"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, October 8, 2016

നീതി പുലരുംവരെ പോരാടുന്നവർക്കായ്.... (മത്താ. 20,1-16)

നീതി പുലരുംവരെ പോരാടുന്നവർക്കായ്.... (വായനഭാഗം - മത്താ. 20,1-16)

മനുഷ്യൻ എക്കാലവും ആഗ്രഹിച്ചതും പോരാടിയതും, നീതിയും സമാധാനവും സന്തോഷവും ജീവിതത്തിൽ അനുഭവിക്കുന്നതിനു വേണ്ടിയാണെന്ന്, എവിടെയോ വായിച്ചത് ഓർമ്മയിൽ വരുന്നു. തിരുവചന പഠനവഴിയിൽ ക്രിസ്തുമൂല്യങ്ങളുടെ കലവറ സുവിശേഷങ്ങളിൽ കണ്ടെത്താൻ ഇടയായപ്പോഴും കേന്ദ്രബിന്ദു മറ്റൊന്നായിരുന്നില്ല. അവിടെ, യേശു മിശിഹായുടെ മലയിലെ പ്രസംഗത്തിൽ (മത്താ. 5) പങ്കുവെക്കപ്പെട്ട അഷ്ഠസൌഭാഗ്യങ്ങളിൽ, ഊന്നിപ്പറയപ്പെട്ട മൂന്ന് പദങ്ങൾ, നീതി, സമാധാനം, ആനന്ദം എന്നിവ തന്നെയാണ്. കുരിശിൻ്റെയും സഹനങ്ങളുടെയും നിഴൽ അവക്കുമേൽ കൂടപ്പിറപ്പായി ഉണ്ടെങ്കിലും, അതു ദൈവരാജ്യ അനുഭവം ആവോളം പകർന്നു തരുന്നുണ്ട്. കാരണം, നീതിയുള്ളിടത്തേ സമാധാനമുള്ളൂ, നീതിയും സമാധാനവും ഉള്ളിടത്തേ ശരിയായ സന്തോഷമുള്ളൂ, എന്നാൽ, ഇവ മൂന്നും ഉള്ളിടത്തേ സ്വർഗ്ഗരാജ്യ അനുഭവമുള്ളൂ. ഇക്കാര്യം വി. പൌലോസ് അപ്പസ്തോലനും റോമാ ലേഖനത്തിൽ സുന്ദരമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, "ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ലാ, പ്രത്യുത, നീതീയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. ഇപ്രകാരം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവൻ ദൈത്തിനു സ്വീകാര്യനും മനുഷ്യർക്കു സുസമ്മതനുമാണ്." (റോമ. 14, 17-18)

അപ്പോൾ, നീതിക്കും സമാധാനത്തിനും സന്തോഷത്തിനുമൊക്കെ വേണ്ടി പ്രവർത്തിക്കുന്നവർ, തീർച്ചയായും ദൈവത്തിൻ്റെയും മനുഷ്യരുടെയും മുമ്പിൽ സുസമ്മതരും സ്വീകാര്യരുമാകണമല്ലോ. എന്നാൽ, അനുദിനം നമുക്കു ചുറ്റും കാണുന്നതും കേൾക്കുന്നതും, മറിച്ചുള്ളതിനും ഉറച്ച സാക്ഷ്യം നല്കുന്നുണ്ട്. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ, പലപ്പോഴും അധികാരികളാലും കരുത്താലും അടിച്ചമർത്തപ്പെടുകയോ, തമസ്ക്കരിക്കപ്പെടുകയോ, ഇനിയും ചിലപ്പോൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതായി കാണുന്നു. തൽഫലമായി, സമൂഹത്തിൽ ശരിയായ സന്തോഷം അപ്രത്യക്ഷമാകുകയും, എന്നും അസ്വസ്ഥതകളും അസമാധാനവും നിലനില്ക്കുന്നു, ദൈരാജ്യ അനുഭവം നഷ്ടമാകുന്നു. ഇപ്രകാരമുള്ള പോരാട്ടങ്ങളിലെ, കതിരും പതിരും തിരിച്ചറിയൽ ഏറെ പ്രധാന്യമുള്ളത്, എന്നതും മനസ്സിൽ സൂക്ഷിച്ച് നമുക്ക് ഇന്നത്തെ ധ്യാനവിഷയത്തിലേക്ക് പ്രവേശിക്കാം.

അനീതിക്കെതിരെയുള്ള ഒരുതരം ശബ്ദമുയർത്തലും മുറുമുറുപ്പും നിഷേധവുമൊക്കെ നാമിവിടെയും കാണുന്നുണ്ട്. ക്രിസ്തുവിൻ്റെ അഷ്ഠസൌഭാഗ്യങ്ങളും, നമുക്കു ചുറ്റും നടക്കുന്ന വിവിധ പോരാട്ടങ്ങളും, മനസ്സിൽ സജീവമാക്കി നമുക്കെങ്ങനെ ഈ തിരുവചനം മനസ്സിലാക്കാം, "എൻ്റെ വസ്തുവകകൾ എനിക്കിഷ്ടമുള്ളതുപോലെ ചെയ്യാൻ പാടില്ലെന്നോ? ഞാൻ നല്ലവനായതു കൊണ്ട് നീ എന്തിനു അസൂയപ്പെടുന്നു?" (മത്താ. 20,15-16) അഹന്തയും ധാർഷ്ട്യവും ഇതിൽ കാണുന്നവരെ പരിചയപ്പെട്ടേക്കാം. പക്ഷേ അതു യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണെന്ന് തിരിച്ചറിയാം. നീതി എന്നു പറയുന്നത് എനിക്കുള്ള അവകാശത്തെ സംബന്ധിച്ചെന്നതുപോലെ അപരൻ്റേതും, എന്നു മനസ്സിലാക്കാതെ പോകുന്നുവോ? ഉടമസ്ഥനുമായുള്ള ഉടമ്പടി പാലിക്കേണ്ടതും സംരക്ഷിക്കേണ്ടതും എൻ്റെ നീതിയുടെ ഭാഗമല്ലേ? ഉടമസ്ഥൻ ഉടമ്പടിനീതിയിൽ നിലനിന്നുകൊണ്ടു തന്നെ, അപരനോടും അല്പം കരുണ കാണിക്കുന്നെങ്കിൽ അതു എന്നോടുള്ള അനീതിയാകുന്നതെങ്ങനെ? ഇന്നും പലപോരാട്ടങ്ങളും, അസൂയയുടെയും സ്വാർത്ഥതയുടെയും, വെറുപ്പിൻ്റെയും കുടിപ്പകയുടെയും ഭാഗമായി മാറുന്നുവോ, എന്നു സംശയിക്കാൻ കാരണങ്ങൾ ഏറിവരുന്നു. ഈ ജീർണ്ണതയെ തിരസ്ക്കരിച്ച് ശരിയായ അഷ്ടസൌഭാഗ്യ വഴിയെ ചരിക്കാം. ജീവിതത്തിൽ സ്വീകരിച്ച ദാനങ്ങളോടുള്ള നന്ദിയും കടപ്പാടും മറക്കുന്നിടത്ത്, സൂക്ഷിക്കാൻ വെറുപ്പും വിദ്വേഷവും അസൂയയും മാത്രമേ ഉണ്ടാകൂ. അതു വഴി സ്വർഗ്ഗരാജ്യ അനുഭവം നഷ്ടമാക്കുകയും ചെയ്തേക്കാം. ദൈവകൃപയ്ക്കായ് പ്രാർത്ഥിക്കാം. അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment