"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, October 2, 2016

"വിശ്വാസം, അതല്ലേ എല്ലാം!" (മർക്കോ. 6,18-29)

"വിശ്വാസം, അതല്ലേ എല്ലാം!" (വായനഭാഗം - മർക്കോ. 6,18-29)

കേരളത്തിലെ ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തൻ്റെ സ്വർണ്ണക്കടയുടെ പരസ്യവാചകമായി നല്കിയത്, "വിശ്വാസം, അതല്ലേ എല്ലാം!" എന്നാണ്. കാതോടു കാതോരവും, സ്റ്റേജുകളോടു സ്റ്റേജുകളും, തിയ്യറ്ററുകളോടു തിയ്യറ്ററുകളും ആവേശപൂർവ്വം അതേറ്റെടുത്തു, പരസ്യവാചകം വൻഹിറ്റായി; പലയർത്ഥത്തിലും ഭാവത്തിലും രീതികളിലും. കൈവിട്ടതും നഷ്ടപ്പെട്ടതുമായ വിശ്വാസവും വിശ്വസ്ഥതയും, എല്ലാ ബന്ധങ്ങളിലേക്കും തിരിച്ചുവന്നിരുന്നെങ്കിൽ എന്ന, ഓരോരുത്തൻ്റെയും ഉള്ളിൻ്റെ ഉള്ളിലെ ആഗ്രഹത്തെ, വിളിച്ചോതുന്നതും കൂടിയായി മാറിയത്രേ, അതിലെ ധ്വനി. കാരണം, ആരും ആരെയും വിശ്വസിക്കാത്ത അവസ്ഥ ബന്ധങ്ങൾക്കിടയിൽ ഇന്ന് സംജാതമായിരിക്കുന്നു. പരസ്യങ്ങളില്ലാതെ ശുദ്ധ വ്യാപാരത്താൽ മാത്രം, ജനഹൃദങ്ങളെ കീഴടക്കി വിജയം കൊയ്തിരുന്ന തലമുറക്കിന്ന് വംശനാശം സംഭവിക്കുന്നു. ആയതിനാൽ, "എങ്ങനെയും" ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്തേ പറ്റൂ എന്ന നിലയിൽ കാര്യങ്ങൾ ക്രമീകരിക്കപ്പെടുന്നു.

ചില വ്യക്തികളെയും വ്യക്തിബന്ധങ്ങളെയും നാം ആത്മാർത്ഥമായി വിശ്വസിക്കുകയും അവരിൽ പ്രത്യാശയർപ്പിക്കുകയും ചെയ്യുന്നു. അതിനാലാണല്ലോ, "അദ്ദേഹം പറഞ്ഞിട്ടുട്ടെങ്കിൽ ധൈര്യമായി പോകൂ, അതു നടന്നിരിക്കും" എന്ന് ചിലരെകുറിച്ചെങ്കിലും, അഭിമാനപൂർവ്വം ഇന്നും സംസാരിക്കുന്നത്. എന്നാൽ, മറിച്ചും ചിലതു സംഭവിക്കുന്നത് നമുക്കു പരിചിതമായിരിക്കാം. ജനങ്ങൾക്കുമുമ്പിൽ ആളാകാൻ വാഗ്ദാനങ്ങൾ നല്കുകയും ജനശ്രദ്ധ നേടുകയും, ശേഷം അവ തീർത്തും ബോധപൂർവ്വം മറക്കുകയോ, തിരുത്തി പറയുകയോ ചെയ്യുന്നവർ. ഏതായാലും ഡിജിറ്റൽ യുഗത്തോടുകൂടി തിരുത്തിപ്പറയൽ അത്ര എളുപ്പമല്ലാതായിട്ടുണ്ട്. ഇനിയും ചിലരുണ്ട്, ജനങ്ങൾക്കുമുമ്പിൽ വാഗ്ദാനം ചെയ്യുകയും എന്നാൽ നിറവേറ്റാൻ പാടുപെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നവർ. ശപഥങ്ങളും വാഗ്ദാനങ്ങളും നിറവേറ്റപ്പെടേണ്ടതു തന്നെ. പക്ഷെ, അക്കാര്യത്തിൽ അവശ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്കു ഇന്നത്തെ ധ്യാനവിഷയം നമ്മെ ക്ഷണിക്കുന്നു.

ഹേറോദേസ് രാജാവിൻ്റെ ജന്മദിനത്തിൽ നടക്കുന്ന ഒരു പകവീട്ടലാണ് ഉള്ളടക്കം. അമ്മയായ ഹേറോദിയ, സുന്ദരിയായ മകളെയും ദുരഭിമാനിയായ ഹേറോദേസിനെയും അതിനായി കരുവാക്കി, സ്നാപകയോഹന്നാൻ്റെ ശിരസ്സ് ഛേദിച്ച് പകപോക്കുന്നു. തിരുവചനത്തിൽ നാം വായിക്കുന്നു, "രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തൻ്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനുതോന്നിയില്ല." (മർക്കോ. 6,26) എത്ര മാന്യൻ, അതിഥികളുടെ മുമ്പിൽ നടത്തിയ ശപഥം നിറവേറ്റി വാക്കുപാലിക്കുന്ന ഹേറോദേസ്! മനുഷ്യരുടെ മുമ്പാകെയുള്ള ശപഥം നിറവേറ്റിയവൻ പക്ഷേ, ദൈവത്തിൻ്റെ മുമ്പാകെയുള്ള ശപഥം നിറവേറ്റാൻ മറന്നതറിഞ്ഞില്ല. സഹോരൻ്റെ കാവൽക്കാരനാകാനും ദൈവകല്പനകൾ അതിൻ്റെ പൂർണ്ണതയിൽ നിറവേറ്റാനുമുള്ള കടമ ഒറ്റപ്രവർത്തിയാൽ കാറ്റിൽ പറത്തി, തൻ്റെ സിംഹാസനം പരിരക്ഷിച്ചു! ക്രൈസ്തവൻ്റെ ശൈലി വി. പത്രോസ് വ്യക്തമാക്കിയിട്ടുണ്ട്, "മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്." (നട. 5,29) ഇതിലേക്കാണ് നമ്മുടെ വിളിയെന്ന്, വി. പൊലോസും ഓർമ്മപ്പെടുത്തുന്നു, "വിശ്വാസത്തിൻ്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ." (1 തിമ. 6,12) തമ്പുരാൻ്റെ മുമ്പാകെയുള്ള പ്രഥമ ശപഥങ്ങൾക്കു എതിരാകാതിരിക്കട്ടെ, മനുഷ്യരുടെ മുമ്പാകെയുള്ള ശപഥങ്ങളൊന്നും തന്നെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment