"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, September 8, 2016

"ചേരേണ്ടതേ ചേരേണ്ടതിനോട് ചേരുകയുള്ളൂ..." (മത്താ. 9, 14-17)

"ചേരേണ്ടതേ ചേരേണ്ടതിനോട് ചേരുകയുള്ളൂ." (വായനഭാഗം - മത്താ. 9, 14-17)


നാടൻ ഭാഷയിൽ പലപ്പോഴും വിവാഹദല്ലാളന്മാരെ "പൊരുത്തക്കാരൻ" എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അവർക്ക് ആ പേരു കിട്ടിയതെന്ന് വലിയ അറിവില്ലായിരുന്നെങ്കിലും, കാരണവന്മാരുടെ സംസാരത്തിൽ നിന്ന്, "സിസിലിയുടെ കാര്യം ആ പൊരുത്തക്കാരൻ മത്തായിയോട് ഒന്ന് പറയാമായിരുവെന്ന്" കേൾക്കുമ്പോഴെ അതു കല്യാണക്കാര്യമാണെന്ന് സാഹചര്യങ്ങളിൽ നിന്ന് ഊഹിച്ചിരുന്നു. പിന്നീടുള്ള ചർച്ചകളിൽ നിന്ന്, കുടുംബപാരമ്പര്യം, ചെറുക്കൻ്റെ സ്വഭാവം, പഠനം, ജാലി, ബന്ധുക്കൾ, സാമ്പത്തിക ചുറ്റുപാടുകൾ തുടങ്ങീ ഒട്ടനവധി കാര്യങ്ങളിൽ പെൺകുട്ടിയുടെ കുടുംബ സാഹചര്യവുമായി ഒത്തുപോകുന്നോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ലാത്ത വണ്ണം, മത്തായി ചേട്ടൻ അന്വേഷണം നടത്തയിരിക്കുന്നുവെന്നതിൽ നിന്ന്, അദ്ദേഹത്തിൻ്റെ ജോലി ഏറെക്കുറെ നിർവ്വചിക്കപ്പെട്ടു; "പൊരുത്തം" നോക്കുന്നവനാണ് "പൊരുത്തക്കാരൻ."

 വിവാഹമോചനങ്ങളെക്കുറിച്ച് അത്രയൊന്നും പറഞ്ഞുകേട്ടിട്ടില്ലാത്ത അക്കാലത്ത്, അല്ലെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങൾ പരസ്യമായി പറയുന്നതു തന്നെ അല്പം കുറച്ചിലായി കരുതിയിരുന്ന കാലത്ത്, ഒറ്റപ്പെട്ട സംഭവങ്ങളുടെ ചില വിലയിരുത്തൽ കമൻ്റായി പുറമെ കേട്ടിരുന്നത്, "ചേരേണ്ടതേ ചേരേണ്ടതിനോട് ചേരുകയുള്ളൂ" വെന്നതാണ്. എന്നുവെച്ചാൽ, ചേരരുതാത്തത്, ചേരരുതാത്തതിനോട് ചേർന്നതാണ് വേർപിരിയലിന് കാരണമായതെന്ന്. വിവാഹത്തെക്കുറിച്ച് മാത്രമല്ലാ, ഏതൊരു വിഷയത്തിലും ചേർച്ച അല്ലെങ്കിൽ പൊരുത്തം പ്രധാന ഘടകമാണ്. മുഴച്ചിലില്ലാത്ത ഏച്ചുകെട്ടലിന് ചേർച്ച അനിവാര്യമാണെന്ന് തിരിച്ചറിയുമ്പോൾ, ശ്രദ്ധ ഏറെ ആവശ്യമാണെന്ന് വ്യക്തം. ചില ഫർണ്ണീച്ചർ വർക്കുകളിലെ ഏച്ചുകെട്ടലുകൾ ശ്രദ്ധയിൽ പെടാതെ പോകുന്നതും, മരം, നിറം, പണിയിലെ സൂക്ഷ്മത എന്നിവ കൃത്യമായി ഒത്തുചേരുമ്പോഴാണ്. വസ്തുക്കളെപ്പോലെയല്ലാ, മനുഷ്യജീവിതം എന്നതു മറക്കുന്നില്ല. വിവാഹ കാര്യത്തിൽ, ചിലർ സാമ്പത്തികം മാത്രം അല്ലെങ്കിൽ ജോലി, സൌന്ദര്യം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങീ ചില കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ച് പരാജയപ്പെട്ടവരെന്നപോലെ തന്നെ, കുറവുകളെ പരസ്പരം അറിഞ്ഞും അംഗീകരിച്ചും പൊരുത്തത്തോടു കൂടി സന്തോഷജീവിതം നയിക്കുന്നവരും ഏറെയുണ്ട്.

എന്നിരുന്നാലും, ചില ഒറ്റപ്പെട്ട സംഭവങ്ങൾക്കപ്പുറം - പൊരുത്തമില്ലായ്മവഴി വന്ന പൊരുത്തക്കേടോ, പൊരുത്തക്കേടിനെ അതിജീവിച്ച പൊരുത്തമോ - പരസ്പരപൂരകത്വത്തിൻ്റെ ഒരു ജീവിതശൈലിയിലേക്ക്, ഇന്നത്തെ തിരുവചനധ്യാനം നമ്മെ ക്ഷണിക്കുന്നു. യേശു തമ്പുരാൻ പറയുന്നു, "ആരും പഴയ വസ്ത്രത്തിൽ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താൽ തയ്ച്ചുചേർത്ത തുണിക്കഷണം വസ്ത്രത്തിൽ നിന്ന് കീറിപ്പോരുകയും കീറൽ വലുതാകുകയും ചെയ്യും." (മത്താ. 9, 16) വിജാതീയരിൽ നിന്ന് മാനസാന്തരപ്പെട്ട് ക്രൈസ്തവജീവിതത്തിലേക്ക് കടന്നുവന്ന കൊറീന്തോസിലെ സഭയെ വി. പൌലോസ് ശക്തമായ ഭാഷയിൽ ഓർമ്മപ്പെടുത്തുന്നത് മനസ്സിലേക്ക് കൊണ്ടുവന്ന് ഈ ധ്യാനം അവസാനിപ്പിക്കാം, "നിങ്ങൾ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മിൽ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിന് ബലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണ് പൊതുവിലുള്ളത്? ദൈവത്തിൻ്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്?" (1 കൊറീ. 6,14-16) സത്യത്തിൻ്റെയും നീതിയുടെയും ജീവൻ്റെയും വഴികളിലെ പൊരുത്തക്കേടുകളെ തിരിച്ചറിയാനും തിരുത്താനും കർത്താവു കൃപ ചൊരിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

No comments:

Post a Comment