"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, October 3, 2016

"സ്വപ്നങ്ങളൊക്കേയും പങ്കുവെക്കാം, ഇനി ദുഃഖഭാരങ്ങളും...." (മത്താ. 11, 25-30)

"സ്വപ്നങ്ങളൊക്കേയും പങ്കുവെക്കാം, ഇനി ദുഃഖഭാരങ്ങളും...." (വായനഭാഗം - മത്താ. 11, 25-30)

സന്തോഷം പങ്കുവെക്കപ്പെടുമ്പോൾ ഇരട്ടിക്കുകയും, എന്നാൽ ദുഃഖം പങ്കുവെക്കപ്പെടുമ്പോൾ പാതിയോളം കുറയുകയും ചെയ്യുന്നുവെന്ന് പറയാറുണ്ട്. സഹനത്തിലൂടെയും വേദനയിലൂടെയും കടന്നുപോകുന്നവന്, അപരൻ്റെ വേദന എളുപ്പം മനസ്സിലാക്കാമെന്നതും അനുഭവവേദ്യമാണല്ലോ. അതുകൊണ്ടുതന്നെ, ധനവാന്, ദരിദ്രൻ്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ സാധിക്കുന്നതിനേക്കാൾ എളുപ്പത്തിൽ, ദരിദ്രന് മറ്റൊരു ദരിദ്രനെ   മനസ്സിലാക്കാനും സഹായിക്കാനും സാധിക്കുന്നു. സമ്പത്ത്, ഒരുവനെ തന്നിൽത്തന്നെ ആശ്രയിക്കാൻ പ്രേരിപ്പിക്കുമ്പോൾ, ദാരിദ്ര്യം, അപരനിൽ ആശ്രയിക്കാൻ പഠിപ്പിക്കുന്നു. ഈ ആശ്രയബോധം, കൂട്ടായ്മയിൽ കഴിയാനും പരസ്പരം മനസ്സിലാക്കാനും സഹായിക്കാനും കാരണമാകുന്നു. നഗരജീവിതത്തേക്കാൾ ഒരുമയും ശാന്തിയും ഗ്രാമജീവിതത്തിൽ അനുഭവിക്കുന്നതിൻ്റെ കാരണവും മറ്റൊന്നല്ല തന്നെ.

പൊതുജന പങ്കാളിത്തവും സഹകരണവും ആവശ്യപ്പെടുന്ന, ഏതൊന്നിൻ്റെ മുന്നിലും ഇത്തരം സാധാരണക്കാർ ആദ്യം നിരക്കുന്നതിൻ്റെ കാരണവും വേറൊന്നാകാൻ തരമില്ല. ഇടവകയിലെ ശ്രമദാനപ്രവർത്തനങ്ങളിലും മറ്റും ഇതു പ്രകടമാണുതാനും. വിവാഹവീടായാലും മരണവീടായലും ആദ്യം ഓടിയെത്തുവാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം അവരിലെ പരസ്പര ആശ്രയബോധമല്ലാതെ മറ്റൊന്നുമല്ല. പുൽക്കൂട്ടിൽ പിറന്നവനെ തിരിച്ചറിയാൻ ഇടയന്മാർക്കായതും, രക്ഷകനെ തിരിച്ചറിയാൻ ജറൂസലെമിലുള്ളവരേക്കാൾ ഗലീലിയിലെ മുക്കുവർക്കായതും ഇക്കാരണത്താൽ തന്നെ. ഭാരമുള്ള കുരിശെടുത്ത് കാൽവരിയിലേക്കു നീങ്ങിയ യേശുമിശിഹാ, കുരിശുമായി തനിക്കു പുറകെ വരുവാൻ നമ്മെ ക്ഷണിക്കുമ്പോഴും ഈ കനിവും കാരുണ്യവും പകരുന്നുണ്ടെന്നു ഇന്നത്തെ ധ്യാനവിഷയം നമ്മെ തീർത്തും ഓർമ്മപ്പെടുത്തുന്നു.

തിരുവചനത്തിൽ നാം വായിക്കുന്നു, "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എൻ്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എൻ്റെ നുകം വഹിക്കാനാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്താ. 11, 28-30) ഹെബ്രായ ലേഖനകർത്താവും ഇക്കാര്യം സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്, "നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ലാ നമുക്കുള്ളത്, പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെത്തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ." (ഹെബ്ര. 4,15) അതിനാൽ, കുരിശിൽ നിന്നും സഹനങ്ങളിൽ നിന്നും ഓടിയൊളിക്കാനല്ലാ, പകരം നമുക്കായ് കുരിശേറി, നമ്മുടെ കുരിശിൻ്റെ ഭാരം കുറച്ചവനോട് ചേർന്ന്, അനുദിന കുരിശുമായി ക്രിസ്തീയ കൂട്ടായ്മയിൽ നീങ്ങുവാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

1 comment: