"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, September 22, 2016

"നാണു വൈദ്യരുടെ കാലത്തെ ഗുണമൊന്നും, ഇന്നത്തെ കൊട്ടൻ ചുക്കാതിക്ക് ഇല്ലെടോ." (മത്താ. 15, 1-9)

"നാണു വൈദ്യരുടെ കാലത്തെ ഗുണമൊന്നും, ഇന്നത്തെ കൊട്ടൻ ചുക്കാതിക്ക് ഇല്ലെടോ." (വായനഭാഗം - മത്താ. 15, 1-9)

ഒറ്റമൂലികളും ചില പ്രത്യേക മരുന്ന്-രുചി കൂട്ടുകളുമൊക്കെ, തീർത്തും അപൂർവ്വങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഞാനും നിങ്ങളും ജീവിക്കുന്നത്. അവയെക്കുറിച്ചുള്ള അമൂല്യ അറിവുകൾ, വരും തലമുറക്കു വേണ്ടും വിധം കൈമാറുന്നതിലെ പാളിച്ചകളോ, കുറവുകളോ ആണത്രേ, അവ എന്നന്നേക്കുമായി നഷ്ടമാകാൻ കാരണമായത്. അതീവ രഹസ്യ സ്വഭാവത്തിൽ, അതിലേറെ ശുദ്ധതയിലും വിശ്വസ്ഥതയിലും, തലമുറയിൽ നിന്ന് തലമുറയിലേക്ക്, കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അവയോരോന്നും, പിന്നീട്, കച്ചവടവത്ക്കരണത്തിനും ലാഭേച്ഛക്കും വിധേയമായി, കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ, നഷ്ടമായത് അതിൻ്റെ ചൈതന്യ രഹസ്യമായിരുന്നു. പ്രകീർത്തിക്കാൻ ക്യൂ നിന്നിരുന്നവർ പോലും, ഇന്ന് വഴിമാറി നടക്കാൻ തുടങ്ങുകയോ, മാറി നിന്ന് അടക്കം പറയാനോ തുടങ്ങി.

കാതോടു കോതോടു സംസാരമായി, "മത്തായി മാപ്ല ഉണ്ടായിരുന്ന കാലത്തെ രുചിയൊന്നും, ഗോൾഡൺ ബേക്കറിയിലെ പ്ലം കേക്കിന്, ഇന്നില്ലായെന്ന്." അല്ലെങ്കിൽ, "നാണു വൈദ്യരുടെ കാലത്തെ ഗുണമൊന്നും, ഇന്നത്തെ വൈദ്യശാലയിലെ കൊട്ടൻ ചുക്കാതിക്ക് ഇല്ലെന്ന്." രുചിയുടെയും തൈലത്തിൻ്റെയും കൂട്ടുരഹസ്യം കൈമാറുന്നതിൽ എവിടെയോ താളം തെറ്റീന്ന്. നൂറുകണക്കിനു ഹോട്ടലുകളിൽ നിന്ന് ടൌണുകളിലെ ചില ഹോട്ടലുകളെയും ബേക്കറികളെയും മറ്റും വേറിട്ടു നിർത്തിയിരുന്നത് അവയുടെ തനതു രുചിക്കൂട്ടുകളായിരുന്നുവെന്ന് മനസ്സിലാക്കാൻ ഏറെ പ്രയാസമൊന്നുമില്ല. എന്നാൽ, പേരും പെരുമയും ഏറിയപ്പോൾ, രുചിക്കൂട്ടുകളെ മറന്നും അവഗണിച്ചും, വിളമ്പുന്ന രീതികളിലേക്കും വിളമ്പുന്നത് കഴിക്കുന്നവരുടെ സൌകര്യങ്ങളിലേക്കും മാത്രമായി ശ്രദ്ധ ചുരുങ്ങി. നാവിൻ്റെ രുചിക്ക് ഏസിയും ഇൻ്റീയർ ഡിസൈനും പകരമാവില്ലല്ലോ. കാര്യം നാട്ടിലെങ്ങും പാട്ടായി, ഷട്ടറിനു ക്ഷണത്തിൽ പൂട്ടു വീണു. ഇത്തരത്തിലൊരു ശ്രദ്ധക്കുറവിലേക്കും വഴിതെറ്റലിലേക്കും കൂടി ഇന്നത്തെ ധ്യാനവിഷയം (മത്താ. 15, 1-9) നമ്മെ നയിക്കുന്നുണ്ട്.

ലോകത്തിലെ സകല ജനതകളിൽ നിന്നും വേർതിരിക്കപ്പെട്ട്, പ്രത്യേകമായ നിയമങ്ങളാൽ ശുദ്ധീകരിക്കപ്പെട്ട്, പരിപൂർണ്ണതയിലേക്ക് ദൈവത്താൽ വഴിനടത്തപ്പെടുന്നത് കണ്ട് മറ്റു ജനതകൾ, ഇസ്രായേൽ ജനത്തെ നോക്കി അസൂയ പൂണ്ടു വിളിച്ചു പറഞ്ഞത്രേ, "ഈ ജനത്തെപോലെ ഇത്രയേറെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു ജനത ഭൂമുഖത്തില്ലെന്ന്." പക്ഷെ, ആ തങ്ക ജനത്തിനിന്ന് നിറം നഷ്ടപ്പെട്ടിരിക്കുന്നു; ദൈവിക നിയമങ്ങളെ മറന്ന് വെറും മാനുഷിക പാരമ്പര്യങ്ങളിൽ മാത്രം ശ്രദ്ധ പുലർത്തിയ നേതാക്കൾ മൂലം. ഇത്തരക്കാരോട് ക്രിസ്തു ഇന്നും ചോദിക്കുന്നു, "നിങ്ങളുടെ പാരമ്പര്യത്തിൻ്റെ പേരിൽ ദൈവത്തിൻ്റെ പ്രമാണങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്?" (മത്താ. 15, 3) അഥവാ, "നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങൾ നിരർത്ഥകമാക്കിയിരിക്കുന്നു." (വാ. 6) ക്രിസ്തു നാമം പേറുന്നതല്ല, എന്നെയും നിങ്ങളെയും യഥാർത്ഥ ക്രൈസ്തവരാക്കുന്നത്, ക്രിസ്തുമൂല്യങ്ങൾ പേറി ജീവിക്കുമ്പോഴാണ്. ആ ചൈതന്യം എന്നും പേറാനും അപരന് പകരാനുമുള്ള ദൈവകൃയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment