"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, September 7, 2016

സെപ്തംബർ 8: പരിശുദ്ധ അമ്മയുടെ പിറന്നാളും വംശാവലി ചിന്തകളും... (മത്താ. 1,1-16)

സെപ്തംബർ 8: പരിശുദ്ധ അമ്മയുടെ പിറന്നാളും വംശാവലി ചിന്തകളും... (വായനഭാഗം - മത്താ. 1,1-16)

മറ്റെല്ലാ കുട്ടികളെയും പോലെ തന്നെ ആൻവിനും, രണ്ടുവർഷം മുമ്പുവരെ (ഇന്നു UKG യിൽ പഠിക്കുന്നു) കേക്ക് ഏതവസരത്തിൽ കണ്ടാലും, ഒരു കത്തി കിട്ടണം, 'ഹേപ്പി ബർത്ത് റ്റു യൂ' പാടി അതു മുറിക്കണം, കൂടെയുള്ളവർ കയ്യടിക്കണം എന്ന കുഞ്ഞുവാശിയും ഉള്ളവനായിരുന്നു. കാരണം, പിറന്നാളുമായി ബർത്ത്ഡേ കേക്കും, മെഴുകുതിരിയും, കൂടെയുള്ളവരുമായുള്ള പങ്കുവെപ്പും ഉല്ലാസങ്ങളും, അത്രമാത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന, ഒരു കാലഘട്ടത്തിലും സംസ്ക്കാരത്തിലുമാണ് അവനും വളർന്നു വരുന്നത്. പിറന്നാളിൻ്റെ ഓർമ്മകളെ കഴിഞ്ഞ ദിവസം പങ്കുവെച്ച യുവ സിനിമാനടൻ ദുൽക്കറിനും പറയാനുണ്ടായിരുന്നത്, കുടുംബാംഗങ്ങളോടുചേർന്ന്, കത്തിച്ച മെഴുകുതിരി ഊതിക്കെടുത്തി, കേക്കുമുറിച്ച്, അതിൽ നിന്നൊരു ഭാഗം വാപ്പച്ചി (മമ്മൂട്ടി) തനിക്കു നല്കുന്നതുമൊക്കെ തന്നെയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ, പിറന്നാളാഘോഷങ്ങൾക്ക് എന്നും, "ഇന്നിൻ്റെ" നിറവും രുചിയും മണവുമായിരുന്നു.

ഇന്നത്തെ ധ്യാനവിഷയത്തിലൂടെ (മത്താ. 1,1-16 ഈശോയുടെ വംശാവലി) കടന്നുപോയപ്പോൾ, പരിശുദ്ധ അമ്മയുടെ പിറന്നാൾ ദിനമായ ഇന്ന്, പക്ഷെ, ഏറെയും "ഇന്നലെ"കളുടെ ആഘോഷങ്ങളുടെ ഓർമ്മയായിട്ടാണ്, എനിക്കു തോന്നിയത്. അതിനു മതിയായ കാരണവുമുണ്ട്. എന്നാൽ, ചെറുപ്രായത്തിൽ അൾത്താര ശുശ്രൂഷകനായിരിക്കെ, ഈ വംശാവലിഭാഗം വായിക്കുന്നതും കേൾക്കുന്നതും എനിക്ക് തീർത്തും താല്പര്യമില്ലാത്ത ഒരു കാര്യമായിരുന്നുവെന്നു ഞാൻ ഓർത്തെടുക്കുന്നു. അർത്ഥമില്ലാത്ത, പരിചയമില്ലാത്ത ഈ പേരുകൾ മുഴുവൻ വായിച്ചിട്ടെന്തു കാര്യം എന്നതായിരുന്നു എൻ്റെ മനോഭാവം. ഇന്നത്തെ തലമുറ എന്നെയും കടത്തിവെട്ടുന്നവരാണെന്ന് അവരുമായുള്ള സംഭാഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അപ്പനും അമ്മയും മക്കളും മാത്രം, ഒന്നിച്ചു കഴിയുന്ന അണുകുടുംബങ്ങളിലെ സ്ഥിതി മറിച്ചാകാൻ, സാധ്യത കുറവാണു താനും. മാതാപിതാക്കൾക്കും അപ്പുറമുള്ളവരുമായുള്ള വേരും ബന്ധങ്ങളും മുറിച്ചുമാറ്റപ്പെട്ടതുപോലെ.

എന്നാൽ, ഇന്ന് ഓരോ പിറന്നാളും വംശാവലിയുടെയും കൂടി ആഘോഷമാകണമെന്ന് ഞാൻ തിരിച്ചറിയുന്നു. "ഇന്നിൻ്റെ" പിറവി, "ഇന്നലെ"കളുടെ സുഖദുഃഖ ആഘോഷങ്ങളുടെ തുടർച്ചയാണെന്ന്, പറഞ്ഞുകേട്ടിട്ടുണ്ട്. അത് തീർത്തും ശരിയാണുതാനും. ഇന്നിൻ്റെ സൌകര്യങ്ങളിലും വിജയങ്ങളിലും ആഘോഷങ്ങളിലും രമിക്കുന്ന ആധുനിക മനുഷ്യൻ, പക്ഷെ, ഇന്നലെകളെ പൂർണ്ണമായും മറന്ന്, 3G യും  4 G യും കെട്ടിപ്പടുക്കുന്ന തിരക്കിലുമാണ്. ഒരു തലമുറയുടെ കാലയളവിലെ തന്നെ മാറ്റങ്ങളെ പോലും ഉൾക്കൊള്ളാൻ പരുവപ്പെടാത്ത മനുഷ്യൻ, 3G യും  4 G യും വിഭാവനം ചെയ്യുന്നതു തന്നെ എത്ര നിരർത്ഥകമാണെന്ന് കരുതുന്നവർ ഏറെയാണ്. മൂല്യങ്ങളെക്കുറിച്ചുള്ള അറിവിലും പ്രയോഗത്തിലും മാറ്റം സംഭവിച്ചതിൻ്റെയും, സമൂഹത്തിലെ അധാർമ്മിക പ്രവർത്തികളുടെ വർദ്ധനവിൻ്റെയും ഒരു കാരണമായി പറയുന്നത്, മൂല്യങ്ങൾ പകർന്നു തന്നിരുന്ന ഇന്നലെകളുടെ തുടർച്ചയായ പൂർവ്വികരുടെ സാന്നിദ്ധ്യം "ഇന്നിൻ്റെ" കുടുംബങ്ങളിൽ നഷ്ടപ്പെട്ടതാണ്. ഓരോ പിറന്നാളും, പുതിയ തലമുറയുടെ പിറവിയായിരിക്കെ, വംശാവലിയും - പഴയതലമുറകളുമായുള്ള ബന്ധം - പ്രസ്തുത ആഘോഷങ്ങളുടെ ഭാഗമാകട്ടെയെന്ന് ആശംസിക്കുന്നു. "തൻ്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തൻ്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവൻ്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനമനുസരിച്ചു തന്നെ" (ലൂക്കാ 1, 54-55) എന്ന് കീർത്തനം പാടിയ പരി. അമ്മയുടെ തിരുനാൾ നമുക്ക് തലമുറകളിൽ അഭിമാനം കൊള്ളാനും അവരെ ആദരിക്കാനും അവർ പകർന്നു നല്കിയ മൂല്യങ്ങളിൽ ജീവിക്കാനും പ്രചോദനമാകട്ടെ. ദൈവാനുഗ്രഹം നേരുന്നു.  

No comments:

Post a Comment