"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, October 7, 2016

"അവൻ ആളു മിടുക്കനാ, മൂന്ന് എം. എ ആണ് കഴിഞ്ഞിരിക്കുന്നത്." (ലൂക്കാ 10,17-21)

"അവൻ ആളു മിടുക്കനാ, മൂന്ന് എം. എ ആണ് കഴിഞ്ഞിരിക്കുന്നത്." (വായനഭാഗം - ലൂക്കാ 10,17-21)

ലക്ഷ്യം കൈവരിക്കാനായി, യോഗ്യതകളുടെ മാനദണ്ഡങ്ങൾ തിരക്കി, അതിനാവശ്യമായതെല്ലാം, ഏതുവിധേനയും നേടിയെടുക്കാനും ഒപ്പിച്ചെടുക്കാനും ,നെട്ടോട്ടം ഓടുന്ന തിരക്കിലാണ് ഡിജിറ്റൽ തലമുറയായ ന്യൂജെൻ. കോഴ്സ് സർട്ടിഫിക്കറ്റുകളും, ടൈറ്റിലുകളും ഡെസിഗ്നേഷനുകളും ഇല്ലെന്നു വരികിൽ, ഏതൊരുവൻ്റെയും സ്ഥാനം കളത്തിനു പുറത്തു തന്നെയന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു, അവർ. (രാജ്യസഭയിലോ, ലോകസഭയിലോ, നിയമസഭകളിലോ എത്തിപ്പെടുന്നതിനെ കുറിച്ചല്ല ഈ പറയുന്നത്. അവിടെ ഇപ്പോഴും പത്താം ക്ലാസ്സുപോലുമില്ലാതെ, എല്ലാം "കാര്യക്ഷമമായി" കൈകാര്യം ചെയ്യപ്പെടുന്നുണ്ടല്ലോ) പിന്നെ ആകെ ഒരു ആശ്വാസമുള്ളത്, അത്തരത്തിലുള്ള സർട്ടിഫിക്കറ്റുകളോ മറ്റോ ആവശ്യത്തിനു സ്വന്തമാക്കാൻ, പണമോ സ്വാധീനമോ ഒക്കെ, ധാരാളം മതിയാകുമെന്നുള്ളതാണ്. തലയിലൊന്നും ഇല്ലെന്നുവരികിലും, സമർപ്പിക്കപ്പെട്ട "മെയ്ഡ് ഇൻ കുന്ദംകുളം" സർട്ടിഫിക്കറ്റുകളുടെ ഗാരൻ്റിയിൽ മാത്രം കടന്നു കൂടുന്നവരും കുറവല്ലത്രേ.

മറ്റൊന്ന്, പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലെങ്കിലും ചിലർ, കോയിൻ കളൿഷൻ ചെയ്യുന്നതുപോലെ, വിവിധ കോഴ്സുകൾ ചെയ്തു സർട്ടിഫിക്കറ്റ് കൈക്കലാക്കി, അക്കാര്യം പത്താളുകളോടു പറഞ്ഞു നടന്നു സന്തോഷം കണ്ടെത്തുന്നവരും ഉണ്ട്; ചെറുക്കൻ ട്രിപ്പിൾ എം.എ ആണ്, മോള് ഡബിൾ എം.എ ആണ് എന്ന കണക്ക്. സ്റ്റാറ്റസ് സിമ്പൽ ആയി കോഴ്സുകൾ പൂർത്തിയാക്കുന്നവരും കുറവല്ല. പത്താം ക്ലാസ്സുകഴിഞ്ഞ് ബിസിനസ്സിറങ്ങി പത്തു കാശായപ്പോൾ, പെണ്ണുകെട്ടാൻ നേരം ഭാര്യയുടെ വിദ്യഭ്യാസ യോഗ്യത ഉയർന്നുതന്നെ വേണമെന്നു ചിന്തിക്കുന്നവരുണ്ട്; തനിക്കൊരു മറയായും വീടിനൊരു അലങ്കാരമായും. ലഭ്യമായ മനുഷ്യവിഭവ ശേഷിയെ ശരിക്കും വിലയിരുത്തുന്നവർ പറയുന്നത്, പൂർത്തിയാക്കപ്പെട്ട കോഴ്സുകളുടെ അമ്പതു ശതമാനത്തിലധികം സമൂഹത്തിന് പ്രയോജനകരമാകാതെ പോകുന്നു എന്നതാണ്. കോഴ്സുകൾക്കും സർട്ടിഫിക്കറ്റുകൾക്കും വേണ്ടിയുള്ള പരക്കം പാച്ചിൽ ഒരുവശത്ത്, പലരീതിയിൽ അവയുടെ വില കളയുന്നവർ മറുവശത്തും. ഇന്നത്തെ ധ്യാനവിഷയം, അധികാരത്തിൻ്റെയും ശക്തിയുടെയും ഏതാണ്ട് ഇത്തരത്തിലൊരു ഫലശൂന്യതയെക്കുറിച്ച് പങ്കുവെക്കുന്നത് ശ്രദ്ധിക്കാം.

ദൌത്യ നിർവ്വഹണത്തിനാവശ്യമായ എല്ലാ അധികാരവും ശക്തിയും നല്കിയനുഗ്രഹിച്ചവൻ, അയക്കപ്പെട്ടവരുടെ വിജയകഥകൾ കേട്ടുകൊണ്ടിരിക്കെ അവരെ ഓർമ്മപ്പെടുത്തുകയാണ്, "എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ സന്തോഷിക്കേണ്ട, മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ" (ലൂക്കാ 10,20) എന്ന്. എന്നു പറഞ്ഞാൽ, നല്കപ്പെട്ട അധികാരത്തിൻ്റെയും ശക്തിയുടെയും പുറത്ത് കാട്ടിക്കൂട്ടുന്ന ചില പ്രവർത്തികളുടെ നീണ്ട ലിസ്റ്റല്ല, ഒരുവനെ സ്വർഗ്ഗരാജ്യത്തിന് അർഹനാക്കുന്നതെന്ന്. അതു തിരിച്ചറിയാൻ സാധിക്കാതെ പോയാൽ, ഫരിസേയരോട് ക്രിസ്തു പറഞ്ഞതുപോലെ നമ്മോടും പറയും, "നിങ്ങൾക്കു മുമ്പേ, അനേകം പേർ ദൈവരാജ്യത്തിൽ വിരുന്നിനിരിക്കു"മെന്ന്. ആയതിനാൽ, അധികാരങ്ങൾക്കും ശക്തികൾക്കുമപ്പുറം, "ഈ എളിയവന് നിങ്ങൾ ഇതു ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തതെന്ന്" അരുളിചെയ്തവൻ്റെ വാക്കു പിഞ്ചെന്ന്, അപരനെ കരുതുന്നതിലെയും ശുശ്രൂഷിക്കുന്നതിലെയും സ്വർഗ്ഗീയ ആനന്ദം അനുഭവിക്കാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

No comments:

Post a Comment