"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, October 18, 2016

പിടിച്ചതിലും വലുതു അളയിലെന്നതുപോലെ... (ലൂക്കാ 11, 37-42)

"ഭക്ഷണത്തിനു മുമ്പു അവൻ കഴുകി ശുദ്ധിവരുത്താത്തതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു." (ലൂക്കാ 11,38)

ഒന്നു മാറിനിന്നു വ്യത്യസ്ത ജീവിതങ്ങളെ നോക്കിക്കാണുമ്പോൾ, ചിരിക്കാനും ചിന്തിക്കാനും ഉള്ള വക അവിടെ ഏറെയുണ്ടാകും; ചിലതു നാളുകളോളം ഓർത്തിരിക്കും, ജീവിതത്തിൻ്റെ അളവുകോലായി. മറ്റുചിലതു തീർച്ചയായും മറക്കാനും പരിശ്രമിക്കും. അതിലൊന്നു കുറിക്കാൻ പരിശ്രമിക്കുകയാണ് ഇവിടെ. ജീവിതം പലപ്പോഴും അങ്ങനെയാ, എല്ലാം അറിയാമെന്നു കരുതി ഒന്നു നിഗളിക്കാമെന്നു കരുതുമ്പോഴേക്കും, കഴുത്തിൽ കുരുക്കു വീണതുപോലെ. അല്ലെങ്കിൽ, നടുനിവർന്നു നിന്നു മറ്റുള്ളവരുടെ മുമ്പിൽ ഒന്നു ആളാകാമെന്നു കരുതുമ്പോഴേക്കും, ശിരസ്സിൽ ഒരു അടി കിട്ടിയതുപോലെ. ഇത്തരം ജീവിതാനുഭവങ്ങളിലൂടെ ചിലപ്പോൾ നാമോരോരുത്തരും കടന്നുപോയിട്ടുണ്ടാകാം. അപ്പോഴൊക്കെ ജീവിതത്തെ പഴിക്കുകയോ, കൂടെയുള്ളവരെ കുറ്റപ്പെടുത്തുകയോ ചെയ്തിരിക്കാം. കാരണം, ജീവിതത്തിലെ എന്നെന്നും ഓർമ്മിക്കാനും മറ്റുള്ളവർ ഓർക്കാനുമുള്ള ഒരു സുവർണ്ണാവസരമാണു നഷ്ടമായത്.

ഈ അടുത്ത നാളുകളിൽ ഏതാനും സിനിമകളുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു, തൃശ്ശൂരും പരിസരവും. കിട്ടിയ അവസരം മുതലാക്കി, ഇഷ്ടതാരങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത്, അതു വാട്സാപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും, സുഹൃത്തുക്കളുമായി പങ്കുവെക്കാൻ, സമയവും ജോലിയുമൊക്കെ മാറ്റിവെച്ച ആരാധകരേറെ. അതിലൊരവസരം നഷ്ടപ്പെട്ടതിൻ്റെ വേദന പങ്കുവെക്കുകയായിരുന്നു, കഴിഞ്ഞ ദിവസം അനൂപ് എന്ന സുഹൃത്ത്. തിളങ്ങാനുള്ള ഒരവസരം നഷ്ടപ്പെട്ടതിൻ്റെ ദുഃഖവും നിരാശയും ആവോളം അവൻ്റെ സംസാരത്തിൽ നിറഞ്ഞിരുന്നു. അതു തികച്ചും യുവത്വത്തിൻ്റെ ചാപല്യമായി കരുതി തള്ളുന്നതിനുമുമ്പേ, നമ്മുടേതായ ജീവിത സാഹചര്യങ്ങളിൽ, ഇത്തരത്തിൽ നമുക്കുണ്ടായ ചില സംഭവങ്ങളെയും ഓർത്തെടുക്കുകയും തിരിച്ചറിയുകയും ചെയ്യുക, തീർത്തും നല്ലതാണെന്നു കരുതുന്നു. ഇന്നത്തെ ധ്യാനവിഷയം അത്തരത്തിലൊരു ചിന്ത നല്കുന്നതായി തോന്നുന്നു.

അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചും, ദൈവരാജ്യ സന്ദേശങ്ങൾ പ്രസംഗിച്ചും അനേകായിരങ്ങളാൽ ആകർഷിക്കപ്പെട്ട ക്രിസ്തുവെന്ന ഗുരുവിനെ അന്നു വീട്ടിലേക്കു ക്ഷണിച്ചു സമൃദ്ധമായവിരുന്നു നല്കുമ്പോൾ, ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു ആ ധനാഢ്യനായ ഫരിസേയന്, താനും അവൻ്റെ ഇഷ്ടപ്പെട്ടവനാണെന്നു നാലാളുകൾ അറിയണം. കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണത്തിരുന്ന ഗുരുവിനെ, അക്കാര്യം ഓർമ്മപ്പെടുത്തുമ്പോഴും ഒറ്റക്കാര്യമേ മനസ്സിലുണ്ടായുള്ളൂ, താൻ മറ്റാരേക്കാരേക്കാളും നിയമങ്ങളെല്ലാം കൃത്യമായ പാലിക്കുന്നവനാണെന്ന് അറിയപ്പെടണം. അതുകൊണ്ടാണവൻ അത്ഭുതപ്പെട്ടത്; "ഭക്ഷണത്തിനു മുമ്പു അവൻ (യേശു) കഴുകി ശുദ്ധി വരുത്താത്തതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു." (ലൂക്കാ 11,38) പിടിച്ചതിലും വലുതു അളയിലെന്ന കണക്കായിപ്പോയി ഫരിസേയൻ്റെ പിന്നീടുള്ള സ്ഥിതി. അതു അവൻ ഒരിക്കലും പിന്നീട് ഓർക്കാൻ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അത്രമാത്രം ഗുരുവിനാൽ പരസ്യമായി കുറ്റം ചാർത്തപ്പെട്ടു. ഇന്നതു സംഭവിക്കാൻ ഇടയില്ലെങ്കിലും, (ഇന്നു അല്പം അപഹാസ്യനായാലും കിട്ടിയ ഫുഡ്ഡടിച്ചും സംഭാവന സ്വീകരിച്ചും കടന്നുപോകുന്ന ഗുരുക്കന്മാരുടെ എണ്ണം പ്രായോഗിക ദൈവശാസ്ത്രത്തിൽ കൂടിവരികയാണല്ലോ!) ഒന്നു മനസ്സിൽ കുറിക്കുക നല്ലതാണ്, "തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും." (ലൂക്കാ 14,11) അതുപോലെത്തന്നെ, വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ഓരോരുത്തരും താഴ്മയോടെ, മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതാനുള്ള." (ഫിലി. 2,3) കൃപയ്ക്കായി പ്രാർത്ഥിക്കാം. അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ!  

No comments:

Post a Comment