞാൻ ജീവിക്കുന്ന സാഹചര്യങ്ങളിൽ - കുടുംബത്തിൽ, സമൂഹത്തിൽ, സ്ഥാപനങ്ങളിൽ, സംഘടനകളിൽ - തുടർന്നു കൊണ്ടുപോകാൻ, എന്നെയും ഉപകരണമാക്കണേയെന്നും പ്രാർത്ഥിക്കാം. ദൈവാനുഗ്രഹം സമൃദ്ധമായി നേരുന്നു.
                   

No comments:

Post a Comment