"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, October 15, 2016

വീണ്ടുമൊരു മിഷൻ ഞായർ ആചരിക്കുമ്പോൾ (മത്താ. 28, 16-20)

"ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും." (മത്താ. 28,20)

മിഷൻ ഞായർ ആചരണത്തെക്കുറിച്ചുള്ള ആശയങ്ങളും സങ്കല്പങ്ങളും, വിവിധങ്ങളായ പ്രവർത്തനങ്ങളുടെ വർണ്ണാഭമായ ഓർമ്മചിത്രങ്ങളും, വ്യക്തികൾക്കും സമൂഹങ്ങൾക്കും അനുസരിച്ച് വ്യത്യസ്തങ്ങളാകാനേ തരമുള്ളൂ. ചിലർ മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി, ധനശേഖരണം നടത്തി സഹായിച്ചതിൻ്റെയും, അവർക്കായ് പ്രത്യേകം നിയോഗം വെച്ചു പ്രാർത്ഥിച്ചതിൻ്റെയും കഥകൾ പങ്കുവെക്കുമ്പോൾ, മറ്റുചിലരാകട്ടെ, മിഷൻ പ്രവർത്തന രംഗങ്ങൾ സന്ദർശിച്ചതിൻ്റെയും, മിഷനറിമാരെ  പരിചയപ്പെട്ടതിൻ്റെയും, അവരെ പലരീതിയിൽ സഹായിച്ചതിൻ്റെയും കഥകളും ചേർത്തുവെക്കുന്നു. ഇത്തരത്തിലുള്ള ചെറുതും വലുതുമായ പ്രവർത്തനങ്ങൾ, മിഷൻ പ്രവർത്തനങ്ങളെ തെല്ലൊന്നുമല്ല വളർത്തിയിട്ടുള്ളതെന്ന് ആരും സമ്മതിക്കുന്ന വസ്തുതയാണ്. ബാഹ്യമായ രീതിയിൽ മിഷനെ ഇപ്രകാരം സഹായിച്ചു സംതൃപ്തിയടഞ്ഞാൽ മാത്രം നമ്മുടെ കടമ തീരുന്നുവോ? അതോ തമ്പുരാൻ നമ്മിൽ നിന്നു ആഗ്രഹിക്കുന്നതിലേക്കു അല്പം കൂടി വളരാൻ നാമെന്തെങ്കിലും ചെയ്യാനുണ്ടോ? മിഷനുവേണ്ടിയുള്ള നമ്മുടെ സമർപ്പണം ഇനിയും പൂർണ്ണമാണോ?

മിഷനുവേണ്ടിയുള്ള സമർപ്പണത്തിൻ്റെ പൂർണ്ണതയിലേക്കു നമ്മെ അല്പംകൂടി നയിക്കാൻ, ഒരുപക്ഷെ, ഈ പഴയകഥ സഹായകമായേക്കാം. പള്ളിയുടെ വരാന്തയിലും മുറ്റത്തുമായി, വിവിധ കൂട്ടായ്മകളുടെ പേരിൽ എത്തിയിരിക്കുന്ന, കാർഷിക ഉത്പന്നങ്ങളും മറ്റുമൊക്കെ കണ്ടു മനസ്സു നിറഞ്ഞിട്ടാണ്, അന്നു ടോണി വേദപാഠക്ലാസ്സിൽ എത്തിയത്. ക്ലാസ്സിൽ സിസ്റ്റർ മിഷനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടയിൽ, കുട്ടികളുടെ മിഷനുവേണ്ടിയുള്ള സമർപ്പണ മനോഭാവത്തെ അറിയാനായി ചോദിച്ചു, മിഷനെ സഹായിക്കാൻ താല്പര്യമുള്ളവരെത്രയെന്ന്. എല്ലാവരും തന്നെ കൈകൾപൊക്കി. അവർക്കൊരു ലോട്ടറിയടിച്ചാൽ മിഷനെ സഹായിക്കാൻ ഒരുക്കമാണോയെന്നതായിരുന്നു, രണ്ടാമത്തെ ചോദ്യം. ഉത്തരം, നൂറുശതമാനം പേരും തയ്യാർ. അടുത്തത്, അവരുടെ കയ്യിൽ ആയിരം രൂപയുണ്ടായിരുന്നെങ്കിൽ അതു മിഷന് സമർപ്പിക്കാൻ തയ്യാറുണ്ടോയെന്ന്. എല്ലാവരും ഉറച്ച സ്വരത്തിൽ ആമ്മേൻ ചൊല്ലി. അവസാനത്തെ ചോദ്യമായി നല്കിയതു, അവരുടെ പക്കൽ അപ്പോൾ ഒരു രൂപാ ഉണ്ടെങ്കിൽ, അതു മിഷനായി സമർപ്പിക്കുമോ എന്നതായിരുന്നു. അവരിൽ ഒരാൾമാത്രം കരമുയർത്താതെ കീശ കൈകൊണ്ടു പൊത്തിപ്പിടിച്ച്, മുഖംതാഴ്ത്തി വശത്തേക്കു തിരിഞ്ഞിരിക്കുകയായിരുന്നു, ടോണി. കാരണമന്വേഷിച്ച സിസ്റ്റർക്കു കാര്യം മനസ്സിലായി, ആ സമയത്തു അവൻ്റെ കൈവശം മാത്രമേ അഞ്ചുരൂപ ഉണ്ടായിരുന്നുള്ളുവെന്ന്.

മിഷനെക്കുറിച്ചുള്ള മറ്റൊരു ചിന്തയിലേക്കുകൂടി നമ്മെ നയിക്കുന്നതാണ് ഇന്നത്തെ ധ്യാനവിഷയം. തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും." (മത്താ. 28,20) മിഷൻ ഞായർ ആചരണം എന്നതു വെറും നമുക്കുള്ള ഭൌതിക വസ്തുക്കളുടേയോ മറ്റോ, ഒരംശം മിഷനുമായി പങ്കുവെക്കുന്നതിൽ മാത്രം അവസാനിക്കരുതെന്ന്. അതു പൂർണ്ണമാകുന്നതു നമ്മുടെ ക്രിസ്തു അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴാണെന്നു തിരിച്ചറിയണമെന്ന്. അതിനു ദൈവശാസ്ത്രത്തിൻ്റെയോ, ബൈബിളിലുള്ള ആഴമായ അറിവിൻ്റെയോ അകമ്പടിയൊന്നും അവിടുന്ന് ആഗ്രഹിക്കുന്നില്ല. മറിച്ച്, ലോകം മുഴുവൻ്റെയും പാപങ്ങൾക്കുവേണ്ടി  മരിച്ചവനായ യേശുമിശിഹാ, ഇന്നും എൻ്റെയും നിൻ്റെയും രക്ഷയ്ക്കായി കാത്തിരിക്കുന്നുവെന്ന, നമ്മുടെ വ്യക്തിപരമായ ക്രിസ്തുഅനുഭവം സന്തോഷത്തോടെ അപരനെ അറിയിച്ചാൽ മാത്രം മതിയെന്ന്. ആയതിനാൽ, ഈ മിഷൻ ഞായറിൽ നമ്മുടെ ജീവിത കാലത്ത് നമുക്കുചുറ്റും, നാമുമായി ഇടപഴകുന്നവരോടു പ്രത്യേകിച്ചും, ഈ സദ്വാർത്ത പങ്കുവെച്ച് അവിടുത്തെ ഉത്തമ മിഷനറിമാരാകാനുള്ള പ്രതിജ്ഞയെടുക്കാം. നവസാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ, അല്പസമയം ക്രിസ്തുഅനുഭവവും തിരുവചനവും പങ്കുവെക്കാൻ മാറ്റിവെക്കുക ഇതിനോടു ചേരുന്ന ഒന്നാണ്. വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായവൻ, ലോകാന്ത്യം വരെ കൂടെയുണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്തവൻ, നമ്മെ തീർച്ചയായും അനുഗ്രഹിക്കും!

No comments:

Post a Comment