"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, October 6, 2016

"അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ.." (ലൂക്കാ 21, 7-19)

"അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ.."  (വായനഭാഗം - ലൂക്കാ 21, 7-19)

അന്നു ധ്യാനത്തിൽ പങ്കെടുത്ത് വരുന്ന വഴിയായിരുന്നു ജെന്നിമോൻ. വീട്ടിൽ പോകുന്നതിനു മുമ്പേ, പള്ളിയിൽ കയറിയത്, ധ്യാനത്തിൽ നിന്നു ലഭിച്ച പ്രത്യേക അനുഭവം തീക്ഷ്ണത നഷ്ടപ്പെടാതെ പങ്കുവെക്കുന്നതിനു വേണ്ടിയായിരുന്നു എന്നു തോന്നി. എന്തായാലും, "ആത്മാവിൽ മാന്ദ്യം കൂടാതെ തീക്ഷ്ണതയിൽ ജ്വലിച്ചുകൊണ്ടു" തന്നെയാണ് അവൻ ധ്യാനാനുഭവം പങ്കുവെച്ചത് എന്നതിൽ സംശയമില്ല. പല അനുഭവങ്ങളും പങ്കുവെച്ചതിൽ ഒന്ന്, പക്ഷേ, പ്രത്യേകം ശ്രദ്ധയർഹിക്കുന്നതാണ്. എഴുത്തും വായനയും ഇല്ലാത്ത ഒരു സാധുസ്ത്രീ, മോളിചേച്ചി, അതിശക്തമായി വചനം പ്രഘോഷിക്കുകയും പ്രഘോഷണ വേളയിൽ ഏറെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നുവെന്ന്. യേശുക്രിസ്തുവിൻ്റെ പ്രസംഗം കേട്ട്, "ഇവന് ഈ ജ്ഞാനമെല്ലാം എവിടെ നിന്ന് കിട്ടി" എന്ന് ആശ്ചര്യപ്പെട്ടതുപോലെ, ഇവരുടെ പ്രസംഗം കേട്ടവരും അത്ഭുതത്തോടെ പറഞ്ഞത്രേ, "അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ."

ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നുണ്ട്, "ദൈവത്തിൻ്റെ വചനം സജീവവും ഊർജ്ജസ്വലവുമാണ്. ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്." (ഹെബ്രാ. 4,12) ദൈവത്തിൻ്റെ ശക്തമായ ഈ വചനം പ്രഘോഷിക്കാൻ ദൈവം തെരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്തിരിക്കുന്നു, നമ്മെ ഓരോരുത്തരെയും. സംസാരത്തിലെ തടസ്സങ്ങളെയും പോരായ്മകളെയും കുറിച്ച് വ്യാകുലപ്പെട്ട് പിന്തിരിയാനോ, പ്രായക്കുറവിനെയോർത്ത് ആശങ്കപ്പെട്ട് പിന്മാറാനോ അല്ല, മറിച്ച്, മോശയെയും ജെറമിയായെയും ശക്തിപ്പെടുത്തിയവനിൽ ആശ്രയിച്ച്, അവിടുന്ന് നിയോഗിക്കുന്ന ഇടങ്ങളിൽ അവിടുത്തെ വചനം പ്രഘോഷിക്കാൻ. ഇത്തരത്തിലുള്ള ഒരു നിയോഗവും ശക്തിപ്പെടുത്തലും വെളിപ്പെടുത്തുന്നതാണ്, ഇന്നത്തെ ധ്യാനവിഷയവും.

തിരുവചനത്തിൽ നാം വായിക്കുന്നു, "നിങ്ങളുടെ എതിരാളിലാർക്കും ചെറുത്തു നില്ക്കാനോ, എതിർക്കാനോ കഴിയാത്ത, വാൿചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാൻ നല്കും." (ലൂക്കാ 21, 15) ഇത് കർത്താവിൻ്റെ പ്രവർത്തിയാണ്, നമ്മുടെ ആരുടെയും മേന്മയല്ലാ. മോശയെയും ജെറമിയായെയും ശക്തിപ്പെടുത്തിയ തമ്പുരാൻ തന്നെയാണ്, നമ്മുടെ ഈ കാലഘട്ടത്തിൽ, എഴുത്തും വായനയും ഇല്ലാത്ത സഹോദരി മോളിയെ ശക്തിപ്പെടുത്തുന്നതും. ദൈവം എന്നെ ഈ പ്രത്യേകശുശ്രൂഷക്ക് തെരഞ്ഞെടുത്തിട്ടുണ്ടോ? തീർച്ചയായും. വചനം പ്രഘോഷിക്കാനുള്ള ദൌത്യവും തെരഞ്ഞെടുപ്പും നമുക്കേവർക്കുമുണ്ട്. ആയിരിക്കുന്ന സാഹചര്യങ്ങൾക്കും നിയോഗങ്ങൾക്കുമനുസരിച്ച് പ്രഘോഷണ മേഖലകളും രീതികളും വ്യത്യാസപ്പെടാം, എങ്കിലും ദൌത്യം ഒന്നു തന്നെ. എഴുതാൻ താല്പര്യമുള്ളവനും, വരയ്ക്കാൻ കഴിവുള്ളവനും, കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവനും, ഒക്കെത്തന്നെ വചനശുശ്രൂഷയുടെ വിവിധ രീതികളിലേക്കും മേഖലകളിലേക്കും വിളിക്കപ്പെട്ടവർ തന്നെ. കർത്താവിൻ്റെ വിളിക്ക്, സാമുവേലിനെപ്പോലെ, "കർത്താവേ അരുൾചെയ്താലും ദാസനിതാ/ദാസിയിതാ ശ്രവിക്കുന്നു"വെന്ന് പറഞ്ഞ് നമ്മെത്തന്നെ സമർപ്പിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment