"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, September 2, 2016

സുവിശേഷം "കറുത്ത വിശേഷ"മാകുന്നത് എങ്ങിനെ? (മത്താ. 8, 5-13)

സുവിശേഷം "കറുത്ത വിശേഷ" മാകുന്നത് എങ്ങിനെ? (വായനഭാഗം - മത്താ. 8, 5-13)

ഹൃദയം തകർന്നവർക്കുള്ള ആശ്വാസമായും, തടവുകാർക്കുള്ള മോചനമായും, ബന്ധിതർക്കുള്ള സ്വാതന്ത്ര്യമായും, കർത്താവിൻ്റെ വാർത്ത ഏശയ്യായിലൂടെ പ്രഖ്യാപിക്കപ്പെട്ടപ്പോൾ (ഏശ. 61, 1-2) അതു ഇസ്രായേലിനെന്നപോലെ മാനവകുലത്തിനു മുഴുവൻ അനുഗ്രഹത്തൻ്റെയും വിടുതലിൻ്റെയും സുവിശേഷത്തിനു, നല്ല വാർത്തക്കു, നാന്ദിയായി കണക്കാക്കപ്പെട്ടു. പ്രസ്തുത സുവിശേഷം, തന്നിൽ പൂർത്തീകരിക്കപ്പെടുന്നതിനെ ക്രിസ്തുതന്നെയും സാക്ഷ്യപ്പെടുത്തിയത് വി. ലൂക്കായുടെ സുവിശേഷത്തിൽ നിന്നും നാം വായിക്കുന്നുമുണ്ട്, "അവൻ അവരോട് പറയാൻ തുടങ്ങി. നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു." (ലൂക്കാ 4, 21) തുടർന്ന്, ക്രിസ്തുവിലൂടെ പൂർത്തിയായതായി രേഖപ്പെടുത്തപ്പെട്ടതെല്ലാം തന്നെ, സുവിശേഷത്തിൻ്റെ തേന്മൊഴികളാണെന്ന് പരക്കെ വിശ്വസിക്കുന്നു.

എന്നാൽ, ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന മൊഴികളും, ബൈബളിൽ ഉണ്ടെന്നും, അവ ഓരോ വിശ്വാസിക്കുമുള്ള "കറുത്ത വാർത്തകളാ" ണെന്ന് വാദിക്കുന്നവരെയും, ഈ അടുത്ത നാളുകളിൽ കണ്ടുമുട്ടാൻ ഇടയായി. കറുത്ത മതവാദികളെയും സാത്താൻ ആരാധകരെയും കുറിച്ച് കേട്ടിട്ടുള്ള പശ്ചാത്തലത്തിൽ, ഏറെ ജിജ്ഞാസയോടെയാണ് അവരുടെ വാദങ്ങളെ കേൾക്കാനൊരുങ്ങിയത്. എന്നാൽ, മറിച്ചാണ് സംഭവിച്ചതെന്ന് മുൻകൂട്ടിതന്നെ പറയട്ടെ. "കറുത്ത വാർത്ത" കളായി അവർ അവതരിപ്പിച്ചതു മുഴുവൻ യേശു മിശിഹാ ഫരിസേയരെയും നിയമജ്ഞരെയും വിമർശിക്കാനും തിരുത്താനും ഉപയോഗിച്ച വാക്കുകളോ, അപ്പസ്തോലർ തിരുത്തലായി നടത്തിയ പരാമർശങ്ങളോ ആയിരുന്നു: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം. ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേർന്നുകഴിയുമ്പോൾ നിങ്ങൾ അവനെ നിങ്ങളുടെ ഇരട്ടി നരക സന്തതിയാക്കുന്നു." (മത്താ. 23, 15) മറ്റൊന്ന് വി. പൌലോസിൻ്റേതാണ്. "അവരുടെ പെരുമാറ്റം സുവിശേഷ സത്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ, എല്ലാവരുടെയും മുമ്പിൽ വെച്ച് ഞാൻ കേപ്പായോട് പറഞ്ഞു, യഹൂദനായ നീ യഹൂദനെപോലെയല്ലാ, വിജാതീയനെപോലെയാണ് ജീവിക്കുന്നതെങ്കിൽ, യഹൂദരെപോലെ ജീവിക്കാൻ വിജാതീയരെ പ്രേരിപ്പിക്കുന്നതിന്, നിനക്ക് എങ്ങനെ സാധിക്കും?" (ഗലാ. 2,14)

അവർ "കറുത്ത വാർത്ത"കളെന്ന് ഉദ്ദേശിച്ചത്, കപടക്രിസ്ത്യാനികൾക്കുള്ള, തീർത്തും അപ്രിയ സത്യങ്ങളുടെ, ഓർമ്മപ്പടുത്തലുകളായിരുന്നുവെന്ന് മനസ്സിലായപ്പോൾ, ഞാൻ അവരുടെ വിശ്വാസ തീക്ഷ്ണതയെയും ആത്മാർത്ഥതയെയും ഓർത്ത്, ദൈവത്തിന് നന്ദി പറഞ്ഞു. ഇന്നത്തെ ധ്യാനഭാഗത്തും അത്തരത്തിലുള്ള ഒരു "കറുത്ത വാർത്ത" എൻ്റെ ശ്രദ്ധയിലും വന്നു. യേശു പറയുന്നു, "രാജ്യത്തിൻ്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും." (മത്താ. 8,12) അപ്രിയ വാർത്തകളായതു കൊണ്ട് അവയെ "കറുത്ത വാർത്ത" കളെന്ന് വിളിക്കണമെന്ന് കരുതുന്നില്ല, പകരം തിരുത്തലിൻ്റെയും മാനസാന്തരത്തിൻ്റെയും ക്ഷണമായി മാത്രമെ തോന്നുന്നുള്ളൂ. എന്നിരുന്നാലും, കാപട്യജീവിതം നയിക്കുന്നവർക്ക് അത് "കറുത്ത വാർത്ത" യാകാനും തരമുണ്ട്. ദൈവരാജ്യത്തിൻ്റെ മക്കളെന്ന് അഭിമാനിക്കുന്ന നമുക്ക്, അതിൽ പ്രവേശനം ലഭിക്കാൻ തക്കവിധം, യോഗ്യത നേടാൻ എല്ലാത്തരത്തിലുള്ള കാപട്യവും ഉപേക്ഷിച്ച്, ശതാധിപനെ പോലെ യഥാർത്ഥ വിശ്വാസത്തിനു ഉടമകളാകാൻ, പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment