"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, October 17, 2016

ഫലശൂന്യതയിൽ നിരാശപ്പെടുന്നവർക്കായ്... (ലൂക്കാ 10,1-9)

"നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ആ വീടിനു സമാധാനം എന്നു ആദ്യമേ ആശംസിക്കണം. സമാധാനത്തിൻ്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്കു തിരിച്ചുപോരും." (ലൂക്കാ 10,5-6)

മക്കളെക്കുറിച്ച് നന്മയായതു കേൾക്കാനിടവരുന്നതിനേക്കാൾ വലിയൊരു സന്തോഷവും ആനന്ദവും മാതാപിതാക്കളുടെ ജീവിതത്തിൽ ഉണ്ടാകാനിടയില്ല. അതുപോലെ, ശിഷ്യരെക്കുറിച്ച് ഗുരുഭൂതരുടെ ജീവിതത്തിലും. അപ്രകാരം കേൾക്കുന്നതു വലിയ അഭിമാനത്തോടെയും സന്തോഷത്തോടെയും അവർ മറ്റുള്ളവരുമായി എളുപ്പം പങ്കുവെക്കാറുമുണ്ട്. തങ്ങളുടെ ത്യാഗങ്ങളൊന്നും തന്നെ വൃഥാവിലായില്ലല്ലോ തമ്പുരാനേ, എന്ന സംതൃപ്തിയാണ്, ആ ആഹ്ളാദത്തിനു നിദാനമായി ഭവിക്കുന്നത്. ഓരോ ത്യാഗപ്രവർത്തിയും അപ്രകാരം ഫലമണിയണമെന്ന് ആഗ്രഹിക്കാത്തവരായി നമ്മിൽ ആരെങ്കിലുമുണ്ടാകുമെന്നു ഈയുള്ളവൻ കരുതുകയോ, അപ്രകാരം കേൾക്കുകയോ ഇതുവരെ ഉണ്ടായിട്ടില്ല.    

തീർച്ചയായും ഇതിനൊരു മറുപുറക്കാഴ്ചയുണ്ട്, സഹിച്ച കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും അനുസരിച്ചു ഫലമില്ലാതാകുമ്പോൾ, നിരാശപ്പെടുകയോ, നൊമ്പരപ്പെടുകയോ ചെയ്യാത്തവരും നമ്മിൽ വളരെ ചുരുക്കമായിരിക്കും. കർഷകനെ സംബന്ധിച്ചു അവൻ്റെ വിളകളും, മാതാപിതാക്കളെ സംബന്ധിച്ച് അവരുടെ മക്കളും, ഗുരുക്കളെ സംബന്ധിച്ച് തങ്ങളുടെ ശിഷ്യരും ഇപ്രകാരം എണ്ണമറ്റ ഉത്ക്കണ്ഠകൾക്കും കണ്ണീർവാർക്കലുകൾക്കും ചിലപ്പോഴെങ്കിലും കാരണമായി തീരുന്നത് നമുക്കറിവുള്ളതാണല്ലോ. അതുകൊണ്ടാണു ചില മാതാപിതാക്കളെങ്കിലും വന്നു ഇപ്രകാരം സങ്കടം പറയുന്നത്, "എന്തുമാത്രം പാടുപ്പെട്ടു വളർത്തിയതാ അവനെ എൻ്റച്ചോ, എന്നിട്ടിപ്പോൾ അവനു എന്നോടു മിണ്ടാൻ പോലും നേരമോ താല്പര്യമോ ഇല്ലാ"യെന്ന്. ത്യാഗം സഹിക്കുന്നവരൊക്കെത്തന്നെ, ഫലങ്ങളെക്കുറിച്ച് ചിന്തിക്കുക സ്വാഭാവികം മാത്രം. എന്നാൽ ഇക്കാര്യത്തിൽ, എപ്രകാരമായിരിക്കണം ഒരു ക്രൈസ്തവൻ്റെ നിലപാടെന്നത് വ്യക്തമാക്കുകയാണ്, ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ യേശുതമ്പുരാൻ നമ്മെ ഓർമ്മപ്പെടുത്തുന്നു, "നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ആ വീടിനു സമാധാനം എന്നു ആദ്യമേ ആശംസിക്കണം. സമാധാനത്തിൻ്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്കു തിരിച്ചുപോരും." (ലൂക്കാ 10,5-6) നമ്മുടെ ജീവിതത്തിൽ തമ്പുരാൻ നമുക്കു നല്കിയ ദാനങ്ങൾ നാം പങ്കുവെക്കുന്നു, അവ സ്വീകരിക്കാനും ഉൾക്കൊള്ളാനും അപരനു സാധിക്കണമെങ്കിൽ, അവനിൽ കൃപാസ്വീകരണത്തിനുത്തക്ക ഒരുക്കമുണ്ടാകണമെന്ന്; സമാധാനം സ്വീകരിക്കണമെങ്കിൽ സമാധാനത്തിൻ്റെ പുത്രൻ അവനിൽ ഉണ്ടാകണം, അനുരജ്ഞനം സ്വീകരിക്കണമെങ്കിൽ അവനിൽ അനുരജ്ഞനത്തിൻ്റെ പുത്രൻ ഉണ്ടാകണം. അതു അവനിൽ ഫലം പുറപ്പെടുവിക്കാതെ നിന്നിലേക്കു തിരിച്ചുപോരുന്നെങ്കിൽ, നീ നിരാശപ്പെടുകയോ നൊമ്പരപ്പെടുകയോ വേണ്ടെന്ന്, പകരം അവൻ ഒരുക്കത്തിൻ്റെ ആത്മാവിനാൽ നിറയാൻവേണ്ടി പ്രാർത്ഥിക്കുകയാണു വേണ്ടതെമെന്ന്. വി. പൌലോസ് പറയുന്നതുപോലെ, "ഞാൻ നട്ടു. അപ്പോളോസ് നനച്ചു. എന്നാൽ ദൈവമാണു വളർത്തിയതു." (1 കൊറീ. 3,6) നാം പ്രവർത്തിച്ചതെല്ലാം കർത്താവിൻ്റെ കൃപയുടെ ഫലമായിരിക്കെ, നമുക്കഭിമാനിക്കാൻ പ്രത്യേകിച്ച് വകയൊന്നുമില്ലെന്ന്. നമ്മുടെ കർമ്മരംഗങ്ങളിലെല്ലാം ഈ ക്രൈസ്തവമനോഭാവത്തിൽ ജീവിക്കാനുള്ള കൃപയ്ക്കായ് നമുക്കു പ്രാർത്ഥിക്കാം. അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment