"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, April 8, 2017

ഓശാന.. ഓശാന... കർത്താവിനോശാന... മിശിഹാ കർത്താവിനോശാന...


"ദാവീദിൻ്റെ പുത്രന് ഓശാന. കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഓശാന." (മത്താ. 21,9)


നൂറ്റാണ്ടുകളുടെ നിഷ്ഠൂരമായ അടിമത്വം ഇസ്രായേലിന് സമ്മാനിച്ചത് ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷയായിരുന്നു. അവർ ക്ഷമയോടെ കാത്തിരുന്നു, തങ്ങളെ രക്ഷിക്കുവാൻ ഒരു മിശിഹാ വരുമെന്ന്. തങ്ങളെ അവൻ സകല ബന്ധനങ്ങളിലും നിന്ന് വീണ്ടെടുത്ത് ദാവീദിൻ്റെ  ഭരണകാലത്തിനു തുല്യമായ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന്.  യേശു മിശിഹായുടെ വരവോടെ അവരുടെ പ്രാർത്ഥനൾക്ക് അന്തിമ ഉത്തരം ലഭിച്ചതായി അവർ കരുതി. അന്ധനു കാഴ്ച ശക്തി നല്കുന്ന, ബധിരനു കേൾവി ശക്തി നല്കുന്ന, ആയിരങ്ങളെ തീറ്റിപ്പോറ്റുന്ന, പാപികൾക്കു മോചനം നല്കുന്ന ക്രിസ്തുവിൽ കണ്ടു, അവരുടെ നൂറ്റാണ്ടുകളായുള്ള ആ മഹത്തായ പ്രതീക്ഷയെ...

ഈ പശ്ചാത്തലത്തിൽ, ഓശാന വിളികളുടെ ആരവം എങ്ങും മുഴങ്ങേണ്ടതു തീർത്തും ന്യായമാണ്. സൈത്തിൻ കൊമ്പുകളും ഒലിവിൻ ചില്ലകളും മേൽവസ്ത്രങ്ങളുടെ വിരിപ്പും അകമ്പടിയേകിക്കൊണ്ടുതന്നെ. എന്നാൽ, ഈ ഓശാന വിളികൾക്കു എവിടെയോ വെച്ച് മങ്ങലേറ്റുവെന്ന് ഓർമ്മപ്പെടുത്തുന്നതാണ് വി. മത്തായി തന്നെ രേഖപ്പെടുത്തുന്ന ക്രിസ്തുവചനങ്ങൾ, "കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതനാണ് എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല." (മത്താ. 23, 39) അതിനർത്ഥം ആദ്യം പാടിയ ഓശാനഗീതിക്കെവിടെയോ, ഭംഗംവന്നു എന്നർത്ഥം. ദേവാലയ ശുദ്ധീകരണവും, അത്തിവൃക്ഷത്തെ ശപിക്കലും, മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയുമൊക്കെ അതിലേക്കുള്ള സൂചനകളാകാനേ തരമുള്ളൂ.  "ആത്മാർത്ഥതയും വിശ്വസ്ഥതയുമാണ് അധർമ്മത്തിനു പരിഹാരമെന്നു" (സുഭാ. 16,6) നമ്മെ ഓർമ്മപ്പെടുത്തുന്ന തിരുവചനഭാഗം മനസ്സിൽ സൂക്ഷിച്ചുകൊണ്ടു നമുക്കു തുടരാം.

ഈ ഞായറിലെ ഓശാന വിളി, ആയതിനാൽ പ്രിയ സ്നേഹിതാ, അർത്ഥപൂർണ്ണമാകട്ടെ. ക്രിസ്തുവിനു ഓശാനപാടുന്നത് പ്രഥമത നമ്മുടെ പാപബന്ധനങ്ങളിൽ നിന്ന് വിടുതൽ ലഭിക്കാനാണ്. പീലാത്തോസിൻ്റെ മുമ്പിലെ യേശുവിൻ്റെ ശരീരഭാഷ അതിനാൽത്തന്നെ വളരെ വ്യക്തമാണ്, അവൻ്റെ രാജ്യം ഐഹികമല്ല. അവൻ്റെ പോരാട്ടം മാംസ രക്തങ്ങളോടുമല്ല. കഴുതപ്പുറത്തേറി ജെറൂസലേം നഗരത്തിൽ വന്നവൻ, കാൽവരിയിലേക്കു കുരിശുമായി നീങ്ങുന്നത് എൻ്റെയും നിങ്ങളുടെയും പാപത്തിൽ നിന്ന് മോചനം നല്കുന്നതിനു വേണ്ടിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാം. അല്ലാ, അതിനാണല്ലോ അവൻ ജനിച്ചതും. വചനം പറയുന്നു, "നീ അവനു യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തൻ്റെ ജനത്തെ തങ്ങളുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും." (മത്താ. 1, 21)

രക്ഷിക്കാനാകാത്ത വിധം ഇനിയും കരം കുറുകിപ്പോകാത്തവൻ്റെ മുമ്പിൽ അഭിമാനത്തോടെ ഈ ഞായറിൽ ഏറ്റുപാടാം, ഓശാന... ഓശാന... കർത്താവിനോശാന...മിശിഹാ കർത്താവിനോശാന...


No comments:

Post a Comment