"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, October 10, 2016

വീണ്ടും ചില വിജയങ്ങളുടെ എതിർസാക്ഷ്യങ്ങൾ (ലൂക്കാ 11, 14-23)

വീണ്ടും ചില വിജയങ്ങളുടെ എതിർസാക്ഷ്യങ്ങൾ (വായനഭാഗം - ലൂക്കാ 11, 14-23)

നമുക്കു ചുറ്റും എവിടെയുമിന്ന്, ജീവിതത്തിലെ തിളക്കം തിട്ടപ്പെടുത്തി മറ്റുള്ളവരെ തിടുക്കത്തിൽ അറിയിക്കാൻ, തത്രപ്പെടുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ, വിജയകഥകളും വികസന സംരംഭങ്ങളും ആധുനിക മാധ്യമങ്ങളുടെ താളുകളെ വർണ്ണസമ്പന്നമാക്കാറുണ്ട്. പൂർണ്ണ തിളക്കമില്ലെങ്കിൽ തന്നെ, തിളക്കമുള്ളതിനെ വെച്ച് കളിക്കളത്തിൽ ഇറങ്ങുന്ന കുറെപേരെ എങ്കിലും നമുക്കറിയാമായിരിക്കാം. നിരക്ഷരതയെയും ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ചിന്തിക്കുകയും, അതിനെ നേരിടുന്നതിനാവശ്യമായ, ഘട്ടം ഘട്ടമായുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും, ചെയ്യുന്നതിനേക്കാൾ ലാഭകരവും എളുപ്പവും, വേഗമേറിയതും തിളക്കമുളവാക്കുന്നതും, "ഡിജിറ്റൽ ഇന്ത്യ"യെ പരിപോഷിപ്പിക്കലാണെന്ന്, കരുതുന്ന നേതാക്കളുടെ എണ്ണം കൂടിവരുന്നതുപോലെ. ഗംഗാനദിയുടെ പരിശുദ്ധിയെ പ്രഘോഷിക്കുവാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കോടികൾ ചിലവഴിച്ച് തിളക്കം ഘോഷിക്കുന്നവർ, അവളെ അശുദ്ധമാക്കുന്ന വിവിധ പരിപാടികളും കർമ്മങ്ങളും പ്രസ്തുത തടങ്ങളിൽ നിന്ന്, ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും മടികാണിക്കുന്നുവത്രേ. അതുപോലെതന്നെ , ഇനിയെങ്കിലും ഇപ്രകാരം നദികൾ അശുദ്ധമാകാതിരിക്കാനിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കാനോ, സംസാരിക്കാനോ മുതിരാത്തത്, വോട്ടുബാങ്കിലെ തിളക്കം കുറയാതിരിക്കാനാണെന്ന് കരുതുന്നവരും ഉണ്ട്.

രാജ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ രാഷ്ട്രീയക്കാരുടെ കാപട്യവും എന്നതുപോലെ തന്നെ, മറ്റു മേഖലകളിലും ഇത്തരം ചിന്താഗതികൾ കടന്നുകൂടാവുന്നതാണല്ലോ. നേതൃത്വം ഒന്നിച്ചുകൂടുമ്പോൾ ചർച്ചചെയ്യപ്പെടേണ്ടവ ഇന്ന്, സാധാരണ മനുഷ്യരെ ബാധിക്കാത്തവയായി മാറിയോ എന്നു സംശയിക്കുവാൻ തുടങ്ങിയിരിക്കുന്നു. പരസ്പരമുള്ള ആരോപണ-ദുരാരോപണങ്ങളുടെ ആരോഹണ-അവരോഹണങ്ങളിൽ തീർന്നു, രാജ്യ/ലോക/നിയമ സഭയിലെ ജനങ്ങളുടെ പ്രതിനിധികളുടെ ചർച്ചകളെന്നതുപോലെ, തിരുസ്സഭയിലെ സിനഡ് ചർച്ചകളും മാറരുതെന്ന്, കഴിഞ്ഞ കുറെ ദിവസങ്ങളായി നവസാമൂഹ്യ മാധ്യമ ചർച്ചകൾ ആശങ്കപ്പെടുന്നത്, ഈയുള്ളോനും വായിക്കുവാൻ ഇടയായി. എന്നു പറഞ്ഞാൽ, ക്രൈസ്തവ സഭയും ലോകത്തിൻ്റെ ശൈലിയോടു അനുരൂപപ്പെടുന്നുവോ എന്ന ആശങ്കയും ജനങ്ങളിൽ വളരുന്നുണ്ടെന്ന്. മഹത്വത്തിൻ്റെ മറുരൂപമലയിൽ നിന്ന് താഴേക്കിറങ്ങാൻ മടികാണിച്ചവരെ മലയിറക്കത്തിനു പ്രേരിപ്പിച്ച മിശിഹാ, ഇന്നത്തെ തിരുവചനത്തിലൂടെ നമ്മോടു പറയുന്നത് ശ്രദ്ധാപൂർവ്വം ധ്യാനിക്കാം.

യേശുമിശിഹാ പറയുന്നു, "എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു." (ലൂക്കാ 11,23) ക്രിസ്തുശൈലിയോടുകൂടെയല്ലാതെ, അവൻ്റെ ആത്മാവോ ചൈതന്യമോ പേറാതെ, ശേഖരിക്കുന്നവൻ അല്ലെങ്കിൽ നേടുന്നവൻ, ചിതറിച്ചുകളയുന്നു, നഷ്ടപ്പെടുത്തുന്നു എന്നർത്ഥം. നമ്മുടെ വിജയവഴികൾ ക്രിസ്തുവിന് എതിർസാക്ഷ്യങ്ങളുടേതായി മാറരുതെന്നർത്ഥം. യാക്കോബ് ശ്ലീഹാ പറയുന്നു, "ലോകത്തിൻ്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിൻ്റെ ശത്രുവാക്കുന്നു" വെന്ന്. (യാക്കോ. 4,4) ലോകത്തിൻ്റെ ശൈലികളോടു ചേർന്ന്, ഇന്നു നമ്മുടെ തിളക്കമായി നാം അവതരിപ്പിക്കുന്നവയെന്തോ, അവ യഥാർത്ഥത്തിൽ നമ്മുക്ക് ഗുണമാണോ നഷ്ടമാണോ വരുത്തിവെക്കുന്നത് എന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കൂടെനില്ക്കുന്നവർ പോലും കുടുവിട്ടൊഴിയുന്ന സ്ഥിതിവിശേഷം സംജാതമാകരുതെന്നും, ലോകം മുഴുവൻ നേടി ആത്മാവു നഷ്ടപ്പെടുത്തുന്നവനെപ്പോലെ, സകലവും കെട്ടിപ്പടുക്കുവാനും വിജയികളാകാനുള്ള പരിശ്രമത്തിൽ വിശ്വാസവും വിശ്വാസികളെയും നഷ്ടപ്പെടുത്തരുതെന്നും വ്യംഗ്യം. വിജയവഴികളേക്കാൾ ക്രിസ്തുമാർഗ്ഗവും ശൈലിയും പിന്തുടരാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment